Wednesday, May 16, 2012

ടാഗോർ കവിതകൾ... [ സ്വതന്ത്ര വിവർത്തനം}





മനോഞ്ജമായ ഈ ഭൂമുഖത്തു മരണമടയാൻ
എനിക്കു ആഗ്രഹം ഇല്ല.
ഈ ലോകത്തിൽ ജീവിക്കുന്ന മനുഷ്യരുടെ
ഇടയിൽ തന്നെ ജീവിക്കുവാൻ ഞാൻ ഇഷപ്പെടുന്നു.
ഈ നിറസന്ധ്യകൾ,മാസ്മരപ്രകൃതി, പുഴകൾ, എന്നും വിരിയുന്ന
സുഗന്ധമെഴുന്ന പൂക്കൾ, ഇതിനെല്ലാമിടയിൽ തുടിക്കുന്ന
ഒരു ഹൃദയത്തിനുള്ളിലൊരിടം കണ്ടെത്താനായെങ്കിൽ...

ഈ മണ്ണിൽ നിതാന്തമായൊഴുകുന്ന ജീവിത യാനം.
ചിരിയും കണ്ണീരുമായി പിണഞ്ഞൊഴുകുന്ന;
സന്താപവും, ആഹ്ലാദവുമെല്ലാം കൂടി ചിരിയും കണ്ണീരും സമ്മിളിതമാക്കി
ഒരു സൌധം പണി തീർക്കാൻ എനിക്കായെങ്കിൽ...
ഞാൻ ആശിച്ചു പോകുന്നു.
അതിനു എന്നാൽ അസാധ്യമായിത്തീരുകയാണെങ്കിൽ;
ഇവിടെ നിങ്ങളുടെ ഇടയിൽ എനിക്കൊരിടം തരൂ.
ഇനിയുള്ള എന്റെ ആയുസ്സ് ഞാൻ അവിടെ ജീവിച്ചു കൊള്ളാം.

പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും നവനവങ്ങളായ പൂക്കൾ
നിങ്ങൾക്കു ഇറുത്തെടുക്കുവാനായി, പരിമള ധോരണിയുമായി
കാത്തു നിൽക്കുന്ന സസ്യജാലങ്ങളെ
ഞാൻ പരിപാലിച്ചുകൊള്ളാം.
അവർ പൊഴിക്കുന്ന മൌന സംഗീതം തിങ്ങി നിൽക്കുന്ന
ഈ ലോകത്തിൽ മരിച്ചു കിടക്കുവാൻ
എനിക്കു സാധ്യമല്ല.

കുഞ്ഞുബി.

Thursday, May 10, 2012

പൂവൻ കോഴി എന്തിനു കൂകുന്നു?









നേരം പുലരാറായി...അലാറാം മുഴക്കുന്ന നാഴിക മണി,സൈറണ്‍ ഇവ ഇല്ലാതെ ഇരുന്ന കാലത്തും, പുലര്‍കാല സുന്ദര സ്വപ്നങ്ങള്‍ക്കിടയിലും നിശ്ശബ്ദതയെ തകര്‍ത്തെറിഞ്ഞു കൊണ്ടു അവന്‍ ഇന്നും കൂവുന്നുണ്ട്‌. കവികള്‍ എഴുതി: "പുലരിയില്‍ പൂങ്കോഴി കൂകിയിട്ടും.... പുലരാറായിട്ടും, പൂങ്കോഴി കൂകിയിട്ടും...എത്ര മനോഞ്ജമായ സങ്കല്‍പ്പങ്ങള്‍!ചരിത്രത്തില്‍ അവനു 2000 വര്‍ഷങ്ങളുടെ പാരമ്പര്യം അവകാശപ്പെടുവാനുണ്ട്. ക്രിസ്തുവിനെ തള്ളിപ്പറഞ്ഞ പത്രോസിനു വേണ്ടി അവന്‍ അന്നു കൂവിയിട്ടുണ്ട്‌. അന്നു അവന്‍ ആവശ്യമായിരുന്നു! ഇന്നു അവനെ കാണാൻ കിട്ടുമൊ?

ഏന്നാല്‍ ഓര്‍മ്മിക്കുക! പുലര്‍കാല സന്ധ്യയില്‍ പൂങ്കൊഴി മാത്രമല്ല, എല്ലാ പറവകളും ആഹ്ലാദ ചിത്തരാകുന്നു. അവരുടെ പുലര്‍കാല ഗാനമേളയുടെ ഒരു ഭാഗമാണു നാം കേള്‍ക്കുന്നതു. രാവിലെ ഒന്നേകാല്‍ നാഴികയുടെ കലാ പരിപാടി! പക്ഷെ കോഴി കൂവുന്നതു അവന്റെ സാമ്രാജ്യം ഉറപ്പു വരുത്തുന്നതിനാണു. മറ്റുള്ള പറവകളുടെ ശബ്ദത്തേക്കാളും സ്വന്തം ശബ്ദത്തിനു ഡെസിബല്‍ കൂടുതല്‍ ഉള്ളതിനാല്‍, നാം കൂടുതല്‍ ശ്രദ്ധിക്കുന്നെന്നു മാത്രം!...പറവകളുടെ എല്ലാം ജീവശാസ്ത്ര പരമായ ക്ലോക്കിലും അതു പ്രോഗ്രാം ചെയ്തിരിക്കുന്നു. വെളിച്ചം കാണുമ്പോള്‍ ചിലക്കുക..കൂവുക..ശബ്ദമുണ്ടാക്കുക...സൂര്യഗ്രഹണം കഴിയുമ്പോള്‍ അപ്പോഴും അവനു കൂവേണ്ടതുണ്ട്‌. അപ്പോള്‍ വെളിച്ചം നല്‍കുന്ന ഉത്തേജനം അവനെ അതിനു പ്രേരിപ്പിക്കുന്നതു കൊണ്ടു മാത്രം.

കോഴി കൂകട്ടെ... കവികള്‍ പാടട്ടെ...ചിത്രകാരന്മാര്‍ വരക്കട്ടെ...കാലം മുന്നോട്ട്‌ അവൻ കൂകി വിടട്ടെ!
കുഞ്ഞുബി.

Friday, January 13, 2012

ഇനി ഞാൻ....




ഒരിക്കൽ ഞാൻ നിന്നെ തീവ്രമായി, ഗാഢമായി, ശാന്തമായി

ഇനിയൊരിക്കലും ആർക്കും സ്നേഹിക്കനാവാത്ത

വിധത്തിൽ തന്നെ, സ്നേഹിച്ചിരുന്നു.

ആ സ്നേഹത്തിന്റെ ചുട്ടുപൊള്ളുന്ന കനൽ ഇന്നും

എന്റെ ആത്മാവിനെ നൊമ്പരപ്പെടുത്തുന്നു.

ഇനിയും നിനക്കു ഞാനൊരു നൊമ്പരമാകരുതെന്നു

എനിക്കു നിർബന്ധം ഉണ്ടു. ഇനി മേലിൽ എന്റെ

സ്നേഹം നിന്നെ അലട്ടരുതെന്നും....


ഇനിയൊരാൾ നിന്നെ സ്നേഹിക്കട്ടെ.

ഞാൻ നിന്നെ സ്നേഹിച്ച അതേ നിർലജ്ജതയോടെ,

അതേ വികാര തീവ്രതയോടെ,

ഉള്ളിലെരിയുന്ന നിറഞ്ഞ അസൂയയോടെ തന്നെ..

ആർദ്രമായി, ശാന്തമായി, അനർഗ്ഗളം ഒഴുകുന്ന ഒരു പുഴപോലെ,

പുൽനാമ്പുകളെ ചുംബിക്കുന്ന കുഞ്ഞിക്കാറ്റു പോലെ,

പ്രകൃതിയെ തഴുകിയുറക്കുന്ന കുളിർമ്മയേറുന്ന

ചന്ദ്ര കിരണങ്ങൾ പോലെ....

ആരുമറിയാതെ....


.- കുഞ്ഞുബി

Sunday, December 11, 2011

നിന്‍ കരസ്പര്‍ശനം...




തരളിതമായൊരോര്‍മ്മകളില്‍ വീണു
തളരുന്ന മേനിയില്‍ നിന്‍ കരസ്പര്‍ശനം
തഴുകുന്ന മാത്രയില്‍ മാറുന്നു ഞാന-
റിയാതൊരാര്‍ദ്രമാം പൂവിതളായ്‌.

തീരാത്ത മോഹങ്ങളുള്ളില്‍ ജ്വലിപ്പിക്കും
ശ്രീരാഗമോതും മുരളിയായി
വിരലൊന്നു തൊട്ടെന്നാലെന്നില്‍
വിതുമ്പുന്ന വിറയാര്‍ന്ന നിസ്വനം വീണയായി.

മൂകമാം വേദന തിങ്ങി ത്തുളുമ്പിയോ-
രേകാന്ത രാവിന്റെ കൈത്തിരി നാളമായി
മാദക സ്വപ്നത്തിലെങ്ങും വിതറുന്ന
സ്നേഹാര്‍ദ്രമാം പ്രഭാപൂരമായീ.

അരികില്‍ നീ സാന്ത്വനം പകരുന്ന നേരത്തു
അലകടല്‍ പോലെന്നിലലയുന്നു മോഹങ്ങള്‍.
പുഴപോലെ ശാന്തമായൊഴുകുന്നാ ലാവണ്യ
നിര്‍വൃതിക്കുള്ളിലേ അറിയാത്ത നവ്യാ-
നുഭൂതികള്‍ തേടി നാം അലയുന്നു,
പിന്നൊരു വര്‍ണാഭ നിറയുന്ന സന്ധ്യതന്‍
വാനിലെ സ്വര്‍ണ മയൂഖമായ്‌ തീരുന്നു.

ചക്രവാളത്തിനുമപ്പുറത്തേക്കൊരു,
വിദ്യുല്‍ ലതികയായ്‌ പാറുന്നു പിന്നെ നാം
വിണ്ണിന്റെ അഴകാര്‍ന്ന ഹര്‍ഷാനുഭൂതിയില്‍
എല്ലാം നുണഞ്ഞു കൊണ്ടര്‍ധസുഷുപ്തുയില്‍
അമരുന്നു ഞാന്‍ നിന്നിലലിയുന്നു.
പിന്നെ നാം അറിയാതെ ഒന്നായി മറയുന്നു
നിന്നാത്മ ചൈതന്യമെന്നില്‍ സ്പുരിക്കുന്ന
ദിവ്യാനു രാഗ നിലാവൊളിയായ്‌..
ജീവന്റെ ജീവനിലെന്നും വിടരുന്ന
പ്രേമ സങ്കല്‍പത്തിന്റെ പൊന്‍ കിനാവായ്‌.


`~ കുഞ്ഞുബി

Wednesday, August 17, 2011

കവിതകള്‍...സംഗീതത്തിന്റെ ആത്മാവു....


വരമൊഴിക്കു മുന്‍പുണ്ടായിരുന്ന വാമൊഴിയിലാണു, പ്രണവമന്ത്രവും, സംഗീതവും ഉത്ഭവിച്ചതെന്നു വേദങ്ങളും ഇതിഹാസങ്ങളും ഉല്‍ബോധിപ്പിക്കുന്നു. വാമൊഴി സംഗീതമാകണമെങ്കില്‍, അതില്‍ വരമൊഴി കടന്നു കൂടാതെ നിര്‍വാ‍ഹമില്ല.

അങ്ങനെ കവിതകള്‍ രചിക്കുന്നവര്‍ ഉണ്ടായി. രാമായണം ഇത്തരത്തില്‍ രചിക്കപ്പെട്ടതാണു. കലാകാലങ്ങളായി കവിതകള്‍ ജനഹൃദയങ്ങളിലേക്കു പകര്‍ന്നപ്പോള്‍‍ ,അതിനു ചില നിബന്ധനകള്‍ ഉടലെടുത്തു. വൃത്തം, അലങ്കാരം, ആദിയായവ. മലയാള ഭാഷയുടെ ഈ ശാഖയെ പരിപോഷിപ്പിച്ച അനേകം കവികളെ ഇങ്ങനെ നാം ഓര്‍മ്മിക്കുന്നു.

വര്‍ഷങ്ങളോളം പഴക്കമുള്ള ഒരു വിവാദം ഇപ്പോഴും സംശയാലുക്കളുടെ ഉള്ളില്‍ നിന്നും മറ നീക്കി പുറത്തു വന്നിരിക്കുന്നു.” കവിതയുടെ കൂമ്പ് അടഞ്ഞുപോയി.അതിനു ദര്‍ശനം ഇല്ല. പഴകിച്ചുളിഞ്ഞ വാക്കുകള്‍ ഉപയോഗിച്ചു ആളുകള്‍ വീണ്ടും വീണ്ടും കവിതകള്‍ രചിക്കുന്നു” എന്നും മറ്റും, അഗ്രാസനത്തില്‍ കയറി ഇരുന്നു കൊണ്ടു ബ്ലോഗുകളില്‍ എഴുതുന്നു. ഈ അറിവിന്റെ ഉറവിടം എവിടെ എന്നു മനസിലാകുന്നുമില്ല. അതു എഴുതുന്ന ഭാഷ തന്നെ വളരെ ക്ലിഷ്ടമായും...

കവിതയാകട്ടെ, കഥയാകട്ടേ, ലേഖനങ്ങള്‍ ആകട്ടെ, വരമൊഴിയില്‍ രചിക്കുന്ന എന്തായാലും, അതു അനുവാചക ഹൃദയങ്ങളില്‍ ആഹ്ലാദം പകരുന്നെങ്കില്‍, അതെഴുതിയ വ്യക്തിയും,അതു വായിച്ച വ്യക്തിയും സംതൃപ്തി നേടുന്നുണ്ട്. എഴുതുന്നതും, വായിക്കേണ്ടതും എന്തെന്നു തീരുമാനിക്കേണ്ടതും ആസ്വദിക്കേണ്ടതും തികച്ചും വ്യക്തിഗതങ്ങളായ കാര്യങ്ങള്‍‍ തന്നെ. അതില്‍ ആവശ്യപ്പെടാതെ അഭിപ്രായങ്ങളും, നിര്‍ദേശങ്ങളും കലര്‍ത്തി കലുഷിതമാക്കാന്‍ ഇടയാകരുതു. എഴുതുന്നവര്‍ എഴുതട്ടെ... വായിക്കേണ്ടവര്‍ വായിക്കട്ടെ. നേരിട്ടു വല്ലതും പറയാനുണ്ടെങ്കില്‍, അതു വ്യക്തിപരമാണെങ്കില്‍ ‍വ്യക്തിപരമായി ത്തന്നെ പറയുക. അതിനു ബ്ലൊഗ് ചെയ്യേണ്ട ആവശ്യം ഇല്ലല്ലോ! അല്ലാതെ ചെയ്യുന്നതെല്ലാം പരിഹാസ്യമാകുകയേ ഉള്ളു. എവിടെയും ഒരു പെരുമാറ്റച്ചട്ടത്തിനു വിധേയരാണു എല്ലാവരും. തത്വദീക്ഷ ഇല്ലാതെ എന്തും എഴുതിവിടുന്നതു കഴിയുന്നതും ഒഴിവാക്കുക. ഇവിടെ പ്രോത്സാഹനം വേണ്ടയിടത്തു, നിരുത്സാഹപ്പെടുത്താന്‍ ശ്രമിക്കുന്നതു അരോചകമായി ഭവിക്കുന്നു. ഇതു വ്യക്തി പരമായ സ്വാതന്ത്രത്തെ ധ്വംസിക്കുന്നതു പോലെ ആയിത്തീരുന്നു.

ഉല്‍കൃഷ്ഠമായതു എന്തും ആസ്വാദ്യതരമാണ്‍. അങ്ങനെയുള്ള ഉല്‍കൃഷ്ടതയിലേക്കു കൈപിടിച്ചുയര്‍ത്താനുള്ളവര്‍, അതിനു പകരം പരിഹസിക്കുന്നതു ഖേദകരമാകുന്നു. കാലാകാലങ്ങളായി കവിതാസ്വാദനം വളര്‍ച്ചയിലാണു. ലബ്ധപ്രതിഷ്ഠരായ ആദ്യകാല എഴുത്തുകാരുടെ ആദ്യകാല കൃതികള്‍ ഒരുപക്ഷെ ഇന്നത്തെ നിലവാരത്തില്‍ അംഗീകൃതയോഗ്യമായിരിക്കില്ല. അതു വളര്‍ച്ചയുടെ പരിണാമമാണു.. ആ സര്‍ഗ വാസന വളരട്ടെ! രസനിഷ്യന്ദികളായിത്തീരട്ടെ! അതിന്റെ നാമ്പു നുള്ളാതെ, വളവും, വളക്കൂറുള്ള മണ്ണും നല്‍കി അതിനെ പരിപോഷിപ്പിക്കുക എന്നതാവണം ധര്‍മ്മം. കവിതകള്‍‍ ഒരു കാലത്തും നിഷേധാര്‍ഹങ്ങള്‍ ആകയില്ല. അതോര്‍ത്തു പരിഭ്രമിക്കേണ്ടതില്ല...അതില്‍ താളമുണ്ട്..ലയമുണ്ട്. .സംഗീതമുണ്ട്..ഭാവരസമുണ്ട്...ധ്വനി ഉണ്ട്..രചന ആസ്വാദനത്തിന്റെ ഒരു ഉപഉല്പന്നം (bi-product) ആയി വളരുന്നു. പക്ഷെ അതു മനസിലാക്കണമെങ്കില്‍ മലയാള ഭാഷയിലെഴുതാനും വായിക്കാനും മാത്രം ഉള്ള കഴിവു , തികയാതെ പോകും എന്നു മാത്രം. കുറച്ചെങ്കിലും വ്യുല്പത്തി ഭാഷയില്‍ ഉണ്ടാവണം. അല്ലാത്തവര്‍ക്കു മാത്രമെ അതു പരിഹാസ്യമായി തോന്നുകയുള്ളു.
ആത്മാവില്‍ പരിമളം പകര്‍ത്തിക്കൊണ്ടു അതു നിലനില്‍ക്കട്ടെ. ...

കവിതകള്‍‍ക്കു ഈ കാലഘട്ടത്തില്‍ പ്രസക്തി ഇല്ലേ? നിങ്ങളുടെ
വിലയേ റിയഅഭിപ്രായങ്ങള്‍‍ ക്ഷണിക്കുന്നു. അല്പം വിവേചനം കാണിക്കുക. ദയവായി.
കുഞ്ഞുബി

Monday, August 08, 2011

ദേവസ്പര്‍ശം!...








സ്വര്‍ഗനിവാസികള്‍ക്കെല്ലാം പ്രിയങ്കരമായിരിക്കുന്നു..പ്രണയം.

അവിടെ ‘രാധ‘ ചഞ്ചലഹൃദയയായി മിഴി താഴ്തി ഇരിക്കുന്നു.
അവളുടെ മനോഞ്ജമായ മാറിടം, ചിന്താധാരയില്‍ഉയരുകയും, താഴുകയും... ഉദ്വേഗം കൊണ്ടു..
അവളുടെ കാര്‍കൂന്തല്‍ വകഞ്ഞിട്ടു, പൂക്കള്‍ കൊണ്ടു
അലങ്കരിച്ചിട്ടുണ്ട്‌.
ഒരു വനദേവതയേ പോലെ!

അവളുടെ ചെഞ്ചൊടികളില്‍, ഏതോ പ്രണയ മന്ത്രങ്ങള്‍‍ ഉരു‍ക്കഴിയുന്നു.
മധുരമനോഹരമായ ഓര്‍മ്മയില്‍ നിന്നും ഉതിര്‍ന്ന വാക്കുകള്‍!
ആത്മാവിനു വിറയ്ക്കാന്‍ കഴിയുമോ?
എങ്കില്‍ രത്നഖചിതമായ അവളുടെ പാദങ്ങള്‍ മുതല്‍
കുറുനിരകള്‍‍ ഇളകുന്ന ലലാടം വരെ അവള്‍
‍ ഹര്‍ഷ പുളകിതയായി വിറയ്ക്കുന്നുണ്ടു.
‌.അവളുടെ സംഗീത സാന്ദ്രമായ നിസ്വാനം
ഒരു തേങ്ങലായി മാറുന്നു!
അവളുടെ കണ്ണിണകള്‍, ഇണ ചേര്‍ന്നു കഴിഞ്ഞ
ഒരു മാന്‍പേടയുടെ പോലെ,നേര്‍ത്തു കോമളമായിരിക്കുന്നു.
സ്നേഹത്തിന്റെ മുന്‍പില്‍ കീഴടങ്ങിയമൃദുഭാവത്തില്‍....
പണ്ടെപ്പോഴൊ കാണാന്‍ കൊതിച്ചഒരു സ്വപ്നം പൂര്‍ണമായതുപോലെ......

സ്നേഹത്തിന്റെ അതുല്ല്യമായ നിധി,
അവസാനമെങ്കിലും അനുവദിച്ചുകൊടുക്കുക.
നല്‍കു‍‍മ്പൊള്‍ അതു മുഴുവനായി നല്‍കുക.
അമൂല്യമായ നിന്റെ ആത്മാവിന്റെ ആ നിധി,
അല്‍പം പോലും ബാക്കി വയ്ക്കരുതു.
ആ പാനപാത്രം ഇരു കൈകളും കൊണ്ടു പിടിച്ചു,
അവനു അര്‍പ്പിക്കുക!
നിന്റെ പാനപാത്രം, അതില്‍ നിറച്ചു വച്ചിരിക്കുന്ന സ്നേഹാമൃതം, അവസാനത്തെ തുള്ളി വരെ അവന്‍ കുടിച്ചു വറ്റിക്കട്ടെ.!
അഭിലാഷങ്ങള്‍‍ ഒന്നും ബാക്കി വയ്ക്കരുതു!.....



Friday, July 22, 2011

സ്വപ്നാടനം....






പുളകപ്പൂവാട അണിഞ്ഞൊരുങ്ങി
പുതുമ തന്‍ പൂന്തെന്നല്‍ ആസ്വദിക്കെ
പരിശപ്ത ജീവിതം മായ്ചു നീക്കി
പരിചില്‍ ഞാന്‍ നിന്നടുത്തെത്തുകില്ലേ?

സ്വപ്നാനുഭൂതികള്‍‍ നിന്റെ മുന്നില്‍
സ്വര്‍ഗം ചമക്കുകയായിരിക്കും.
കരളിന്റെ തന്ത്രികളെല്ലാമൊരുമിച്ചു
കളകളം പാടുകയായിരിക്കും.......

സ്വര്‍ഗീയ നിര്‍വൃതി തിങ്ങിത്തുളുമ്പുമാ
സ്വപ്നങ്ങള്‍ ഒക്കെയും മാഞ്ഞു പോയി.
നിന്നെക്കുറിച്ചുള്ളോരോര്‍മ്മകളോരോന്നു-
മെന്‍ ചിത്തമാകെ നിറഞ്ഞു നില്‍പൂ.

ആ ചാരു ദുഃഖസ്മൃതികളെന്നില്‍
മല്‍സഖീ എന്നശ്രുധാരയായി.
അനുരാഗലോലമാം നിര്‍വൃതിയില്‍
എന്നന്തരത്മാവലിഞ്ഞിടുമ്പോള്‍,
‍ഓമല്‍കിനാക്കളിന്നെന്റെ ചുറ്റും
ഓടി വന്നെത്തിടാറുണ്ടു നിത്യം...

ശോകാർത്തമാകുമെന്നത്മാവിൽ ‍നീ പൊഴിക്കും
സ്നേഹാർദ്ര സാന്ദ്രമാം സാന്ത്വനങ്ങള്‍
‍മൃത്യുവിന്നപ്പുറത്തെന്നുമെന്നും,
എന്നിലേ എന്നിലൊളിച്ചിരിക്കും...

Friday, July 01, 2011

പ്രണയമണിത്തൂവല്‍...



എന്നുമന്റെ പൊന്‍ കിനാവില്‍ സുന്ദര വസന്തമായി

ദാഹമായ്‌, മോഹമായ്‌, നീറുന്ന ശോകമായ്‌,

മായ്ച്ചാലും മായാത്തൊരോര്‍മ്മയായ്‌ തീര്‍ന്നൊരു

ലാവണ്യ രാഗപരാഗമെ നിൻ,

തേനൂറും ചുണ്ടിണയില്‍ നിറയുമൊരു മൃദുഹാസം,

കുളിരേകും ഹൃദയത്തില്‍ വിടര്‍ത്തുന്നൊരായിരം

പ്രണയ സൗരഭ്യമേറും നറുമലരാം ഹര്‍ഷങ്ങള്‍...

നിറമുള്ള സ്വപ്നങ്ങള്‍, നിനവിലെ മോഹങ്ങള്‍,

അനുരാഗക്കൊതിയൊടെ, അകതാരില്‍ നിറയുന്നോ-

രഴകാര്‍ന്ന മദഭര വ്യാമോഹങ്ങള്‍,....


കരളിലെ കുളിരുമായ്‌ നിറയുന്ന സ്നേഹത്തിന്‍

മധുമന്ത്രണങ്ങള്‍ തന്‍ സുഗന്ധപ്പൂക്കള്‍,

ആര്‍ദ്രമാം ഹൃദയത്തില്‍ കതിരിടും ആശകള്‍,

അനുരാഗക്കുമ്പിളില്‍ കിനിയും മകരന്ദമായ്‌

പുളക മുകുളങ്ങള്‍ നീട്ടും നിര്‍വൃതികള്‍.

ജന്മങ്ങളില്‍ കൂടി നാം ചെയ്ത യാത്രയില്‍

ഒരുമിച്ചു നാമൊന്നായ്‌ പങ്കു വച്ചു.

അനുരാഗവിവശയായ്‌ നിന്നില്‍ നിന്നുതിരുന്ന

അമൃത നിഷ്യന്ദിയാം സ്വരമാധുരി, എന്നെ

അറിയാതൊരഴകാര്‍ന്ന മോഹനിദ്രയിലെന്നും

അനുലീനമാക്കി കൊണ്ടരികിലെത്തും.

എന്നുമെന്നാത്മാവിൻ മിഴികളില്‍ രാഗവര്‍ണ

പ്രണയത്തിന്‍ നിറമെഴുതും നിന്‍ സ്നേഹ കരവല്ലി,

മുകരുവാന്‍ കൊതിയോടെ പിടയുന്ന ഹൃദയത്തിന്‍

കദനത്തിന്‍ തിരകളെ, അലസമായ്‌ കരുതല്ലെ,

പ്രിയമാനസെ!

Thursday, May 19, 2011

പ്രണയമെന്ന പ്രഹേളിക!




സ്നേഹത്തിന്റെ പര്‍ണ‍കുടീരത്തില്‍

കുളിര്‍ മാരിയുമായി ഹൃദയകവാടത്തിലേക്കു പറന്നടുത്തു വരുന്ന

നിത്യ വിസ്മയങ്ങളായ ഓർമ്മകള്‍!

മരുഭൂമിയിലേ ഊഷരക്കാറ്റുകളില്‍

തരളിതമാകുന്ന ആത്മനൊമ്പരങ്ങളില്‍,

നഷ്ടപ്പെട്ടുകൊന്ദിരിക്കുന്ന ഗൃഹാതുരതയുടെ മരവിപ്പില്‍,

പ്രതീക്ഷയുടെ, സാന്ത്വനത്തിന്റെ,

ഹൃദയ നൈര്‍മ്മല്യത്തിന്റെ മരുപ്പച്ചയുടെ,

ശീതള ഛായയിലേക്കു കൈ പിടിച്ചു നടത്തുന്ന

അവളുടെ കായിതങ്ങൾ, ശബ്ദവീചികള്‍,

പ്രേമസുരഭിലമായ,ചേതനയേ

തൊട്ടുണര്ത്തുന്ന ഹൃസ്വ സന്ദേശങ്ങള്‍!



ഉറക്കം വരാന്‍ മടിക്കുന്ന ശരല്‍ക്കാല രാത്രികളില്‍

മാനത്തു നോക്കി, മിഴി ചിമ്മി നില്‍ക്കു‍ന്ന താരാഗണങളുടെ

ഇടയില്‍ സ്വന്തം കാമുകിയുടെ നക്ഷത്രം കണ്ടു പിടിച്ചു,

നഷ്ടവസന്തതിന്റെ തപ്തനിശ്വാസ്സങ്ങള്‍ ഉതിര്‍ത്തു

നെടുവീര്പ്പു‍മായി, ഓര്മ്മയില്‍‍ ജ്വലിച്ചു നിൽക്കുന്ന

അവളെ ചൂഴ്ന്നു നില്‍ക്കുന്ന മൃദുലരാഗത്തിന്റെ,

അഴകാർന്ന, പ്രേമസുരഭിലമായ ഓർമ്മകളെ തഴുകി

തഴുകി ഉറങ്ങാന്‍ കിടക്കുന്ന എത്രയൊ കാമുകന്‍മാര്‍‍‍!



കണ്ണുനീരിന്റെ നുനുനുനുപ്പാർന്ന ഹൃദയവ്യഥയി‍ല്‍,

നഷ്ടബോധത്തിന്റെ വ്യാകുലതകള്‍

എരിഞ്ഞടങ്ങാത്ത തീക്കനല്‍ പോലെ,

ഉള്ളിന്റെ ഉള്ളില്‍ ഓർമ്മയില്‍ നീറിപ്പിടിക്കുമ്പൊള്‍,

എല്ലാം മറന്ന് ഉമ്മറപ്പടിപ്പുരയില്‍ വിഹ്വലമായ

മാന്‍പേടക്കണ്ണുകളുമായി കാത്തു നിൽക്കുന്ന,

ഇനിയും വരാതെ കാത്തിരിക്കുന്ന കത്തുകളെവിടെ?

ജാലകമറയുടെ അപ്പുറത്തു,

മുല്ലവള്ളികളുടെ മറവില്‍ കൂടി വഴിവക്കിലേക്കു

മിഴിക്കണ്ണുമായി പ്രിയന്റെ രൂപം കാത്തുനിന്ന സായംസന്ധ്യകള്‍!

മറുപടി കിട്ടാത്ത ചോദ്യങ്ങളുടെ,

പൂരിതമാകാത്ത മോഹങ്ങളുടെ,

വിടരാന്‍ മടിക്കുന്ന സ്വപ്ന പൂമൊട്ടുകളുടെ എല്ലാം

ഹൃദയഭാരത്തോടേ മയങ്ങാന്‍ കിടക്കുന്ന

കാമുകിയുടെ ദീര്‍ഘനിശ്വാസങ്ങള്‍!

ഇതെല്ലാം നിങ്ങളുടെ മനസ്സിനെ വ്രണപ്പെടുത്തുന്നുവോ?

നിസ്സഹായതയില്‍ എത്തിക്കുന്നുവോ?



ഒരുനൂറു പ്രേമസുര്‍ഭിലമായ സൌഗന്ധപുഷ്പ്പങ്ങളുടെ

നറുമണം ഉതിര്‍ക്കുന്ന സങ്കല്‍പ്പങ്ങളുമായി,

അവധിക്കു നാട്ടില്‍ പോകാൻ,

അവളുടെ സ്നേഹമസൃണമായ കടക്കണ്ണുകളിലെ

വിഷാദം നിറഞ്ഞ സ്വാന്തനത്തിന്റെ പാലൊളിയില്‍

മുങ്ങിത്തുടിക്കുവാന്‍ വെമ്പുന്ന ഒരു ഹൃദയം നിങ്ങള്‍ക്ക് ഉണ്ടോ?

നിങ്ങള്‍ ധന്യന്‍ ആണു! നിങ്ങള്‍ ആരുമാകട്ടെ!

നറുതേന്‍ തുളുമ്പുന്ന ഒരു കാമുക ഹൃദയത്തിന്റെ ഉടമ! .

സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനും

വെമ്പുന്ന ഒരാത്മസമ്പത്ത് നിങ്ങള്‍ക്കുണ്ടു.



സ്നേഹം നിഷിദ്ധ്മായ ഒരു വാസന ആണൊ?....

ദൌർബല്യം ആണൊ?....

അതോ അത്മാവിനെ സുഗന്ധപൂരിതമാക്കുന്ന അനുഭൂതിയോ?

Tuesday, May 17, 2011

പുനർജനികൾ...



ഒരു നിറ സന്ധ്യ പോയ്‌ മറഞ്ഞാലും എന്നും
പുലര്‍കാല ശോണിമ പൂവിടര്‍ത്തും.
ഒരു ജന്മം കണ്ണീര്‍ പൊഴിച്ച മേഘം
ഒരു നവ വാസന്തച്ചിരി പൊഴിക്കും.
ഒരു പൂവു മാത്രം കൊതിച്ച ഹൃത്തില്‍
നറുമലര്‍ പൂക്കാലം ഓടിയെത്തും.
നിനവുകള്‍ സ്വപ്നങ്ങളായി വീണ്ടും
പരിണമിച്ചെത്തും യാഥാര്‍ത്ഥ്യമാവാന്‍!

മധു ഉണ്ണാന്‍ വന്നൊരു വണ്ടിനൊപ്പം
മധുവിധുക്കാലം കഴിച്ച പുഷ്പം
ഒരു ദിനം വാടിക്കരിഞ്ഞു വീഴും,
മറയുമീമണ്ണിന്റെ മാര്‍ത്തടത്തില്‍.

മധുര മനോഞ്ജമായ്‌ പുഞ്ചിരിച്ചും
ചിരികള്‍ വിടര്‍ന്നും നിറഞ്ഞ ചുണ്ടില്‍
വിരിയുന്നു കദനത്തിന്‍ നൊമ്പരങ്ങള്‍
അഴലിന്റെ നിറമാര്‍ന്ന വ്യഥകളൊപ്പം.

ചുടുനെടുവീര്‍പ്പുമായ്‌ വിങ്ങിയ മണ്ണിന്റെ
കനിവോലും മിഴിനീരിന്‍ കണികയല്ലോ മഴ
ഒരു പുതു ഹര്‍ഷമായ്‌ പൊഴിയുന്നു വേനല്‍ തന്‍
കരുണാര്‍ദ്രമായൊരു സാന്ത്വനമായ്‌?


മറയുന്നതെല്ലാമീ ഭൂവിലാകെ
പുനര്‍ജന്മം തേടി തിരികെ എത്തും.
തുടരുന്നീ നാടകശാലയില്‍ ജീവന്റെ
അറുതി ഇല്ലാത്തൊരു ജന്മകേളീ..