Friday, October 08, 2010

സ്വപ്നക്കൂട്...








മന‍സിന്റെ മണിയറയിൽ അന്നുനീ വിരിച്ചിട്ടോ-
രണയാത്തൊരോർമ്മകൾ‍ എന്നുമെന്നും
മധുകരമാമൊരു നൊമ്പരമായെന്നെ
എവിടേക്കോ മാടി വിളിച്ചിടുന്നു!

മറന്നെന്നു ഞാനന്നു നിനച്ചിരുന്ന
മന‍സിന്‍ അഗാധമാം കൂരിരുട്ടില്‍
നിറദീപം ഒന്നു കൊളുത്തി വീണ്ടും
ഒരു മൃദുരവമെഴും മൊഴികളുമായ്,
മലര്‍മാല നീട്ടി ഇന്നാഗമിപ്പൂ.

നിറയുന്നെന്നോമല്‍ കിനാവിനുള്ളില്‍
ഒരു പൊന്‍നിലാവിന്‍ നിശീഥിനിയില്‍
ഒരു മൂടല്‍ മഞ്ഞിന്റെ അവ്യക്തമാകുമൊര-
തിലോലമാമൊരു മൂടുപടമണി-
ഞ്ഞൊരു നിഴലായ് നീ, എന്നരികില്‍ നിന്നു.

അറിയാതെ ഞാന്‍ എന്‍ കരങ്ങളാലെ
പുണരുവാന്‍ കൊതി പൂണ്ടുണര്‍ന്ന നേരം
അകലേക്കൊരു മായാ ധൂമികയായ്, നീ
അലിയുന്നാ വിണ്ണിന്റെ നീലിമയില്‍.
മോഹങ്ങള്‍ തിരിനീട്ടി നില്‍ക്കുമോരീ
മനസിന്റെ മധുരമാം ചാരുതയില്‍
ഒരു രാക്കിനാവിന്റെ തീരങ്ങളില്‍
പാഴലയായി നീ വന്നകന്നിടുന്നു.

നിന്‍ രാഗസ്പർശം എന്നെന്നുമെന്റെ
നിത്യ രോമാഞ്ചമായ് തീരുകില്ലേ?
ഈ വിഷാദത്തിൻ വിമൂകതയില്‍
അഴകേ, നിന്‍ കരതാരിൻ തളിരിളം
തഴുകലില്‍, അറിയുന്നു, ഞാനിന്നെൻ
മനസില്‍ പൊഴിക്കുന്ന രാഗാമൃതം..

Thursday, September 30, 2010

മന‍സിനുള്ളില്‍ ഒരു കണ്ണന്‍....






ഒരു മുളം തണ്ടിന്റെ ഉള്ളില്‍ നിന്നൂറുമാ
സ്വരരാഗ സുധയെന്നെ മെല്ലെ ഉണർത്തുന്നു.
കണ്ണൻ തൻ വൃന്ദാവനിയും, കാളിന്ദിയും
അമ്പാടി തന്നിലേ ഉണ്ണിക്കുസൃതിയും,
ഗോക്കളേ മേയ്ക്കുവാന്‍ പോകുന്ന കാനനേ
ഗോവര്‍ദ്ധനം കയ്യില്‍ താങ്ങി പിടിച്ചതും,
നീല കടമ്പിനന്നുൾക്കുളിരേകിയ
ലീലാവിലാസവും, കവർന്നോരു വെണ്ണയും,
കാമിനിമാരുടെ ചേലകൾ വാരിക്കൊണ്ടൊടി
ഒളിച്ചതും, ആർത്തുല്ലസിച്ചതും;
ഓരായിരം ഗോപാംഗനകളാ പ്രേമത്തില്‍,
മദകരമാമൊരു നിര്‍വൃതിയിലാണ്ടവര്‍‍
ഹർഷപീയൂഷ പുള‍കിത ഗാത്രരായ്
‍സായൂജ്യം നേടിയ, നിന്‍ സ്നേഹസ്പര്‍ശവും,
മാമകാത്മാവിലെന്നും രാഗസാന്ദ്രമാമൊരു,
ഗംഗാപ്രവാഹമായ്, ഉള്‍കുളിരേകുന്ന
പുണ്യ പ്രസാദമായ്, കുളിരേകുന്നൊരാ-
ത്മ സംതൃപ്തിയായ് നിറഞ്ഞുനിന്നീടുന്നു.....

Thursday, September 23, 2010

ഓര്‍മ്മയില്‍ ഒരു നുറുങ്ങു വെട്ടം....




തങ്കക്കിനാവിന്റെ തംബുരു മീട്ടിയെന്‍‍
സങ്കല്‍പ തീരത്തു നിന്നെയും കാത്തു ഞാന്‍‍
നില്‍ക്കയാണിപ്പൊഴും നിന്‍ സ്വനം കേള്‍ക്കുവാന്‍..‍ .
കാണുന്നു നിന്നെ എന്നുൾ‍ക്കടക്കണ്ണിനാല്‍
‍ഏകാന്തമായോരു സാന്ത്വന സാന്ദ്രമായ്;‌
സാമസങ്കീര്‍ത്തനം നിന്‍ നാദധാരയായ്‌
തെന്നലിലെന്നെ തലോടുന്നു; നിന്നെ ഞാനാ-
നാദബ്രഹ്മത്തിന്‍ 'ഓം'ങ്കാര നാമമായ്‌,
ഏതോ മനോഹര സംഗീതമാത്മാവില്‍
‍കോരിനിറക്കുന്ന സ്വര്‍ണച്ചഷകമായ്‌..........

ആ ചക്രവാളത്തിനപ്പുറം നിന്നു കൊണ്ടോ-
രായിരം സ്മൃതി എന്നിലുണര്‍ത്തി നീ.
ശാന്തമാ വിണ്ണിലേക്കെന്നെ നീ ഇപ്പൊഴും
മാടി വിളിക്കുന്നു മല്‍സഖീ ഏകയായ്‌.

കൊഴിയാന്‍ മടിക്കുന്നൊരശ്രു തൻ ബിന്ദുവായ്
നിന്നെ ഞാന്‍ കണ്ടതിന്നെന്റെ ഓര്‍മ്മയില്‍‍
സൗവര്‍ണ്ണദീപ ശിഖയായി മാറിയോ,
എന്നുമൊരോമന പൊന്‍ കിനാവായി നീ.
പിന്നെ മധുമാരി ചൊരിയുമോരോമല്‍ തിടമ്പായി
നറു നീലാകാശത്തിന്‍ നെറ്റിയില്‍, പ്രഭാതത്തില്‍‍
നിന്‍ കവിള്‍ പൂവിന്റെ ശോണിമ വിടരുമ്പോള്‍‍
എന്നുള്ളീലെങ്ങും നിറയുന്നു ശൂന്യമാ-
മേകാന്തത തന്‍ വിരസമാം നൊമ്പരം.......

Sunday, September 12, 2010

സാന്ധ്യ നക്ഷത്രം...



അന്നൊരു സാന്ധ്യ നക്ഷത്രം കണക്കെ നീ
അമ്പല മുറ്റത്തേ കല്‍വിളക്കിന്‍ മുന്‍പില്‍
അര്‍ദ്ധ നിമീലിത നേത്രയായ് സാദരം,
കൈക്കുമ്പിളിൽ ഏന്തുന്ന തീര്‍ത്ഥവും,
കീറനിലച്ചാര്‍ത്തിലെ ചന്ദനച്ചാറണിപ്പൂവും,
പ്രസാദവും, കയാമ്പൂ കണ്ണിലെ കര്‍പ്പൂര ജ്വാലയും
ഈറനണിഞ്ഞ മുടിച്ചാര്‍ത്തിനുള്ളിലേ
കൃഷ്ണത്തുളസിക്കതിരും,
കനകാംബരസൂനവും, ചാര്‍ത്തി
വന്നനുരാഗലോലയായ് നിന്നു
നീ അന്നൊരു മാദക സ്വപ്നമായ് .
നിന്നൊമല്‍ രാഗ മന്ദസ്മിതാനുഭൂതിയില്‍
കൈവല്യം നേടിയെന്നന്തരാത്മാവന്നു!.

ആയിരം തങ്ക കിനാക്കള്‍ വിടര്‍ന്നൊരു
മായിക ലോകമായ് തീർന്നെന്റെ മാനസം.
അന്നെന്റെ മോഹങ്ങളുന്മാദമായൊരു
വിണ്ണിന്റെ നിര്‍വ്വാണ സംഗീത ധാരയായ്
പ്രാണനും, പ്രാണനും തമ്മിലാശ്ലേഷിക്കുമൊ-
രാനന്ദ സാന്ദ്രമാം മഞ്ജീര ശിഞ്ജിതം.
നിന്‍ സ്നേഹ പുഷ്പാങ്കുരങ്ങളില്‍ ഞാനിന്നു
തേടുന്നു‍ പൊന്‍പരാഗങ്ങളെ, ഞാനെന്റെ
രാവുകള്‍ നീന്തി വന്നെത്തുന്നൊരമ്പിളി-
പ്പൂവിലലിയുമാ ചന്ദ്രകാന്തത്തിനെ.

നീ എന്നുമെന്റെ മന‍സിന്റെ വിങ്ങലായ്
അവ്യക്തമാമൊരു കവിതയായ്,
പിന്നെ മധുരം നുരയുന്ന മോഹമായ്,
ചന്ദനക്കുളിര്‍ മഞ്ഞു തഴുകുന്ന പൂങ്കാറ്റാ-
യൊഴുകുമൊരുമൌന ഗാനമായ്
എന്നന്തികത്തിൽ വരൂ നീ, വന ജ്യോത്സ്നേ!..

Wednesday, September 08, 2010

കിനാവില്‍ തേന്‍ കിനിയുന്നു....




ഒന്നല്ല നൂറു നൂറായിരം വാക്കുകള്‍
‍നിന്നോടൊന്നോതുവാന്‍ കാത്തുനില്‍ക്കെ
പറയാന്‍ കഴിയാതെ പരിഭവം പൂണ്ടു നീ
ഒരു പൊന്‍ കിനാവായ്‌ മറഞ്ഞു പോയി.

അനുരാഗവായ്പു നിറയുന്നൊരാത്മാവില്‍
‍അതിഗൂഢമെന്നുമെന്നോര്‍മകളില്‍
‍അറിയാതെ എന്മനം ഉരുവിടുന്നിന്നുമെന്‍
‍അനുരാഗ ദീപ്തമാം സ്നേഹഗാനം!

അലകടല്‍ തഴുകുന്ന തീരമായ്‌ നിന്മനം,
തഴുകുവാന്‍ കാത്തു കൊണ്ടണയുന്ന മല്‍ സ്നേഹ-
ത്തിരകളെ പുല്‍കുവാന്‍ കാത്തു നില്‍ക്കെ,
പ്രണയാര്‍ദ്ര സാന്ദ്രമാം, ഒരു കുഞ്ഞു കാറ്റായ്‌ നിന്ന-
രികില്‍ ഞാനെത്തി, നിന്നനുവാദമില്ലാതെ
ആപാദചൂഢം മുകര്‍ന്നതില്ലേ?

അനുഭൂതി നിറയുന്ന മധുരമാം ഓര്‍മ്മയില്‍
പ്രണയാഭിലാഷങ്ങള്‍ പൂത്തു നില്‍ക്കെ,
അവ്യക്തമാമൊരു സ്വപ്നത്തിലേറി നീ
മധുമാസ ചന്ദ്രനുദിച്ചപോലെ,
സ്നേഹാര്‍ദ്രമാമൊരു മൃദുഹാസ നാളമായ്‌
പരി‍ഭവമെല്ലാം പറഞ്ഞു തീര്‍ത്തു,
കുറുകുന്ന പ്രാവിന്റെ ഇണ പോലെ, പ്രണയത്തിന്‍
കുളിരുമായ്‌, എന്നോടു കൊഞ്ചിയില്ലെ?

വ്രണിതമാം ഹൃത്തിന്റെ നൊമ്പരപ്പൂക്കളെ
തഴുകിത്തലോടി നിന്‍ കരലാളനം.
വിറയാര്‍ന്ന ചുണ്ടുകള്‍, വഴിയുന്ന മിഴിനീരില്‍
കുതിരുന്ന സ്നേഹം കൊണ്ടൊരുമാത്ര
നീയെന്നെ പുല്‍കി പുണര്‍ന്നു നിന്‍
മധുരമാം സാന്ത്വനം നല്‍കിയില്ലേ?

അതുമാത്രമോമനെ, അതുമാത്രമെന്നുമെന്‍
‍ഹൃദയത്തിന്‍ സ്മൃതിയായിത്തീര്‍ന്നിടട്ടെ!

Sunday, August 29, 2010

അപൂർവ്വ രാഗങ്ങൾ




പൗര്‍ണമി നിലാവിന്റെ ആര്‍ദ്രമാം കവിള്‍പ്പൂവില്‍
നിന്‍ സ്നേഹം നിറഞ്ഞൊരാ പൂവിരല്‍ തലോടുമ്പോള്‍
‍അറിയാതേതൊ സ്വപ്നഭൂവില്‍ഞാന്‍ തിര നീന്തി
വിതുമ്പും മനസുമായ്‌ നിന്‍ മിഴിപ്പൂവില്‍ കാണ്മൂ..
കരളില്‍ പ്രഭാപൂരം നിറയെ പരത്തുന്നോരണി
നിലാത്തിരിയിട്ട മണിവിളക്കൊന്നിന്‍ നാളം!
യമുനാ നദി തന്‍ കുളിരായ്‌, നിനവിലെന്നും നിറയും,
നിന്‍ നറുതേന്‍ വഴിയും, സ്വരരാഗ ദീപ്തികള്‍.
വാസര സ്വപ്നങ്ങള്‍ തന്‍പൂവിതള്‍ വിടര്‍ത്തികൊണ്ടാ-
യിരം ശ്രുതികള്‍ നീ മീട്ടുന്നെന്‍ പൊന്‍ വീണയില്‍.
ഉള്ളിന്റെ ഉള്ളില്‍ നിന്റെ സ്നേഹത്തിന്‍ മയൂരങ്ങള്‍
നിറയും വസന്തത്തിന്‍, ലാസ്യ നര്‍ത്തനമാടി.

അറിയാതെന്നാത്മാവില്‍ എന്നും ഞാന്‍ രചിക്കുന്നോ-
രനുരാഗത്തിന്‍ കാവ്യം ആലപിക്കുന്നെന്‍ നാദം.
വഴിയും സ്നേഹത്തിന്റെ പൊന്‍നിലാ കിരണങ്ങള്‍
‍താമരത്തളിരിലേ വാരിളം മുത്തുപോലെ
തെളിയും, നിന്നാത്മാവില്‍നിറയും
മോഹപുഷ്പങ്ങളായ്, വിടരും
എന്നെന്നും ഒരപൂര്‍വ്വ സംഗമമായി!

Monday, August 16, 2010

കനവിന്റെ ഉള്ളിലെ കിനാവു...



കനവിന്റെ ഉള്ളിലെ കിനാവു...





ഈ ചുംബനം നിന്റെ നെറ്റിയില്‍ ഏറ്റുവാങ്ങൂ.
നിന്നില്‍ നിന്നും വേര്‍പിരിയുന്ന ഈ മാത്രയില്‍
ഞാനിത്രയും സമ്മതിക്കുന്നു...
എന്റെ നാളുകള്‍ ഒരു സ്വപ്നമായിരുന്നെന്നു നീ ധരിച്ചതു,
നിന്റെ തെറ്റല്ല.
എങ്കിലും എന്റെ പ്രതീക്ഷകള്‍ ഒരു രാവിലോ
ഒരു പകലിലോ, ഒരു കിനാവിലോ,
എങ്ങനെ എങ്കിലും
പറന്നകന്നു പോയെങ്കില്‍...
അതു എമ്പാടും തീര്‍ന്നു പോയെന്നാവില്ലല്ലൊ.

നാം കാണുന്നതെല്ലാം, കാണുന്നെന്നു
ധരിക്കുന്നതെല്ലാം തന്നെ
ഒരു കനവിന്റെ ഉള്ളിലേ കിനാവു തന്നെയാണു!

തിരമാലകള്‍ ആര്‍ത്തലയ്ക്കുന്നതിന്റെ
മധ്യത്തില്‍, ഒരു കടല്‍ തീരത്തു ഞാന്‍ നില്‍ക്കുന്നു.
എന്റെ കരതലത്തില്‍ സുവര്‍ണ മണല്‍ തരികള്‍
ഞാന്‍ അടക്കി പിടിച്ചിരിക്കുകയാണു.
വളരെ കുറച്ചു മാത്രം!
എന്നിട്ടും എന്റെ വിരല്‍ പഴുതുകളിലൂടെ അവ
ഇഴഞ്ഞു താഴേക്കു വീഴുന്നുണ്ട്‌.
ഞാന്‍ കരഞ്ഞു കൊണ്ടിരിക്കുമ്പോള്‍;
അതെ ഞാന്‍ കരയുമ്പോള്‍ തന്നെ...

ദൈവമേ! എനിക്കു ആ മണല്‍ത്തരികളെ,
കുറച്ചു കൂടി മുഷ്ടി മുറുക്കി പിടിച്ചു കൂടേ?

ദൈവമേ! അതില്‍ ഒരു തരിയേ എങ്കിലും ഈ ക്രൂരമായ
തിരകളില്‍ നിന്നും സംരക്ഷിച്ചു കൂടേ?

നാം കാണുന്നതെല്ലാം, കാണുന്നെന്നു
ധരിക്കുന്നതെല്ലാം തന്നെ
ഒരു സ്വപ്നത്തിന്റെ ഉള്ളിലേ സ്വപ്നം തന്നെ അല്ലേ?

ഒരു പക്ഷെ...



ഒരു പക്ഷേ...



ഒരു പക്ഷേ നീ ഒന്നു മൂളിയിരുന്നെങ്കില്‍...
ഒരു മന്ദഹാസംകൊണ്ടു സമ്മതം അറിയിച്ചിരുന്നെങ്കില്‍,
നാം തമ്മില്‍ പരിചയപ്പെടുമായിരുന്നു.

അന്യോന്യം മനസ്സിലാക്കുമായിരുന്നു.

സ്നേഹിക്കുമായിരുന്നു...

ഒന്നു ചേരുമായിരുന

ഒഴുകി കൊണ്ടിരിക്കുന്ന രണ്ടു അരുവികള്‍
ഒരു പുഴ ആയി തീരുമായിരുന്നു.

എങ്കില്‍ നാം കണ്ടുപിടിക്കുമായിരുന്നു:

റോസാ പുഷ്പങ്ങളുടെ നിറം എന്തുകൊണ്ടു ചുവപ്പായിരിയ്ക്കുന്നെന്നു;

പുല്‍പരപ്പിന്റെ നിറം എന്തുകൊണ്ടുഹരിതാഭമായിരിക്കുന്നു എന്നു;

അകാശത്തിന്റെ നിറം എന്തുകൊണ്ടു ഇന്ദ്ര നീലമായിരിക്കുന്നു എന്നു;

ഒരു പുരുഷന്റെ ഹൃദയത്തില്‍ എന്തുകൊണ്ടു ഒരു തീനാളം എരിയുന്നു എന്നു;

ആ അഗ്നി ശമിപ്പിക്കാന്‍ ഒരു സ്ത്രീക്കു മാത്രമെ,
അവളുടെ നിറഞ്ഞ മാറിടം കൊണ്ടുസാധിക്കയുള്ളു എന്നു;

ഒരുപക്ഷെ നീ ഒന്നു മൂളിയിരുന്നെങ്കില്‍

ഒരു മന്ദഹാസം കൊണ്ടു സമ്മതം അറിയിച്ചിരുന്നെങ്കില്‍
‍ഈ പറഞ്ഞതെല്ലാം നാം അറിഞ്ഞു പോകുമായിരുന്നു...
കൂടാതെ മറ്റനേകം കാര്യങ്ങളും....എങ്കിൽ ?

Monday, August 02, 2010

ഓര്‍മ്മയില്‍.......



രാധികെ നിന്നെ ഞാന്‍ അറിയുന്നു,
ഞാനെന്റെ പിടയുന്ന ജീവന്റെ,
നനവാര്‍ന്നൊരൊര്‍മ്മയായി
മധുരംകിനിയുന്നൊരമൃതായി നിന്നെ ഞാന്‍
‍ചിരകാലമുള്ളില്‍ തിരയുന്നു മല്‍സഖീ!

മലരിന്റെ മധുരമായ്,
മനസ്സിന്റെ തേനൂറും സ്മൃതികളായി
നിനവിന്റെ നിധിയായി, നൊവുമാത്മാവിന്റെ
വിരഹത്തിന്‍ നീഹാര പുഷ്പമായി
തിരകോതി നിറയുന്ന മനസ്സിന്റെ യമുനയില്‍
പുഴയോരം പുണരുവാനണയുന്നേരം
ഒരു വൃന്ദാവനിയിലേ കാറ്റായി നീ പിന്നെ
കാറ്റിലേ നവ്യ സുഗന്ധമായ് മാറിയാ-
സൌരഭ്യമെന്നില്‍ നിറച്ചതില്ലേ?

ഗതകാല വിസ്മൃതി നിറമാല ചാര്‍ത്തിയോ-
രഴലിന്റെയഴകായി അറിയുന്നു നിന്നെ ഞാന്‍.
ഇടനെഞ്ചില്‍ ഇടറുന്ന താളമായി,
ഹൃദയത്തില്‍ തരളിത രാഗമായി,
നനയുന്ന മിഴികളിലശ്രുവായ് നീ ഇന്നു
കനിവാര്‍ന്നൊരോമന സ്വപ്നമായി...
തഴുതിട്ട വാതില്‍ തുറന്നു നീ ഇന്നെന്റെ
അരികത്തു മൃദുഹാസ ഭരിതയായി,
തഴുകുന്ന കുളിരിന്റെ ധാരയായി .
അനുഭൂതി പകരൂ ഞാനലിയട്ടാ
മധുരമാം കനിവിന്റെ കനവിലെ-
ന്നോമന ലഹരിയായ് നിറയൂ നീ എന്നുമെന്നും......

Friday, July 23, 2010

അനുരാഗമാത്മാവില്‍...



അറിയാതെന്നാത്മാവില്‍ നിറമാല ചാര്‍ത്തുന്നൊ-
രനുരാഗ പുഷ്പമേ നീയെനിക്കിന്ന-
തിരറ്റ ലാവണ്യ ധാരയായ്‌ തീര്‍ന്നെന്റ
അഴലിന്‍ മാറാലകള്‍ മായ്ച്ചതില്ലേ?

നഷ്ടവസന്ത സ്മൃതികളെന്‍ ഹൃത്തതില്‍ ‍
തൊട്ടുണര്‍ത്തീടുമാ തപ്താനുരാഗ
വികാരങ്ങളെ ഞാൻ തപ്പി എടുത്തുംകൊണ്ടെന്ന-
ന്തരാത്മാവില്‍ കെട്ടിപ്പുണര്‍ന്നോമല്‍ നിര്‍വൃതി തേടുന്നു.

നിര്‍ന്നിദ്രമായൊരെന്നേകാന്ത രാത്രിയില്‍
മാത്രകള്‍ തോറും അലയടിച്ചെത്തുന്ന
മുഗ്ദാനുരാഗ മരീചികള്‍ തന്‍,ജ്വാലകൾ
‍എന്‍ കരള്‍ ‍കാമ്പിന്റെ വിങ്ങലായാ-
ത്മാവിന്‍ മൃത്യു സങ്കീര്‍ത്തനമായ്.

അനുരാഗ സംഗീതമാത്മാവില്‍ വിടരുന്നൊരനുഭൂതി
എന്നില്‍ നീ ഉളവാക്കി, പിന്നെ നീ
പുലരുമ്പോള്‍ പൊലിയുന്നൊരോമല്‍ കിനാവായി
ട്ടെവിടെയോ പോയെന്നെ എകയാക്കി ...