Saturday, February 19, 2011

ഒരു വസന്തത്തിന്റെ ഓർമ്മ...




അനുഭൂതി നിറയ്ക്കുന്ന, അരുതെന്നു പറയാത്ത,
കണ്ണീരിന്‍ നനവുള്ള, കനിവിന്റെ നിറവുള്ള,
കദനത്തിന്‍ മണമുള്ള, കനവിന്റെ നിറമുള്ള,
മലരിന്റെ ചിരിയുള്ള, ഹൃദയത്തിന്‍ സുധയായി,
മനസ്സിന്റെ വാതിലിൽ ‍നീ വന്നു തൊട്ടപ്പോള്‍;

പറയാതെ, അറിയാതെ, പതറാതെ, മായാത്ത
നിറവുള്ള മനതാരില്‍ മധുവേന്തി നീ വന്നതറിയാതെ
നിന്നൊരാ, നിന്നെ ഞാന്‍‍ വാതില്‍ക്കല്‍ കണ്ടപ്പോള്‍,
അറിയാതെ എന്നിലേ ഓര്‍ക്കാത്ത എന്നെ, നീ
അടിമുടി കോരിത്തരിപ്പിച്ചു പോയീ.

അമലേ നിന്നിടനെഞ്ചില്‍ കതിരിട്ടാ മൃദുഭാവം
അകലത്തിരുന്നു ഞാന്‍‍ തിരയുന്നു നാള്‍ക്കു നാള്‍.
മ‍ഴവില്ലിന്‍ ചാരുത നിറയുന്നൊ-
രാകാശച്ചരിവിന്റെ മോഹന സ്മൃതിയാമാ ലാവണ്യം
അനുദിനമെന്നിലേ പൂമാരിയാകുവാന്‍‍
അഴകേ ഞാന്‍ നിന്നെയും കാത്തിരിപ്പൂ..

Tuesday, February 08, 2011

ഒരു പൊൻ കിനാവിന്റെ തീരത്തു...




ഒരു നാളിലൊരു സ്വപ്നത്തേരിലേറി
അരികില്‍ നീ എന്നടുത്തെത്തിയില്ലേ?

അനുപമമാമൊരു സംഗീത ധാരയായ്,
അകതാരിലൊഴുകുന്ന കവിതയായി,
മിഴീതള്‍കൂമ്പിലേ കണ്ണുനീര്‍ തുള്ളിയായ്,
സ്നേഹാര്‍ദ്രമാമൊരു തൂവലിന്‍ സ്പര്‍ശമാ‍യ്,
കാര്‍മുകില്‍ തുമ്പിലേ തൂവെള്ളി രേഖയായ്......

മാനത്തു നീളുന്ന ചേതോമനോഞ്ജമാം
മാരിവില്ലേകുന്ന രാഗോജ്വലങ്ങളാം
മാസ്മര സൌന്ദര്യ ലാസ്യത്തിന്‍ ‍വര്‍ണ്ണമായ്,
കായാമ്പൂവര്‍ണ്ണന്റെ വേണുവിലൂതിരുന്ന
പ്രേമനിസ്വനമാം പീയൂഷ രാഗതരംഗമായി,
പ്രിയമാര്‍ന്നൊരനുരാഗ സ്മൃതികള്‍ തഴുകുന്ന
മദുഗാനമൊന്നിന്റെ ഈരടിയായ്,
നിറമുള്ള സ്വപ്നങ്ങള്‍ ഹൃദയത്തിനേകുന്ന
കുളിരാര്‍ന്ന രാവിന്റെ യാമങ്ങളായ്.....

വിടപറഞ്ഞകലുന്നോരരുണനെ നോക്കി
നിന്നരുതേ എന്നോതുന്ന മേഘങ്ങളായ്,
പുതുമാരി പെയ്തൊരാ ഊഷരഭൂവിന്റെ
നിറുകയില്‍ തല നീട്ടി പുളയുന്ന പുല്‍നാമ്പിലു-
തിരുന്ന മദമാര്‍ന്ന മധുമന്ദഹാസമായി,
ധനുമാസ രാവിലേ പൌര്‍ണമിച്ചന്ദ്രന്റെ
അരികത്തു ലജ്ജയാല്‍ മിഴിചിമ്മി നില്‍ക്കുന്ന
സുരലോക സുതരാകും താരകളായ്,
അനുപദം അനുരാഗ സരസിന്റെ അരികത്തു
നിറവാര്‍ന്ന കുതുഹലം ചിറകിട്ടടിക്കുന്നോ-
രഴകാര്‍ന്ന സ്വര്‍ണ്ണമരാളങ്ങളായ്.......

ഇറയത്തൂന്നൂറുന്ന മഴവെള്ളത്തുള്ളികള്‍
കരളിന്റെയുള്ളീലേക്കറിയാതെ ചൊരിയുന്ന
കുളിരിന്റെ ലോലമാം അലകളായി,
നിറയുന്നൊരാത്മാവില്‍ നിറമാല ചാര്‍ത്തിക്കൊണ്ട-
കലേക്കു മായല്ലെന്‍ പൊന്‍കി‍നാവേ!

Saturday, February 05, 2011

വിദൂരതയിൽ നിന്നും...




പൂമുല്ല തേടുന്ന പൂന്തെന്നലും
പൂനിലാ പൊയ്കയും പൂമണവും
നിന്‍ മൃദുഹാസവും നീള്‍മിഴിയും
നിന്‍ വിരല്‍ തുമ്പിലേ സ്വാന്തനവും
മല്‍ ജീവനേകുന്ന നിര്‍വൃതിയില്‍
‍എന്നുമെന്നുള്ളിലേ ദാഹമായി.

എന്നുള്ളിലുള്ളോരു ശോകമാകെ
‍വിസ്മൃതിക്കുള്ളില്‍ മറഞ്ഞു പോയി.
ആ രാഗദീപ്തിയിലെല്ലാം മറന്നു ഞാന്‍
‍നിന്നെയെന്നോമന സ്വപ്നമാക്കി
എന്നുമെന്നൊമനേ എന്നിലെന്നും
നാകീയ ലോകം വിരിച്ചിടുന്നു.

പൊയ്പോയ കാലത്തിന്‍ ദുഃഖസ്മൃതിയെല്ലാം
വിണ്മയമായൊരു സ്വപ്നങ്ങളായ്,
നിരുപമ ലാവണ്യ സ്വപ്നഭൂവില്‍
‍നിശ്ചലം നില്‍ക്കുമീ ജീവധാര.
കാലമേ നിന്റെ വിപഞ്ചികയില്‍
‍ചേലെഴും മോഹന നവ്യരാഗം....

രാഗനിര്‍ഭരമാമെന്‍ മാനസം കൊതിക്കുന്നു
സ്നേഹലോലുപയാം നിന്റെ‍ ചുംബനപ്പൂമൊട്ടുകള്‍!

Tuesday, January 25, 2011

നീ എന്ന ഞാൻ‍.......







പുതുമഴ പെയ്തിറങ്ങിയ തുമണ്ണിന്‍ സുഗന്ധം പോലെ
ഒരിക്കലും ഉറവ വറ്റാത്ത സ്നേഹത്തിൽ‍
‍നിറഞ്ഞു തുളുമ്പുമൊരു നീര്‍ക്കുമിള പോലെ
നിശ തന്‍ നീണ്ട യാമങ്ങളിലെപ്പോഴോ
നീ കടന്നു വന്നതിപ്പോഴും ഓര്‍ക്കുന്നു ഞാൻ‍.


നിശാഗന്ധി പൂക്കുന്ന രാവിന്നിരുട്ടിലും
നൊമ്പരപൂക്കള്‍ അടര്‍ന്നുപോകുന്ന
സന്ധ്യയിലുമൊക്കെയും
നിന്നെ ഞാന്‍ ദര്‍ശിച്ചു!....

പിന്നെ നീ വെണ്മുകിൽ പുകമറയ്ക്കുള്ളിലേക്ക് ഒരു
നീണ്ട തേങ്ങലൊടെ പറന്നു പോയി........
ഒരു കുഞ്ഞു ശലഭത്തിന്‍ നൈര്‍മല്യം ആയിരുന്നൊ അതു......
അതോ?..........

നീ ആരായിരുന്നു എന്നൊരു സംശയം മാത്രമൊടുവിൽ ‍എന്നില്‍ ബാക്കിയായി....
ഒരു നിമിഷാര്‍ദ്ധത്തിന്നിടവേളക്കു ശേഷം എന്‍ മനം പിന്നെയും മെല്ലെ ചോദിച്ചു.........
“നീ ഞാനായിരുന്നോ?”...
അതൊ ഞാൻ‍.....?....

Saturday, January 15, 2011

അഭിലാഷങ്ങള്‍...





അഭിലാഷങ്ങള്‍..



‍മദം പിടിച്ച കാറ്റു,
നിശയുടെഇരുണ്ട നിശബ്ദതയില്‍ മയങ്ങി വീണു.
ചെമ്പക പൂവിന്റെ സുഗന്ധം
ഒരു കിനാവിന്റെ മധുരിക്കുന്ന ഓര്‍മ്മകളിൽ
‍ഓടി അലഞ്ഞു ഇല്ലാതെ ആയി.
അവളുടെ ആത്മാവില്‍ ആ സുഗന്ധം വീണുടഞ്ഞു.
നിന്റെ നെഞ്ചിനുള്ളില്‍ ഞാന്‍ വീണു മരണമടയുന്നതുപോലെ!...

ഈ നിത്യ ഹരിതഭൂവില്‍ നിന്നും നീ എന്നെ കോരി എടുക്കൂ..
ഇവിടെ ഞാന്‍ മരിക്കുകയാണു.
ഇവിടെ ഞാന്‍ മോഹപരവശനായി തീരുന്നു.
ഇവിടെ ഞാന്‍ പരാജിതനായിരിക്കുന്നു.

ഇവിടെ നിന്റെ സ്നേഹം, ചുംബനങ്ങളുടെ മഴ ആയി
എന്റെ ചുണ്ടിണകളിലും, മിഴി ഇതളുകളിലും പെയ്തിറങ്ങട്ടെ!
എന്റെ കവിള്‍ തടങ്ങള്‍ ശൈത്യത്താല്‍ വിവര്‍ണമായിരിക്കുന്നു.
എന്റെ ഹൃദയത്തുടിപ്പുകള്‍ ആവേശത്തോടെ ഉച്ചത്തിലായിരിക്കുന്നു...

ഇനിയും അതു നിന്റെ നെഞ്ചോടു ചേര്‍ത്ത്‌ അമര്‍ത്തി പിടിക്കുക.
അവസാനം അതു തകര്‍ന്നു പോകുമല്ലൊ!

Friday, January 07, 2011

നാമെന്തു പേരിടും?...






ആത്മാവു തമ്മില്‍ ഉതിര്‍ക്കുന്ന മന്ത്രത്തെ

നാമെന്തു പേരിടും?..പ്രണയമെന്നോ?

കാണാത്ത നേരത്തു കാണാന്‍ കൊതിക്കുന്ന

മനസ്സിന്റെ വിങ്ങലിന്‍ പേരിതാണോ?

കേള്‍ക്കാന്‍, കൊതിച്ചൊരാ വാക്കുകള്‍ എന്നാലും

‍കേള്‍ക്കാഞ്ഞ നേരത്തു, മനതാരില്‍ വിരിയുന്ന

വിരസമാം ശോകത്തിനെന്തു പേരോ? ....

പ്രേമമെന്നോ?

കേള്‍ക്കുന്ന വാക്കുകള്‍ ‍ഹൃദയത്തില്‍

ചൊരിയുന്ന മൂകമാമനുഭൂതിക്ക-

നുരാഗമെന്നു പറഞ്ഞിടാമോ?

മിഴികളില്‍ തുളുമ്പുന്നൊരശ്രുവിന്‍ ‍തേന്‍ കണം

കനിവാര്‍ന്ന സ്നേഹത്തിന്നധരങ്ങളാല്‍

മുകരുന്നൊരനുഭൂതി കരളിൽ തഴുകുന്ന

മധുരമാം കുളിരിനേ,

പ്രിയതരമാമൊരു പേര്‍ വിളിക്കൂ!

മഴവില്ലിന്‍ ചാരുത മനസ്സില്‍ വിടരുന്ന,

തരളമാം സ്മരണകള്‍ പുളകിതമാക്കുന്നാ

മധുരവികാരത്തെ പേരിടല്ലെ...

അതു, മരണത്തിന്നവസാന മാത്രകളില്‍ കൂടി

മധുമയമാക്കാനനുവദിക്കൂ.

Thursday, December 23, 2010

ഓര്‍മ്മയുടെ തിരുമുറ്റത്തു.....




നിന്നോര്‍മ്മയിലെന്‍ ജീവിതമാകെ തളര്‍ന്നുറങ്ങുമ്പോള്‍‍

മധുരിതമാകും കിനാക്കളുള്ളില്‍ നടനം ചെയ്യുന്നൂ.

മനസിനുള്ളില്‍ വിരിഞ്ഞു നില്‍ക്കുമൊരോമന സ്വപ്നവുമായ്

നിലാവിനുള്ളില്‍ നിന്നുമിറങ്ങിയൊരപ്സരസായീ നീ.

അനന്ത നീല വിഹായുസ്സിനുള്ളില്‍ മറഞ്ഞു പോയോ നീ?


വിണ്ണീലുറ‍ങ്ങിയപൂന്തിങ്ക ളിന്നവള്‍‍ക്കു കൂട്ടായി

കണ്ണില്‍ നിന്നു മറഞ്ഞൊരു സുന്ദരതാരകമായീ നീ.

മണ്ണില്‍ വീണു തകര്‍ന്നു മരിച്ചൊരു ചാരു സ്മരണകളേ

വര്‍ണ്ണപ്പൊട്ടുകളായിന്നേറ്റും മന‍സിന്‍ യവനികയില്‍.

വസന്ത രാഗ വിലാസം പേറും പൂവണി മാസത്തില്‍

ആശകളോരോന്നായിട്ടെന്നില്‍ വിരുന്നു വന്നീടും.

കഥ പറയുന്നോരാകാശത്തിന്‍ മണിയറ പൂകീ നീ

കരളിന്നുള്ളില്‍ കരയുന്നൊരു മമ രാവിന്‍ കഥ കേട്ടോ.


മധുരിതമാകും, ഹൃദയേ നീ അന്നുതിര്‍ത്ത സംഗീതം

കനലുകളെന്നില്‍ വിതറുന്നെന്നുടെ മുറിവുകളായ് തീര്‍ന്നു.

പലതും തേടും, പലതും നേടും ജീവിത ധാരയിതില്‍

പകര്‍ന്നു തരുവാനുള്ളതു നിന്നുടെ ദുഃഖ സ്മൃതി മാത്രം!

Wednesday, December 15, 2010

അവസാനത്തെ ശ്വാസം...







അവസാനത്തെ ശ്വാസം!

അപ്പോഴേക്കും...ഹൃദയസ്പന്ദനംനിലച്ചിരിക്കും...ശരീരത്തിന്റെ

ഊര്‍ജ്ജവും,ഊഷ്മാവും“റിവേര്‍സ് ഗീയറില്‍” പ്രവേശിച്ചിരിക്കും..

പിന്നെ എല്ലാംശൂന്യം! ശുഭം...

അവസാനിച്ചു..

ഒരു ജീവിതം പൊലിഞ്ഞിരിക്കുന്നു!

ആ നിശ്വാസത്തില്‍
ശാസ്ത്രഞ്ജര്‍,..അവകാശപ്പെടുന്ന“നശിക്കാത്ത.ഊര്‍ജ്ജം“എവിടെപ്പോയി?..

ഒന്നുംനശിക്കുന്നില്ലെങ്കില്‍ഒന്നും നഷ്ടപ്പെടുന്നില്ലല്ലോ?

അതോ.. എന്നാല്‍ നമുക്കു നഷ്ടപ്പെടുന്നതെന്താണു?...
ആ നിശ്വാസത്തിന്റെ ആകെ മൂല്യം എന്താവാം?.
ജീവിതത്തില്‍...

‍ബാല്യംമുതല്‍ ആര്‍ജ്ജിച്ചെടുത്തവിഞ്ജാനസമ്പത്തുമുഴുവനായി..

(ഒരു പ്രയൊജനവും ഇല്ലാത്ത ദേശീയസമ്പത്ത്!)

ജീവിതത്തിലന്നോളംഇന്നോളം അറിയാന്‍ കഴിഞ്ഞ അനുഭവ സമ്പത്ത്...

വൈകാരിക ജീവിതത്തിലെ അനുഭവങ്ങളില്‍ നേരിട്ട

പാളിച്ചകളോ,താപമോ, വ്യഥകളോ, അനുഭൂതികളോ,

മധുരം കിനിയുന്ന ഓര്‍മ്മകളോ,നൊമ്പരങ്ങളുടെ ദുഃഖമോ...

ആ മേഖലയിലുള്ള എല്ലാം എല്ലാം നഷ്ടമാകുന്നു...

ഓര്‍മ്മകളില്‍..എപ്പോഴും നിറഞ്ഞു നില്‍ക്കുന്ന,

മഹത്തായ, ജീവിതത്തിന്റെബാക്കിപത്രമായ,

മധുരംനിറഞ്ഞബാല്യത്തിന്റെസ്മരണകള്‍,

മാതാപിതാക്കളുടെ സ്നേഹലാളനകള്‍...

പൂവണിയാന്‍ മടിച്ച മോഹങ്ങള്‍...

കൊഴിഞ്ഞു വീണ സ്വപ്നങ്ങള്‍...

തകര്‍ന്നടിഞ്ഞബന്ധങ്ങള്‍...

ഇന്നിനിവരാന്‍‍ കഴിയാത്തകൌമാരത്തിന്റെ ചാപല്യങ്ങള്‍...

പ്രേമനൈരാശ്യത്തിന്റെ ആത്മനൊമ്പരങ്ങള്‍..

പ്രണയമോഹഭംഗങ്ങള്‍..

വിരഹത്തിന്റെ വേദനകള്‍...

നിസ്സഹായതയില്‍,അടര്‍ന്നുപോയ,ദാമ്പത്യഭാവനകള്‍...

കുഞ്ഞുങ്ങളുടെകിളികൊഞ്ചലുകള്‍.....

വാര്‍ദ്ധക്യത്തിന്റെ പങ്കപ്പാടുകള്‍...

രോഗത്തിന്റെ ബന്ധനങ്ങള്‍...
ഇണയുടെസ്നേഹശൂന്യമായ പെരുമാറ്റങ്ങള്‍...

നിര്‍ദ്ധനതയുടെ ആശങ്കകള്‍...

അകലേക്കു അകന്നുപോയ സന്താനങ്ങളുടെ അവഗണനകള്‍...

ജീവിതമെന്ന മഹാ സാഹസത്തിന്റെ ഒരു പരിഛേദം അല്ലേ ഇതൊക്കെ?...

ആ നിശ്വാസത്തില്‍ കാച്ചിക്കുറുക്കി

വച്ചിരിക്കുന്നതു ഇത്രയുംകാര്യങ്ങള്‍ അല്ലേ? അതെല്ലാം!

ഈ യുഗത്തിനു ഒരു പ്രത്യേകത ഉണ്ടു.

ആധുനികതയുടെ മുന്‍പില്‍ എല്ലാം വിസ്മരിച്ചുകൊണ്ടു

ജൈത്രയാത്രനടത്തുന്ന മനുഷ്യന്‍‍..

ചുറ്റുപാടുകളെക്കുറിച്ച് യാതൊരവബോധവുമില്ലാതെ

സ്വയം തന്റെ കേന്ദ്രത്തില്‍ മാത്രമുള്ള ഭ്രമണം! (orbit).

ഋതുഭേദങ്ങള്‍ഉണ്ടാകുന്നു...

ആഗോളതാപനില വര്‍ദ്ധിക്കുന്നു...

കാലാവസ്ഥ.തകിടംമറിയുന്നു...സമുദ്രനിരപ്പു ഉയരുന്നു...

മഞ്ഞുമലകള്‍ ഉരുകുന്നു...

ഇതൊന്നുംതന്നെ ബാധിക്കയില്ലെന്നു അവന്‍ കരുതുന്നു.

സൂര്യന്‍ഉദിക്കുന്നുണ്ടു...പടിഞ്ഞാറുതന്നെ അസ്തമിക്കുന്നുണ്ടു...

മനുഷ്യന്‍ ജോലിക്കു പുറത്തേക്കു പോകുന്നു...

തിരികെ മാളത്തിലേക്കു വരുന്നു...

പുറത്തു നടക്കുന്നതൊന്നും അവന്റെ കാര്യമല്ല.

ഉടനെ സംഭവിക്കാന്‍ സാധ്യതയുള്ള പ്രകൃതി ക്ഷോഭത്തിന്റെയോ,

ഭൂകമ്പത്തിന്റേയോ, സാംക്രമിക രോഗങ്ങളുടേയൊ

മുന്നറിയിപ്പുകള്‍ പോലും അവഗണിച്ചു കൊണ്ടു....

ജീവിതം തടസ്സമില്ലാതെ പോകുന്നിടം വരെ ...

ഒരുനാള്‍ ‍ഈ മനോഹര തീരത്തു നിന്നു യാത്രയാകണമെന്നുള്ള വിചാരം ഇല്ലാതെ..

അവസാന നിശ്വാസത്തില്‍ പൊലിഞ്ഞു പോകുന്ന

അമൂല്യ സമ്പത്തുകളെക്കുറിച്ചു തരിമ്പും ചിന്ത ഇല്ലാതെ എത്ര നാള്‍?

Friday, December 10, 2010

ഇന്നലെയുടെ ദുഃഖസ്മൃതികള്‍...






ആരാണിന്നാരാണെന്‍ജീവിതത്തില്‍

‍ആരാഞ്ഞിറങ്ങുന്ന ദേവകന്യാ

പൂവും പ്രദീപവും ചാന്തുമായി

പൂജയ്ക്കു പോകുന്ന നിത്യകന്യ ?


ഞാനാണു ദേവാ നിന്‍ തൂമിഴിയില്‍

മാനത്തു നിന്നും പറന്നു വന്നോള്

‍നിന്‍കടക്കണ്ണിലും ചിന്തയിലും

നീന്തിത്തുടിക്കുവാനോടി വന്നോള്‍.


നിന്നെ ഞാന്‍ഓര്‍ക്കുന്നു പണ്ടു പണ്ടീ

കന്നിനിലാവില്‍ മണല്പുറത്തില്‍

‍ഹേമന്തസന്ധ്യയില്‍ മിന്നി മിന്നി

തൂമഞ്ഞിലൂറിക്കിടന്നതായി

മല്‍പ്രാണ ബിന്ദുവില്‍ ‍നീന്തി നീന്തി

ബ്രഹ്മാണ്ഢലോകം തളര്‍ന്നു പോകെ
ഒറ്റക്കൊരോടക്കുഴലുമായി

ഒട്ടൊട്ടു ദൂരെ നീ നിന്നതില്ലെ?


നീ എത്ര മോഹിനീ, സ്വര്‍ഗ റാണീ

മായട്ടെ ഞാനിനി പ്രേമവാനില്‍

‍നീ മാ‍ഞ്ഞു പോകിലും ജീവിതത്തില്‍‍


‍നീറിക്കിടക്കുമീ തപ്ത ദാഹം……….

Tuesday, December 07, 2010

പങ്കുവയ്ക്കല്‍......



എനിക്കു പങ്കുവയ്കാനായി അധികം ഒന്നും ഇല്ല.

എന്നാലും എന്റെ അപ്പം ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കാം.

എന്റെ ആനന്ദം നിങ്ങളുമായി പങ്കു വയ്ക്കാം.

ചിലപ്പോള്‍ എന്റെ ദുഃഖങ്ങളും..

അങ്ങനെ നമുക്കു മുന്‍പോട്ടു പോകാം..


എനിക്കു ഒരുപാടു കാര്യങ്ങള്‍ ചെയ്യാന്‍ ആവില്ല.

എങ്കിലും, ഒരു നാഴിക നിങ്ങളോടൊപ്പം കൂട്ടിരിക്കാം.

ഒരു തമാശ നമുക്കു പങ്കു വയ്ക്കാം.

ചിലപ്പോള്‍ ജീവിതത്തിലെ പരാജയങ്ങളും...

അങ്ങനെ നമുക്കു മുന്‍പോട്ടു പോകാം...


എനിക്കു ഒരുപാടു കാര്യങ്ങള്‍ ചെയ്യാനാവില്ലെങ്കിലും,

എന്റെ പൂക്കള്‍ നിങ്ങളുമായി പങ്കു വയ്ക്കാം.

എന്റെ പുസ്തകങ്ങളും..

ചിലപ്പോള്‍ എന്റെ പ്രയാസങ്ങളും..

അങ്ങനെ നമുക്കു മുന്‍പോട്ടു പോകാം....


എനിക്കു ഒരുപാടു കാര്യങ്ങള്‍ ചെയ്യുവാന്‍ ആവില്ല.

എന്നാലും, എന്റെ ഗാനങ്ങള്‍ ഞാന്‍ നിങ്ങളുമായി പങ്കു വയ്ക്കാം.

എന്റെ അനുഭൂതികളും...

.ചിലപ്പോള്‍, നിങ്ങളുടെ അടുത്തിരുന്നു കൊണ്ടു,

നമുക്കു പൊട്ടിച്ചിരിക്കാം.

അങ്ങനെ നമുക്കു മുന്‍പോട്ടു പോകാം.


എനിക്കു ഒരുപാടു കാര്യങ്ങള്‍ ചെയ്യുവാനാവില്ലെങ്കിലും,

എന്റെ അഭിലാഷങ്ങള്‍ നിങ്ങളുമായി പങ്കു വയ്ക്കാം.

എന്റെ ഭീതികളും...

ചിലപ്പോള്‍ നിങ്ങളോടൊപ്പം ഞാന്‍ കണ്ണീര്‍ പൊഴിക്കാം.

അങ്ങനെ ഈ വഴിയില്‍ കൂടി നമുക്കു മുന്‍പോട്ടു പോകാം.

എനിക്കു മറ്റൊന്നും ചെയ്യുവാന്‍ കഴിഞ്ഞില്ലെങ്കിലും,

എന്റെ സുഹൃത്തുക്കളെ, നിങ്ങളുമായി ഞാന്‍ പങ്കു വയ്ക്കാം.

അതോടൊപ്പം, എന്റെ ജീവനും..

എപ്പോഴും എന്റെ പ്രാര്‍ത്ഥനകള്‍ ഞാന്‍ നിങ്ങള്‍ക്കായി പങ്കു വയ്ക്കാം.

അങ്ങനെ നമുക്കു ഈ വഴിയില്‍ കൂടി ഒരുമിച്ചു പോകാം...

മുന്‍പോട്ടു തന്നെ.......

സ്നേഹപൂർവ്വം.... കുഞ്ഞുബി