Tuesday, May 18, 2010

ഏതൊ ജന്മ കല്പടവിൽ...






എന്നന്തരാത്മാവില്‍ എന്നും നിറയുന്ന
സുന്ദരരാഗപരാഗമേ നീ
ഒന്നല്ലൊരായിരം രാഗ വര്‍ണ്ണങ്ങളെന്‍
ജീവിത്താരയില്‍ നീ വിരിച്ചു.
ഏതൊരോ ജന്‍മ സുകൃതമായിന്നു ഞാന്‍
‍നിന്നന്തികത്തില്‍ വിരുന്നു വന്നു.

കന്നി നിലാവിന്റെ മാസ്മര സന്ധ്യയില്‍
ഒന്നുരിയാടുവാന്‍ ചേര്‍ന്നിരുന്നു.
നിന്‍ കടക്കണ്ണിന്റെ കോണില്‍ നിന്നൂര്‍ന്നൊര
പൊന്‍മുത്തണിഞ്ഞുള്ളോരശ്രുബിന്ദു,
സ്നേഹാര്‍ദ്ര സാന്ദ്രമാമെന്റെ മനസ്സിന്റെ
നീഹാര ബാഷ്പാങ്കുരങ്ങളായി.

നീറുമൊരാത്മാവില്‍ രാഗോജ്വലങ്ങളാം
മന്ദാരപ്പൂമഴ പെയ്താ രാവില്‍
‍സ്വപ്നാനാനുഭൂതികള്‍ എന്‍ ചിത്തമാകവെ
സ്വര്ഗ്ഗം ചമക്കുകയായി പിന്നെ.
മിഴികളില്‍ വിടരുന്ന പ്രണയ സ്വപ്നങ്ങളില്‍
മുഴുകി നീ, മോഹമാമാലസ്യത്തില്‍.

താമരത്താരൊത്താ പൂവിരല്‍ തുമ്പിനാല്‍
തഴുകി എന്‍ തനുവാകെ തൊട്ടുണര്‍ത്തി.
മന്വന്തരങ്ങള്‍ക്കുമപ്പുറത്തെപ്പോഴോ
നിന്നെ ഞാന്‍ തേടി നടക്കുന്നൊരോർമ്മകൾ
‍എന്നും നിറഞ്ഞു നില്‍ക്കുന്നിതെന്നാത്മാവിൽ..
ഇന്നൊരു ‍പൊന്നുഷസന്ധ്യയായ്‌ നീ വരില്ലേ?...

Tuesday, May 11, 2010

ഒരു സാന്ത്വനം...








ശിശിര ഋതുവില്‍ വിടരുന്ന പൂക്കളുടെ ഗന്ധം,
നീ കാരണം എന്നെ നൊമ്പരപ്പെടുത്തുന്നു.
എനിക്കു നിന്റെ മുഖം ഓര്‍മ്മയില്ല .
നിന്റെ വിരല്‍തുമ്പുകള്‍ എങ്ങനെ എന്നു ഞാന്‍ വിസ്മരിച്ചു പോയി.
നിന്റെ ചുണ്ടിണകള്‍ എന്റെ ചുണ്ടുകളെ സ്പര്‍ശിച്ചപ്പൊള്‍,
നിന്റെ മനസ്സില്‍ എന്തായിരുന്നു തോന്നിയതു?


നീ കാരണം ഉദ്യാനത്തിലേ ഹിമവര്‍ണം പൂണ്ട
പ്രതിമകളേ ഞാന്‍ സ്നേഹിച്ചു പോകുന്നു.
അവരുടെ നയനങ്ങള്‍ക്കു കാഴ്ച ഇല്ല;
ചെവികള്‍ ബധിരങ്ങളും!
നിന്റെ ശബ്ദം ഞാന്‍ മറന്നു...സന്തുഷ്ടി നിറഞ്ഞ മധുസ്വനം!

നിന്റെ നുനുനുനുത്ത നയനങ്ങളും......
പൂക്കളുടെ സൗരഭ്യം പോലെ
നിന്നെ കുറിച്ചുള്ള ഓര്‍മ്മ എന്നെ ചൂഴ്‌ന്നു നില്‍ക്കുകയാണു.
നിണം പൊടിയുന്ന വ്രണത്തിന്റെ വേദന പോലെ
എന്റെ മനസ്സു നീറിക്കൊണ്ടിരിക്കുന്നു..
നീ എന്നെ സ്പര്‍ശിച്ചാല്‍ ഒരിക്കലും സൗഖ്യമാകാന്‍ കഴിയാത്തതു പോലെ
അതെന്നെ അസaഹ്യപ്പെടുത്തും.
നിന്റെ തലോടല്‍‌, അസുന്ദരമായ ഭിത്തികളില്‍
പടര്‍ന്നു കയറിയ വല്ലികള്‍ പോലെ എന്നെ ചുറ്റിവരിയുന്നു.
നിന്റെ അനുരാഗം ഞാന്‍ മറന്നു പോയെങ്കിലും
എല്ലാ ജാലകങ്ങളിലും നിന്റെ വദനം ഞാന്‍ തിരയുന്നുണ്ട്‌.
ശരല്‍ക്കാലത്തിന്റെ മാദക സുഗന്ധം എന്നെ വേദനിപ്പിക്കുന്നു.
എന്തുകൊണ്ടെന്നറിയുമോ?
എന്റെ മോഹങ്ങളെ വിളിച്ചുണര്‍ത്തുന്ന
പ്രതീകങ്ങള്‍ക്കു വേണ്ടി എന്റെ മനസ്സു തിരയുകയാണു.
കൊള്ളിമീനുകളും..താഴേക്കു പതിക്കുന്ന ഉല്‍ക്കകളും...
ആ മേഘങ്ങളുടെ മറവില്‍ അവ ഉണ്ടല്ലൊ...

(പാബ്ലോ നെറുഡ യോടു കടപ്പാടു)