Thursday, December 23, 2010
ഓര്‍മ്മയുടെ തിരുമുറ്റത്തു.....
നിന്നോര്‍മ്മയിലെന്‍ ജീവിതമാകെ തളര്‍ന്നുറങ്ങുമ്പോള്‍
മധുരിതമാകും കിനാക്കളുള്ളില്‍ നടനം ചെയ്യുന്നൂ.
മനസിനുള്ളില്‍ വിരിഞ്ഞു നില്‍ക്കുമൊരോമന സ്വപ്നവുമായ്
നിലാവിനുള്ളില്‍ നിന്നുമിറങ്ങിയൊരപ്സരസായീ നീ.
അനന്ത നീല വിഹായുസ്സിനുള്ളില്‍ മറഞ്ഞു പോയോ നീ?
വിണ്ണീലുറങ്ങിയപൂന്തിങ്ക ളിന്നവള്‍ക്കു കൂട്ടായി
കണ്ണില്‍ നിന്നു മറഞ്ഞൊരു സുന്ദരതാരകമായീ നീ.
മണ്ണില്‍ വീണു തകര്‍ന്നു മരിച്ചൊരു ചാരു സ്മരണകളേ
വര്‍ണ്ണപ്പൊട്ടുകളായിന്നേറ്റും മനസിന്‍ യവനികയില്‍.
വസന്ത രാഗ വിലാസം പേറും പൂവണി മാസത്തില്‍
ആശകളോരോന്നായിട്ടെന്നില്‍ വിരുന്നു വന്നീടും.
കഥ പറയുന്നോരാകാശത്തിന്‍ മണിയറ പൂകീ നീ
കരളിന്നുള്ളില്‍ കരയുന്നൊരു മമ രാവിന്‍ കഥ കേട്ടോ.
മധുരിതമാകും, ഹൃദയേ നീ അന്നുതിര്‍ത്ത സംഗീതം
കനലുകളെന്നില്‍ വിതറുന്നെന്നുടെ മുറിവുകളായ് തീര്‍ന്നു.
പലതും തേടും, പലതും നേടും ജീവിത ധാരയിതില്‍
പകര്‍ന്നു തരുവാനുള്ളതു നിന്നുടെ ദുഃഖ സ്മൃതി മാത്രം!
Wednesday, December 15, 2010
അവസാനത്തെ ശ്വാസം...
അവസാനത്തെ ശ്വാസം!
അപ്പോഴേക്കും...ഹൃദയസ്പന്ദനംനിലച്ചിരിക്കും...ശരീരത്തിന്റെ
ഊര്‍ജ്ജവും,ഊഷ്മാവും“റിവേര്‍സ് ഗീയറില്‍” പ്രവേശിച്ചിരിക്കും..
പിന്നെ എല്ലാംശൂന്യം! ശുഭം...
അവസാനിച്ചു..
ഒരു ജീവിതം പൊലിഞ്ഞിരിക്കുന്നു!
ആ നിശ്വാസത്തില്‍
ശാസ്ത്രഞ്ജര്‍,..അവകാശപ്പെടുന്ന“നശിക്കാത്ത.ഊര്‍ജ്ജം“എവിടെപ്പോയി?..
ഒന്നുംനശിക്കുന്നില്ലെങ്കില്‍ഒന്നും നഷ്ടപ്പെടുന്നില്ലല്ലോ?
അതോ.. എന്നാല്‍ നമുക്കു നഷ്ടപ്പെടുന്നതെന്താണു?...
ആ നിശ്വാസത്തിന്റെ ആകെ മൂല്യം എന്താവാം?.
ജീവിതത്തില്‍...
ബാല്യംമുതല്‍ ആര്‍ജ്ജിച്ചെടുത്തവിഞ്ജാനസമ്പത്തുമുഴുവനായി..
(ഒരു പ്രയൊജനവും ഇല്ലാത്ത ദേശീയസമ്പത്ത്!)
ജീവിതത്തിലന്നോളംഇന്നോളം അറിയാന്‍ കഴിഞ്ഞ അനുഭവ സമ്പത്ത്...
വൈകാരിക ജീവിതത്തിലെ അനുഭവങ്ങളില്‍ നേരിട്ട
പാളിച്ചകളോ,താപമോ, വ്യഥകളോ, അനുഭൂതികളോ,
മധുരം കിനിയുന്ന ഓര്‍മ്മകളോ,നൊമ്പരങ്ങളുടെ ദുഃഖമോ...
ആ മേഖലയിലുള്ള എല്ലാം എല്ലാം നഷ്ടമാകുന്നു...
ഓര്‍മ്മകളില്‍..എപ്പോഴും നിറഞ്ഞു നില്‍ക്കുന്ന,
മഹത്തായ, ജീവിതത്തിന്റെബാക്കിപത്രമായ,
മധുരംനിറഞ്ഞബാല്യത്തിന്റെസ്മരണകള്‍,
മാതാപിതാക്കളുടെ സ്നേഹലാളനകള്‍...
പൂവണിയാന്‍ മടിച്ച മോഹങ്ങള്‍...
കൊഴിഞ്ഞു വീണ സ്വപ്നങ്ങള്‍...
തകര്‍ന്നടിഞ്ഞബന്ധങ്ങള്‍...
ഇന്നിനിവരാന്‍ കഴിയാത്തകൌമാരത്തിന്റെ ചാപല്യങ്ങള്‍...
പ്രേമനൈരാശ്യത്തിന്റെ ആത്മനൊമ്പരങ്ങള്‍..
പ്രണയമോഹഭംഗങ്ങള്‍..
വിരഹത്തിന്റെ വേദനകള്‍...
നിസ്സഹായതയില്‍,അടര്‍ന്നുപോയ,ദാമ്പത്യഭാവനകള്‍...
കുഞ്ഞുങ്ങളുടെകിളികൊഞ്ചലുകള്‍.....
വാര്‍ദ്ധക്യത്തിന്റെ പങ്കപ്പാടുകള്‍...
രോഗത്തിന്റെ ബന്ധനങ്ങള്‍...
ഇണയുടെസ്നേഹശൂന്യമായ പെരുമാറ്റങ്ങള്‍...
നിര്‍ദ്ധനതയുടെ ആശങ്കകള്‍...
അകലേക്കു അകന്നുപോയ സന്താനങ്ങളുടെ അവഗണനകള്‍...
ജീവിതമെന്ന മഹാ സാഹസത്തിന്റെ ഒരു പരിഛേദം അല്ലേ ഇതൊക്കെ?...
ആ നിശ്വാസത്തില്‍ കാച്ചിക്കുറുക്കി
വച്ചിരിക്കുന്നതു ഇത്രയുംകാര്യങ്ങള്‍ അല്ലേ? അതെല്ലാം!
ഈ യുഗത്തിനു ഒരു പ്രത്യേകത ഉണ്ടു.
ആധുനികതയുടെ മുന്‍പില്‍ എല്ലാം വിസ്മരിച്ചുകൊണ്ടു
ജൈത്രയാത്രനടത്തുന്ന മനുഷ്യന്‍..
ചുറ്റുപാടുകളെക്കുറിച്ച് യാതൊരവബോധവുമില്ലാതെ
സ്വയം തന്റെ കേന്ദ്രത്തില്‍ മാത്രമുള്ള ഭ്രമണം! (orbit).
ഋതുഭേദങ്ങള്‍ഉണ്ടാകുന്നു...
ആഗോളതാപനില വര്‍ദ്ധിക്കുന്നു...
കാലാവസ്ഥ.തകിടംമറിയുന്നു...സമുദ്രനിരപ്പു ഉയരുന്നു...
മഞ്ഞുമലകള്‍ ഉരുകുന്നു...
ഇതൊന്നുംതന്നെ ബാധിക്കയില്ലെന്നു അവന്‍ കരുതുന്നു.
സൂര്യന്‍ഉദിക്കുന്നുണ്ടു...പടിഞ്ഞാറുതന്നെ അസ്തമിക്കുന്നുണ്ടു...
മനുഷ്യന്‍ ജോലിക്കു പുറത്തേക്കു പോകുന്നു...
തിരികെ മാളത്തിലേക്കു വരുന്നു...
പുറത്തു നടക്കുന്നതൊന്നും അവന്റെ കാര്യമല്ല.
ഉടനെ സംഭവിക്കാന്‍ സാധ്യതയുള്ള പ്രകൃതി ക്ഷോഭത്തിന്റെയോ,
ഭൂകമ്പത്തിന്റേയോ, സാംക്രമിക രോഗങ്ങളുടേയൊ
മുന്നറിയിപ്പുകള്‍ പോലും അവഗണിച്ചു കൊണ്ടു....
ജീവിതം തടസ്സമില്ലാതെ പോകുന്നിടം വരെ ...
ഒരുനാള്‍ ഈ മനോഹര തീരത്തു നിന്നു യാത്രയാകണമെന്നുള്ള വിചാരം ഇല്ലാതെ..
അവസാന നിശ്വാസത്തില്‍ പൊലിഞ്ഞു പോകുന്ന
അമൂല്യ സമ്പത്തുകളെക്കുറിച്ചു തരിമ്പും ചിന്ത ഇല്ലാതെ എത്ര നാള്‍?
Friday, December 10, 2010
ഇന്നലെയുടെ ദുഃഖസ്മൃതികള്‍...
ആരാണിന്നാരാണെന്‍ജീവിതത്തില്‍
ആരാഞ്ഞിറങ്ങുന്ന ദേവകന്യാ
പൂവും പ്രദീപവും ചാന്തുമായി
പൂജയ്ക്കു പോകുന്ന നിത്യകന്യ ?
ഞാനാണു ദേവാ നിന്‍ തൂമിഴിയില്‍
മാനത്തു നിന്നും പറന്നു വന്നോള്
നിന്‍കടക്കണ്ണിലും ചിന്തയിലും
നീന്തിത്തുടിക്കുവാനോടി വന്നോള്‍.
നിന്നെ ഞാന്‍ഓര്‍ക്കുന്നു പണ്ടു പണ്ടീ
കന്നിനിലാവില്‍ മണല്പുറത്തില്‍
ഹേമന്തസന്ധ്യയില്‍ മിന്നി മിന്നി
തൂമഞ്ഞിലൂറിക്കിടന്നതായി
മല്‍പ്രാണ ബിന്ദുവില്‍ നീന്തി നീന്തി
ബ്രഹ്മാണ്ഢലോകം തളര്‍ന്നു പോകെ
ഒറ്റക്കൊരോടക്കുഴലുമായി
ഒട്ടൊട്ടു ദൂരെ നീ നിന്നതില്ലെ?
നീ എത്ര മോഹിനീ, സ്വര്‍ഗ റാണീ
മായട്ടെ ഞാനിനി പ്രേമവാനില്‍
നീ മാഞ്ഞു പോകിലും ജീവിതത്തില്‍
നീറിക്കിടക്കുമീ തപ്ത ദാഹം……….
Tuesday, December 07, 2010
പങ്കുവയ്ക്കല്‍......
എനിക്കു പങ്കുവയ്കാനായി അധികം ഒന്നും ഇല്ല.
എന്നാലും എന്റെ അപ്പം ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കാം.
എന്റെ ആനന്ദം നിങ്ങളുമായി പങ്കു വയ്ക്കാം.
ചിലപ്പോള്‍ എന്റെ ദുഃഖങ്ങളും..
അങ്ങനെ നമുക്കു മുന്‍പോട്ടു പോകാം..
എനിക്കു ഒരുപാടു കാര്യങ്ങള്‍ ചെയ്യാന്‍ ആവില്ല.
എങ്കിലും, ഒരു നാഴിക നിങ്ങളോടൊപ്പം കൂട്ടിരിക്കാം.
ഒരു തമാശ നമുക്കു പങ്കു വയ്ക്കാം.
ചിലപ്പോള്‍ ജീവിതത്തിലെ പരാജയങ്ങളും...
അങ്ങനെ നമുക്കു മുന്‍പോട്ടു പോകാം...
എനിക്കു ഒരുപാടു കാര്യങ്ങള്‍ ചെയ്യാനാവില്ലെങ്കിലും,
എന്റെ പൂക്കള്‍ നിങ്ങളുമായി പങ്കു വയ്ക്കാം.
എന്റെ പുസ്തകങ്ങളും..
ചിലപ്പോള്‍ എന്റെ പ്രയാസങ്ങളും..
അങ്ങനെ നമുക്കു മുന്‍പോട്ടു പോകാം....
എനിക്കു ഒരുപാടു കാര്യങ്ങള്‍ ചെയ്യുവാന്‍ ആവില്ല.
എന്നാലും, എന്റെ ഗാനങ്ങള്‍ ഞാന്‍ നിങ്ങളുമായി പങ്കു വയ്ക്കാം.
എന്റെ അനുഭൂതികളും...
.ചിലപ്പോള്‍, നിങ്ങളുടെ അടുത്തിരുന്നു കൊണ്ടു,
നമുക്കു പൊട്ടിച്ചിരിക്കാം.
അങ്ങനെ നമുക്കു മുന്‍പോട്ടു പോകാം.
എനിക്കു ഒരുപാടു കാര്യങ്ങള്‍ ചെയ്യുവാനാവില്ലെങ്കിലും,
എന്റെ അഭിലാഷങ്ങള്‍ നിങ്ങളുമായി പങ്കു വയ്ക്കാം.
എന്റെ ഭീതികളും...
ചിലപ്പോള്‍ നിങ്ങളോടൊപ്പം ഞാന്‍ കണ്ണീര്‍ പൊഴിക്കാം.
അങ്ങനെ ഈ വഴിയില്‍ കൂടി നമുക്കു മുന്‍പോട്ടു പോകാം.
എനിക്കു മറ്റൊന്നും ചെയ്യുവാന്‍ കഴിഞ്ഞില്ലെങ്കിലും,
എന്റെ സുഹൃത്തുക്കളെ, നിങ്ങളുമായി ഞാന്‍ പങ്കു വയ്ക്കാം.
അതോടൊപ്പം, എന്റെ ജീവനും..
എപ്പോഴും എന്റെ പ്രാര്‍ത്ഥനകള്‍ ഞാന്‍ നിങ്ങള്‍ക്കായി പങ്കു വയ്ക്കാം.
അങ്ങനെ നമുക്കു ഈ വഴിയില്‍ കൂടി ഒരുമിച്ചു പോകാം...
മുന്‍പോട്ടു തന്നെ.......
സ്നേഹപൂർവ്വം.... കുഞ്ഞുബി
Thursday, December 02, 2010
മൌനവാല്‍മീകം..
നിശബ്ദമായി ഇരിക്കുക!
ഒളിച്ചു കിടന്നു കൊള്ളുക.
നീ കാണുന്ന കിനാവുകളുടെ പാത രഹസ്യമായിരിക്കട്ടെ.
നിന്റെ വികാരങ്ങളും മറച്ചു പിടിച്ചുകൊള്ളുക.
നിന്റെ ആത്മാവില്‍, സ്പടികസമാനമായ ആകാശ വീഥിയിലെ
താരകള്‍ പോലെ, അവ ഉണര്‍ന്നു വരട്ടെ.
അവ രാത്രിയുടെഅവസാന യാമത്തിനു മുന്‍പു
അസ്തമിക്കുമല്ലോ!
അതില്‍ സന്തുഷ്ടി കണ്ടെത്തുക.
ഒരു വാക്കു പൊലും ഉച്ഛരിക്കരുതു.
വ്യക്തത കണ്ടെത്താന്‍ ഒരു ഹൃദയത്തിനു എങ്ങനെ സാധിക്കും?
നിന്റെ മനസ്സ് മറ്റുള്ളവര്‍ എങ്ങനെ അറിയും?
നിന്നെ ഉത്തേജിപ്പിക്കുന്നതു എന്തെന്നു അവനു തിരിച്ചറിയാന്‍ കഴിയുമോ?
ഒരിക്കല്‍ പറഞ്ഞു പോയാല്‍ ചിന്തകള്‍ അസത്യമായി.
തെളി നീരുതിരുന്ന ഉറവ അനക്കിയാല്‍, അതു കലങ്ങിപ്പോകും.
അതു കലങ്ങാതെ തന്നെ അതില്‍ നിന്നും ദാഹനീര്‍ കുടിക്കുക.
ഒരു വാക്കു പോലും ഉച്ഛരിക്കരുതു..
നിന്റെ അന്തരാത്മാവില്‍ നീ സ്വയം ജീവിക്കുക.
നിന്റെ ആത്മാവിനുള്ളില്‍, പുറം ലോകത്തിന്റെ വെളിച്ചം
ഏല്‍ക്കുമ്പോള്‍ അതു അന്ധമായി പോകുന്നു.
ഒരു ലോകം, മൂടുപടത്തിനു പുറകില്‍ നിറഞ്ഞു നില്‍ക്കുന്ന
വിചാര ധാരകളുടെ ഒരു മാന്ത്രിക വലയം സൃഷ്ടിച്ചിട്ടുണ്ട്.
പകലിന്റെ ശബ്ദ കോലാഹലങ്ങളില്‍ അതു മുങ്ങിത്താണു പോകും
ആരും അറിയാതെ ആ ഗാനം നീ ശ്രവിക്കുക.
ഒരു വാക്കു പോലും നീ ഉച്ഛരിക്കരുത്.
(ഒരു സ്വതന്ത്ര പരിഭാഷ: silentium by Fyodor Tyutchov..Translated into english by Vladimir Nobokov.)
Saturday, November 27, 2010
പ്രണയ സങ്കല്‍പ്പങ്ങള്‍......
അനുരാഗത്തിന്‍ പൂപ്പന്തലില്‍ നാമിരുന്ന-
നുവാസരം കാണും സ്വപ്നങ്ങള്‍ സുഗന്ധികള്‍!
നിലാവിന്റെ നീളും നിഴലുകളൊക്കെയും
നിറമുള്ള നറുമലര്‍ പൂവിരിപ്പായിടും.
മണ്ണില്‍ നാം കാണുന്നതെല്ലാം നമുക്കൊരു
വിണ്മയ സങ്കല്പധാരയായ് തോന്നിടും.
വിരസമാം മുകിലിന്റെ വികലമാം രൂപങ്ങള്‍
അഴകോലും വര്‍ണ്ണ ചിത്രങ്ങളായ് മാറിടാം.
ഇന്ദ്രധനുസിന്റെ സപ്ത വര്‍ണ്ണങ്ങളെ
തന്‍ പ്രണയ കുങ്കുമപ്പൂക്കളായ് കണ്ടിടാം.
പാലാഴി തന്നില്‍ നിറയുന്നൊരാ നല്ല താരാ ഗണങ്ങളെ
പൌര്‍ണമിച്ചന്ദ്രന്റെ കാമിനിയാക്കിടാം.
നറുതേന്‍ കവരുവാന്‍ പായുന്ന വണ്ടിനേ
പ്രണയിനിയെ തേടുന്ന കാമുകനാക്കിടാം.
കാണാത്ത പൂമര കൊമ്പിലിരുന്നൊരു
പൂങ്കുയില്‍ പാടുന്ന പാട്ടു കേട്ടന്നു നിന്‍
പ്രേയസി തന്‍ ഗാന നിര്‍ത്ഢരിയെന്നൊര്‍ത്തു
നിന്നോര്‍മ്മയില്‍, പ്രാണന്റെ മധുരമാം ഗാഥയായ്
ചേര്‍ത്തു, കൊണ്ടന്തരാത്മാവിന്‍ മധു മന്ത്രമായ് തീര്‍ന്നിടും.
Labels:
പ്രണയ സങ്കല്‍പ്പങ്ങള്‍...പ്രണയം
Wednesday, November 24, 2010
തുയിലുണർത്തൽ..
സന്തുഷ്ടി നിറഞ്ഞ ആ പുലര്‍കാല വേളയില്‍
നീ എന്നില്‍ മൂന്നു ചുംബനങ്ങള്‍ അര്‍പ്പിച്ചു.
ഈ സ്നേഹം വഴിയുന്ന നിമിഷങ്ങളിലേക്കു
എന്നെ തുയില്‍ ഉണര്‍ത്താനായി മാത്രം....
എന്തു സ്വപ്നമാണു ഈ നിശീഥിനിയില്‍ ഞാന്‍ കണ്ടതെന്നു
ഞാന്‍ എന്റെ ഹൃദയത്തില്‍ തിരയുകയായിരുന്നു.
അതിനിടയിലാണു ജീവന്റെ തുടിപ്പുകള്‍ ഉള്‍ക്കൊണ്ട
നിന്റെ ചുംബനങ്ങള്‍ ഞാന്‍ അറിഞ്ഞതു!
എന്റെ കിനാവുകള്‍ എന്തായിരുന്നെന്നു ഞാന്‍ കണ്ടെത്തി.
പക്ഷെ, നിറഞ്ഞു നിന്ന പൂന്തിങ്കള്‍, എന്നെ അതിനിടയില്‍
ആകാശവിതാനത്തിലേക്കു ഉയര്‍ത്തിക്കൊണ്ടു പോയി.
ഞാന്‍ അവിടെ തൂങ്ങി കിടക്കുകയായിരുന്നു.
എന്റെ ഹൃദയം നിന്റെ കാലടി പാതയിലേക്കു
വീഴുന്നതു എനിക്കു കാണാമായിരുന്നു.
എന്റെ പ്രേമത്തിന്റെയും, ഹൃദയത്തിന്റേയും മധ്യത്തില്‍
ക്രമേണ...സാവധാനത്തില്‍... നടക്കുന്ന പലതും..അല്ല എല്ലാം തന്നെ
എന്റെ സ്മരണയില്‍ തെളിഞ്ഞു വരുന്നതു ഞാന്‍ മനസിലാക്കി.
എനിക്കു നിന്റെ കരാംഗുലികള്‍ കാണാന്‍ സാധിക്കുന്നില്ല;
എങ്കിലും നിന്റെ തൂവിരല്‍ സ്പര്‍ശം എന്നെ ആനന്ദിപ്പിക്കുന്നു.
നിന്റെ ചുണ്ടിണകള്‍ ഞാന്‍ കാണുന്നില്ലെങ്കിലും,
അതിലോലമായ നിന്റെ ചുംബനങ്ങള്‍ ഞാന്‍ ഏറ്റു വാങ്ങുന്നു.
നീ എന്നില്‍ നിന്നും മറഞ്ഞിരിക്കുകയാണല്ലൊ.
എന്നാലും, എനിക്കു ജീവന്‍ പകര്‍ന്നു തരുന്നതു നീയാണല്ലൊ.
എപ്പോഴെങ്കിലും നീ നല്‍കുന്ന ചുംബനങ്ങളില്‍ നിനക്കു വിരസത
തോന്നിയേക്കാം. എങ്കില്‍ തന്നെയും-
നിന്റെ ശകാരങ്ങള്‍ പോലും എനിക്കു ആസ്വാദ്യതരമാണു!
ഒരു കാര്യം മാത്രമേ ഞാന്‍ ആവശ്യപ്പെടുന്നുള്ളു.
നീ അല്പമെങ്കിലും ശ്രദ്ധ എനിക്കു നല്‍കണം....
അതു മാത്രം!
Monday, November 15, 2010
ജന്മങ്ങൾക്കപ്പുറം...
എന്നന്തരാത്മാവില്‍ എന്നും നിറയുന്ന
സുന്ദരരാഗപരാഗമേ നീ
ഒന്നല്ലൊരായിരം രാഗ വര്‍ണ്ണങ്ങളെന്‍
ജീവിത്താരയില്‍ നീ വിരിച്ചു.
ഏതൊരോ ജന്‍മ സുകൃതമായിന്നു ഞാന്‍
നിന്നന്തികത്തില്‍ വിരുന്നു വന്നു.
കന്നി നിലാവിന്റെ മാസ്മര സന്ധ്യയില്‍
ഒന്നുരിയാടുവാന്‍ ചേര്‍ന്നിരുന്നു.
നിന്‍ കടക്കണ്ണിന്റെ കോണില്‍ നിന്നൂര്‍ന്നൊര
പൊന്‍മുത്തണിഞ്ഞുള്ളോരശ്രുബിന്ദു
സ്നേഹാര്‍ദ്ര സാന്ദ്രമാമെന്റെ മനസ്സിന്റെ
നീഹാര ബാഷ്പാങ്കുരങ്ങളായി.
നീറുമൊരാത്മാവില്‍ രാഗോജ്വലങ്ങളാം
മന്ദാര പൂമഴ പെയ്താ രാവില്‍
സ്വപ്നാനാനുഭൂതികള്‍ എന്‍ ചിത്തമാകവെ
സ്വര്ഗ്ഗം ചമക്കുകയായി പിന്നെ.
മിഴികളില്‍ വിടര്‍ന്നൊരാ പ്രണയ സ്വപ്നങ്ങളില്‍
മുഴുകി നീ, മോഹമാമാലസ്യത്തില്‍.
താമര താരൊത്താ പൂവിരല്‍തുമ്പിനാല്‍
തഴുകി എന്‍ തനുവാകെ തൊട്ടുണര്‍ത്തി.
മന്വന്തരങ്ങള്‍ക്കുമപ്പുറത്തെപ്പോഴോ
നിന്നെഞാന്‍ തേടി നടന്നൊരാ ഓര്‍മ്മകള്‍
എന്നും നിറഞ്ഞു നില്‍ക്കുന്നിതെന്നോര്‍മ്മയില്‍
പൊന്നുഷസന്ധ്യയായ് നീ വരില്ലേ?.......
Monday, November 08, 2010
അപൂര്‍വ്വരാഗങ്ങള്‍....
പൗര്‍ണമി നിലാവിന്റെആര്‍ദ്രമാം കവിള്‍പ്പൂവില്‍
നിന്‍ സ്നേഹം നിറഞ്ഞൊരാ പൂവിരല്‍ തലോടുമ്പോള്‍
അറിയാതേതൊ സ്വപ്നഭൂവില്‍ഞാന്‍ തിര നീന്തി
വിതുമ്പും മനസുമായ് നിന്‍ മിഴിപ്പൂവില്‍ കാണ്മൂ..
കരളില്‍ പ്രഭാപൂരം നിറയെ പരത്തുന്നോരണി
നിലാത്തിരിയിട്ട മണിവിളക്കൊന്നിന്‍ നാളം!
യമുനാ നദി തന്‍ കുളിരായ്, നിനവിലെന്നും നിറയും,
നറുതേന്‍ വഴിയും, സ്വരരാഗ ദീപ്തികള്‍.
വാസര സ്വപ്നങ്ങള്‍ തന്‍പൂവിതള്‍ വിടര്‍ത്തികൊണ്ടാ-
യിരം ശ്രുതികള്‍ നീ മീട്ടുന്നെന്‍ പൊന്‍ വീണയില്‍.
ഉള്ളിന്റെ ഉള്ളില്‍ നിന്റെ സ്നേഹത്തിന്‍ മയൂരങ്ങള്‍
നിറയും വസന്തത്തിന്‍, ലാസ്യ നര്‍ത്തനമാടി.
അറിയാതെന്നാത്മാവില്‍ എന്നും ഞാന്‍ രചിക്കുന്നോ-
രനുരാഗത്തിന്‍ കാവ്യം ആലപിക്കുന്നെന്‍ നാദം.
വഴിയും സ്നേഹത്തിന്റെ പൊന്‍നിലാ കിരണങ്ങള്‍
താമരത്തളിരിലേ വാരിളം മുത്തുപോലെ
തെളിയും, നിന്നാത്മാവില്‍നിറയും
മോഹപുഷ്പ്പങ്ങളായ്, വിടരുന്നുണ്ടെ-
ന്നെന്നുമൊരപൂര്‍വ്വ സംഗമമായി!
Wednesday, November 03, 2010
ഹൃദയരാഗം
മോഹത്തിന്‍ മയില്‍ പീലി ഹൃദയത്തില്‍ പേറുന്ന
സുരഭില യാമങ്ങള്‍ കൊഴിഞ്ഞു വീണു.
മഴവില്ലിന്‍ ചാരുത മനതാരിന്നേകിയ
മഴമേഘമൊക്കെയും പെയ്തൊഴിഞ്ഞു.
എരിവേനല്‍ മരുഭൂവില്‍ പുതുമാരി പെയ്യിച്ച
പുളകങ്ങളൊക്കെയും മാഞ്ഞുപോയി.
കരളിന്റെ നൊമ്പരം കരിനീലക്കണ്ണിലേ-
ക്കറിയാതെ മിഴിനീരായൊഴുകി എത്തി.
മനസില്‍ വിടര്‍ന്നൊരെന്‍ അനുരാഗ സ്വപ്നങ്ങള്‍
വിരഹത്തിന്നോര്‍മ്മയായ് വിടപറഞ്ഞു.
തരളമാം സന്ധ്യകള്‍, അലസമാം യാമങ്ങള്‍,
വിവശമാം സ്പന്ദനം ഹൃദയത്തിന്‍ താളത്തില്‍
പകരുന്നോരുന്മാദം, സിരയാകെ പടരുന്നു.
ഇരുള്‍ മൂടും പാതയില്‍ ഇടറുന്ന കാലടി,
ഇടനെഞ്ചില്‍ പിടയുന്ന കദനത്തിന്‍ പേമാരി,
വിറ പൂണ്ട ചുണ്ടുകള്‍, തകരുന്ന മോഹങ്ങള്‍
തനുവാകെ തളരുന്നീ തമസിനുള്ളില്‍.
സ്നേഹോപഹാരമായ് ഹൃദയത്തിലെഴുതുന്ന
മൂകമാം കവിതകളാണിന്നെന്റെ ഉള്‍ക്കളം.
തേന്‍ മുള്ളുകള്‍ നിറയുമീ രാവിന്റെ ഓര്‍മ്മകളെ-
ന്നുമെന്‍, ഏകാന്ത ചാരു ജന്മ സ്മൃതികള്‍ക്കുള്ളില്‍
തഴുകി തലോടിയെന്‍ നിറമുള്ള മോഹങ്ങളുണര്‍ത്തീടട്ടെ.
സ്നേഹത്തിന്‍ പൂത്താലത്തില്‍ നീ പകര്‍ന്ന വസന്തത്തിന്‍
പൂക്കള്‍ തന്‍ പരിമളം എന്നുള്ളില്‍ നിറക്കട്ടെ.
Monday, October 25, 2010
അശ്രുപൂജ...
തിരകള്‍ക്കറിയുമോ തീരത്തിന്‍ തീരാത്ത ദുഃഖം
കാട്ടാറ റിയുമോ കാനനകന്യ തന്‍ മോഹം
വിടചൊല്ലി മറയുന്ന സന്ധ്യാംബരത്തിന്റെ
വിരഹത്തിന്‍ കഥ എന്തെന്നാരറിവൂ?
മനസ്സിന്റെ മതില്‍ക്കെട്ടിനുള്ളിലുള്ളേകാന്ത
വേദന ഒരു മാത്ര പോലുമിന്നൊഴിയാറില്ല
കരകാണാക്കടലിന്റെയലകളില്‍ ഇടറുന്ന
കൈകള്‍ കരുത്തില്ലാ,തിനിയെത്ര ദൂരം തുഴഞ്ഞു തീര്‍ക്കും?
മനസ്സിന്റെ മണിച്ചെപ്പില്‍ മറയാതെ നില്‍ക്കുന്ന
മധുരിക്കും സ്മരണകള്‍ എന്നുമെന്നെ,
മായൊത്തൊരാവ്യക്ത നൊമ്പരമൊന്നതിൻ
മറുകര കാണാതുലച്ചിടുന്നു.
അറിയാതെ നീയെന്റെ ആത്മാവിനുള്ളിലെ
അനുരാഗ ലഹരിയായ് മാറിയില്ലേ!
മോഹവും തീരാത്ത ദാഹവും കൊണ്ടു നീ
സ്നേഹത്തിന്‍ പൂമാല ചാര്‍ത്തിയെന്റെ
പ്രാണനില്‍ ഹര്‍ഷം പകര്‍ന്നു തന്നു,
കനവുകള്‍ക്കുള്ളിലും, നിനവിന്റെ മാറിലും
കുളിരാര്‍ന്ന കാവ്യം രചിച്ചിരുന്നു.
തിങ്കളും, പൂക്കളും, പുഴയും, പൂമ്പാറ്റയും
മനസ്സില്‍ കവിതയായ് വിരുന്നു വന്നു.
കുന്നിന്‍ ഹരിതാഭയില്‍, മഞ്ഞിന്റെ വിരിമാറില്‍
പുളകം പുതക്കുന്ന, ധന്യമാം മാത്രകള്‍ സ്വന്തമാക്കി.
അമൃത ലയമലിയുമൊരാത്മാവിനുള്ളില്‍ നീ
അഴകാര്‍ന്ന ചിത്രങ്ങള്‍ നെയ്തു നെയ്തെൻ
അഭിലാഷ സ്വപ്നങ്ങള്‍ ധന്യമാക്കി.
പറയാതെ എന്നില്‍ നിന്നകലേക്കു മാഞ്ഞൊരാ
മധുരാനുഭൂതി തന്‍ ലഹരിയേ, ഇന്നു ഞാന്‍
തിരയുന്നു നാള്‍ക്കു നാള്‍ വ്യർഥമായി.
കനവില്‍ വിടര്‍ന്നു വിരിയും സുമസുഗന്ധമായ്,
ഒരു പൊന്‍ വസന്തത്തിന്‍ സ്വരലയ ഭാവമായ്,
കരളിന്റെ ഉള്ളിലേ നറുതേന്‍ മധുരമായ്,
അണയാത്തൊരാരാഗ ദീപമെന്റെ,
വിരഹാര്‍ദ്ര സാന്ദ്രമാം ഹൃത്തിനുള്ളില്‍
നിറദീപ നാളമായ് തീരുവാനായ്
ഇനിയെത്ര ജന്‍മം ഞാന്‍ കാത്തിടേണം?
മിഴികളില്‍ നിറയുന്ന വിരഹത്തിന്‍ കണ്ണുനീര്‍
സുകൃതമായ് തീരട്ടെന്നശ്രുപൂജ!
Tuesday, October 19, 2010
രാവില്‍...... ഹൃദയത്തിന്റെ സൌന്ദര്യം..
രാവില്‍...
ഇന്നലെ രാവില്‍ നീ എന്നെ തനിച്ചാക്കിയിട്ടു
ഉറങ്ങാന്‍ പോയി..
നിന്റെ അഗാധ നിദ്രയില്‍....
ഇന്നു രാത്രിയില്‍ നീ അസ്വസ്ഥമായി,
തിരിഞ്ഞും, മറിഞ്ഞും കിടക്കുന്നു.
ഞാന്‍ നിന്നോടു പറഞ്ഞു:
*നീയും ഞാനും ഈ പ്രപഞ്ചത്തിന്റെ അവസാനത്തോളം,
അതു അലിഞ്ഞില്ലാതാകുന്നതു വരെ, ഒരുമിച്ചു തന്നെ ആയിരിക്കും.”
അപ്പോള്‍ നീ അവ്യക്തമായി അര്‍ദ്ധസുഷുപ്തിയില്‍
എന്തോ പുലമ്പുന്നുണ്ടായിരുന്നു.
നീ കുടിച്ചു ഉന്മത്തനായിരുന്നപ്പോള്‍
ആലോചിച്ചിരുന്ന ഏതോ കാര്യങ്ങള്‍!
ഹൃദയത്തിന്റെ സൌന്ദര്യം....
ഹൃദയത്തിന്റെ സൌന്ദര്യമാണു
എന്നും നിലനില്‍ക്കുന്ന ഭംഗി!
ജീവനില്‍ ദാഹനീര്‍ ചൊരിയുന്ന അതിന്റെ അധരങ്ങള്‍!
യഥാർത്ഥത്തില്‍, വഴിഞ്ഞൊഴുകുന്ന ആ ജലവും,
അതു മോന്തി കുടിക്കുന്ന വ്യക്തിയും
അങ്ങനെ മൂന്നും കൂടി ഒന്നായി തീരുന്നു.
നിന്റെ മാന്ത്രിക എലസ്സ്, നിന്റെ ഭാഗ്യ ചിഹ്നം
തരിപ്പണമാകുമ്പോള്‍
നിന്റെ യുക്തി ബോധം ഒന്നും തന്നെ
അതിന്റെ പൂര്‍ണ്ണതയേ വിശേഷിപ്പിക്കുവാന്‍
ഉതകുകയില്ല.
(ജലാലുദീന്‍ റൂമി -ഇറാനിയന്‍ കവിയുടെ കവിതകളുടെ സ്വതന്ത്ര തര്‍ജമ)
Friday, October 08, 2010
സ്വപ്നക്കൂട്...
മനസിന്റെ മണിയറയിൽ അന്നുനീ വിരിച്ചിട്ടോ-
രണയാത്തൊരോർമ്മകൾ എന്നുമെന്നും
മധുകരമാമൊരു നൊമ്പരമായെന്നെ
എവിടേക്കോ മാടി വിളിച്ചിടുന്നു!
മറന്നെന്നു ഞാനന്നു നിനച്ചിരുന്ന
മനസിന്‍ അഗാധമാം കൂരിരുട്ടില്‍
നിറദീപം ഒന്നു കൊളുത്തി വീണ്ടും
ഒരു മൃദുരവമെഴും മൊഴികളുമായ്,
മലര്‍മാല നീട്ടി ഇന്നാഗമിപ്പൂ.
നിറയുന്നെന്നോമല്‍ കിനാവിനുള്ളില്‍
ഒരു പൊന്‍നിലാവിന്‍ നിശീഥിനിയില്‍
ഒരു മൂടല്‍ മഞ്ഞിന്റെ അവ്യക്തമാകുമൊര-
തിലോലമാമൊരു മൂടുപടമണി-
ഞ്ഞൊരു നിഴലായ് നീ, എന്നരികില്‍ നിന്നു.
അറിയാതെ ഞാന്‍ എന്‍ കരങ്ങളാലെ
പുണരുവാന്‍ കൊതി പൂണ്ടുണര്‍ന്ന നേരം
അകലേക്കൊരു മായാ ധൂമികയായ്, നീ
അലിയുന്നാ വിണ്ണിന്റെ നീലിമയില്‍.
മോഹങ്ങള്‍ തിരിനീട്ടി നില്‍ക്കുമോരീ
മനസിന്റെ മധുരമാം ചാരുതയില്‍
ഒരു രാക്കിനാവിന്റെ തീരങ്ങളില്‍
പാഴലയായി നീ വന്നകന്നിടുന്നു.
നിന്‍ രാഗസ്പർശം എന്നെന്നുമെന്റെ
നിത്യ രോമാഞ്ചമായ് തീരുകില്ലേ?
ഈ വിഷാദത്തിൻ വിമൂകതയില്‍
അഴകേ, നിന്‍ കരതാരിൻ തളിരിളം
തഴുകലില്‍, അറിയുന്നു, ഞാനിന്നെൻ
മനസില്‍ പൊഴിക്കുന്ന രാഗാമൃതം..
Thursday, September 30, 2010
മനസിനുള്ളില്‍ ഒരു കണ്ണന്‍....
ഒരു മുളം തണ്ടിന്റെ ഉള്ളില്‍ നിന്നൂറുമാ
സ്വരരാഗ സുധയെന്നെ മെല്ലെ ഉണർത്തുന്നു.
കണ്ണൻ തൻ വൃന്ദാവനിയും, കാളിന്ദിയും
അമ്പാടി തന്നിലേ ഉണ്ണിക്കുസൃതിയും,
ഗോക്കളേ മേയ്ക്കുവാന്‍ പോകുന്ന കാനനേ
ഗോവര്‍ദ്ധനം കയ്യില്‍ താങ്ങി പിടിച്ചതും,
നീല കടമ്പിനന്നുൾക്കുളിരേകിയ
ലീലാവിലാസവും, കവർന്നോരു വെണ്ണയും,
കാമിനിമാരുടെ ചേലകൾ വാരിക്കൊണ്ടൊടി
ഒളിച്ചതും, ആർത്തുല്ലസിച്ചതും;
ഓരായിരം ഗോപാംഗനകളാ പ്രേമത്തില്‍,
മദകരമാമൊരു നിര്‍വൃതിയിലാണ്ടവര്‍
ഹർഷപീയൂഷ പുളകിത ഗാത്രരായ്
സായൂജ്യം നേടിയ, നിന്‍ സ്നേഹസ്പര്‍ശവും,
മാമകാത്മാവിലെന്നും രാഗസാന്ദ്രമാമൊരു,
ഗംഗാപ്രവാഹമായ്, ഉള്‍കുളിരേകുന്ന
പുണ്യ പ്രസാദമായ്, കുളിരേകുന്നൊരാ-
ത്മ സംതൃപ്തിയായ് നിറഞ്ഞുനിന്നീടുന്നു.....
Thursday, September 23, 2010
ഓര്‍മ്മയില്‍ ഒരു നുറുങ്ങു വെട്ടം....
തങ്കക്കിനാവിന്റെ തംബുരു മീട്ടിയെന്‍
സങ്കല്‍പ തീരത്തു നിന്നെയും കാത്തു ഞാന്‍
നില്‍ക്കയാണിപ്പൊഴും നിന്‍ സ്വനം കേള്‍ക്കുവാന്‍.. .
കാണുന്നു നിന്നെ എന്നുൾക്കടക്കണ്ണിനാല്‍
ഏകാന്തമായോരു സാന്ത്വന സാന്ദ്രമായ്;
സാമസങ്കീര്‍ത്തനം നിന്‍ നാദധാരയായ്
തെന്നലിലെന്നെ തലോടുന്നു; നിന്നെ ഞാനാ-
നാദബ്രഹ്മത്തിന്‍ 'ഓം'ങ്കാര നാമമായ്,
ഏതോ മനോഹര സംഗീതമാത്മാവില്‍
കോരിനിറക്കുന്ന സ്വര്‍ണച്ചഷകമായ്..........
ആ ചക്രവാളത്തിനപ്പുറം നിന്നു കൊണ്ടോ-
രായിരം സ്മൃതി എന്നിലുണര്‍ത്തി നീ.
ശാന്തമാ വിണ്ണിലേക്കെന്നെ നീ ഇപ്പൊഴും
മാടി വിളിക്കുന്നു മല്‍സഖീ ഏകയായ്.
കൊഴിയാന്‍ മടിക്കുന്നൊരശ്രു തൻ ബിന്ദുവായ്
നിന്നെ ഞാന്‍ കണ്ടതിന്നെന്റെ ഓര്‍മ്മയില്‍
സൗവര്‍ണ്ണദീപ ശിഖയായി മാറിയോ,
എന്നുമൊരോമന പൊന്‍ കിനാവായി നീ.
പിന്നെ മധുമാരി ചൊരിയുമോരോമല്‍ തിടമ്പായി
നറു നീലാകാശത്തിന്‍ നെറ്റിയില്‍, പ്രഭാതത്തില്‍
നിന്‍ കവിള്‍ പൂവിന്റെ ശോണിമ വിടരുമ്പോള്‍
എന്നുള്ളീലെങ്ങും നിറയുന്നു ശൂന്യമാ-
മേകാന്തത തന്‍ വിരസമാം നൊമ്പരം.......
Sunday, September 12, 2010
സാന്ധ്യ നക്ഷത്രം...
അന്നൊരു സാന്ധ്യ നക്ഷത്രം കണക്കെ നീ
അമ്പല മുറ്റത്തേ കല്‍വിളക്കിന്‍ മുന്‍പില്‍
അര്‍ദ്ധ നിമീലിത നേത്രയായ് സാദരം,
കൈക്കുമ്പിളിൽ ഏന്തുന്ന തീര്‍ത്ഥവും,
കീറനിലച്ചാര്‍ത്തിലെ ചന്ദനച്ചാറണിപ്പൂവും,
പ്രസാദവും, കയാമ്പൂ കണ്ണിലെ കര്‍പ്പൂര ജ്വാലയും
ഈറനണിഞ്ഞ മുടിച്ചാര്‍ത്തിനുള്ളിലേ
കൃഷ്ണത്തുളസിക്കതിരും,
കനകാംബരസൂനവും, ചാര്‍ത്തി
വന്നനുരാഗലോലയായ് നിന്നു
നീ അന്നൊരു മാദക സ്വപ്നമായ് .
നിന്നൊമല്‍ രാഗ മന്ദസ്മിതാനുഭൂതിയില്‍
കൈവല്യം നേടിയെന്നന്തരാത്മാവന്നു!.
ആയിരം തങ്ക കിനാക്കള്‍ വിടര്‍ന്നൊരു
മായിക ലോകമായ് തീർന്നെന്റെ മാനസം.
അന്നെന്റെ മോഹങ്ങളുന്മാദമായൊരു
വിണ്ണിന്റെ നിര്‍വ്വാണ സംഗീത ധാരയായ്
പ്രാണനും, പ്രാണനും തമ്മിലാശ്ലേഷിക്കുമൊ-
രാനന്ദ സാന്ദ്രമാം മഞ്ജീര ശിഞ്ജിതം.
നിന്‍ സ്നേഹ പുഷ്പാങ്കുരങ്ങളില്‍ ഞാനിന്നു
തേടുന്നു പൊന്‍പരാഗങ്ങളെ, ഞാനെന്റെ
രാവുകള്‍ നീന്തി വന്നെത്തുന്നൊരമ്പിളി-
പ്പൂവിലലിയുമാ ചന്ദ്രകാന്തത്തിനെ.
നീ എന്നുമെന്റെ മനസിന്റെ വിങ്ങലായ്
അവ്യക്തമാമൊരു കവിതയായ്,
പിന്നെ മധുരം നുരയുന്ന മോഹമായ്,
ചന്ദനക്കുളിര്‍ മഞ്ഞു തഴുകുന്ന പൂങ്കാറ്റാ-
യൊഴുകുമൊരുമൌന ഗാനമായ്
എന്നന്തികത്തിൽ വരൂ നീ, വന ജ്യോത്സ്നേ!..
Wednesday, September 08, 2010
കിനാവില്‍ തേന്‍ കിനിയുന്നു....
ഒന്നല്ല നൂറു നൂറായിരം വാക്കുകള്‍
നിന്നോടൊന്നോതുവാന്‍ കാത്തുനില്‍ക്കെ
പറയാന്‍ കഴിയാതെ പരിഭവം പൂണ്ടു നീ
ഒരു പൊന്‍ കിനാവായ് മറഞ്ഞു പോയി.
അനുരാഗവായ്പു നിറയുന്നൊരാത്മാവില്‍
അതിഗൂഢമെന്നുമെന്നോര്‍മകളില്‍
അറിയാതെ എന്മനം ഉരുവിടുന്നിന്നുമെന്‍
അനുരാഗ ദീപ്തമാം സ്നേഹഗാനം!
അലകടല്‍ തഴുകുന്ന തീരമായ് നിന്മനം,
തഴുകുവാന്‍ കാത്തു കൊണ്ടണയുന്ന മല്‍ സ്നേഹ-
ത്തിരകളെ പുല്‍കുവാന്‍ കാത്തു നില്‍ക്കെ,
പ്രണയാര്‍ദ്ര സാന്ദ്രമാം, ഒരു കുഞ്ഞു കാറ്റായ് നിന്ന-
രികില്‍ ഞാനെത്തി, നിന്നനുവാദമില്ലാതെ
ആപാദചൂഢം മുകര്‍ന്നതില്ലേ?
അനുഭൂതി നിറയുന്ന മധുരമാം ഓര്‍മ്മയില്‍
പ്രണയാഭിലാഷങ്ങള്‍ പൂത്തു നില്‍ക്കെ,
അവ്യക്തമാമൊരു സ്വപ്നത്തിലേറി നീ
മധുമാസ ചന്ദ്രനുദിച്ചപോലെ,
സ്നേഹാര്‍ദ്രമാമൊരു മൃദുഹാസ നാളമായ്
പരിഭവമെല്ലാം പറഞ്ഞു തീര്‍ത്തു,
കുറുകുന്ന പ്രാവിന്റെ ഇണ പോലെ, പ്രണയത്തിന്‍
കുളിരുമായ്, എന്നോടു കൊഞ്ചിയില്ലെ?
വ്രണിതമാം ഹൃത്തിന്റെ നൊമ്പരപ്പൂക്കളെ
തഴുകിത്തലോടി നിന്‍ കരലാളനം.
വിറയാര്‍ന്ന ചുണ്ടുകള്‍, വഴിയുന്ന മിഴിനീരില്‍
കുതിരുന്ന സ്നേഹം കൊണ്ടൊരുമാത്ര
നീയെന്നെ പുല്‍കി പുണര്‍ന്നു നിന്‍
മധുരമാം സാന്ത്വനം നല്‍കിയില്ലേ?
അതുമാത്രമോമനെ, അതുമാത്രമെന്നുമെന്‍
ഹൃദയത്തിന്‍ സ്മൃതിയായിത്തീര്‍ന്നിടട്ടെ!
Sunday, August 29, 2010
അപൂർവ്വ രാഗങ്ങൾ
പൗര്‍ണമി നിലാവിന്റെ ആര്‍ദ്രമാം കവിള്‍പ്പൂവില്‍
നിന്‍ സ്നേഹം നിറഞ്ഞൊരാ പൂവിരല്‍ തലോടുമ്പോള്‍
അറിയാതേതൊ സ്വപ്നഭൂവില്‍ഞാന്‍ തിര നീന്തി
വിതുമ്പും മനസുമായ് നിന്‍ മിഴിപ്പൂവില്‍ കാണ്മൂ..
കരളില്‍ പ്രഭാപൂരം നിറയെ പരത്തുന്നോരണി
നിലാത്തിരിയിട്ട മണിവിളക്കൊന്നിന്‍ നാളം!
യമുനാ നദി തന്‍ കുളിരായ്, നിനവിലെന്നും നിറയും,
നിന്‍ നറുതേന്‍ വഴിയും, സ്വരരാഗ ദീപ്തികള്‍.
വാസര സ്വപ്നങ്ങള്‍ തന്‍പൂവിതള്‍ വിടര്‍ത്തികൊണ്ടാ-
യിരം ശ്രുതികള്‍ നീ മീട്ടുന്നെന്‍ പൊന്‍ വീണയില്‍.
ഉള്ളിന്റെ ഉള്ളില്‍ നിന്റെ സ്നേഹത്തിന്‍ മയൂരങ്ങള്‍
നിറയും വസന്തത്തിന്‍, ലാസ്യ നര്‍ത്തനമാടി.
അറിയാതെന്നാത്മാവില്‍ എന്നും ഞാന്‍ രചിക്കുന്നോ-
രനുരാഗത്തിന്‍ കാവ്യം ആലപിക്കുന്നെന്‍ നാദം.
വഴിയും സ്നേഹത്തിന്റെ പൊന്‍നിലാ കിരണങ്ങള്‍
താമരത്തളിരിലേ വാരിളം മുത്തുപോലെ
തെളിയും, നിന്നാത്മാവില്‍നിറയും
മോഹപുഷ്പങ്ങളായ്, വിടരും
എന്നെന്നും ഒരപൂര്‍വ്വ സംഗമമായി!
Monday, August 16, 2010
കനവിന്റെ ഉള്ളിലെ കിനാവു...
കനവിന്റെ ഉള്ളിലെ കിനാവു...
ഈ ചുംബനം നിന്റെ നെറ്റിയില്‍ ഏറ്റുവാങ്ങൂ.
നിന്നില്‍ നിന്നും വേര്‍പിരിയുന്ന ഈ മാത്രയില്‍
ഞാനിത്രയും സമ്മതിക്കുന്നു...
എന്റെ നാളുകള്‍ ഒരു സ്വപ്നമായിരുന്നെന്നു നീ ധരിച്ചതു,
നിന്റെ തെറ്റല്ല.
എങ്കിലും എന്റെ പ്രതീക്ഷകള്‍ ഒരു രാവിലോ
ഒരു പകലിലോ, ഒരു കിനാവിലോ,
എങ്ങനെ എങ്കിലും
പറന്നകന്നു പോയെങ്കില്‍...
അതു എമ്പാടും തീര്‍ന്നു പോയെന്നാവില്ലല്ലൊ.
നാം കാണുന്നതെല്ലാം, കാണുന്നെന്നു
ധരിക്കുന്നതെല്ലാം തന്നെ
ഒരു കനവിന്റെ ഉള്ളിലേ കിനാവു തന്നെയാണു!
തിരമാലകള്‍ ആര്‍ത്തലയ്ക്കുന്നതിന്റെ
മധ്യത്തില്‍, ഒരു കടല്‍ തീരത്തു ഞാന്‍ നില്‍ക്കുന്നു.
എന്റെ കരതലത്തില്‍ സുവര്‍ണ മണല്‍ തരികള്‍
ഞാന്‍ അടക്കി പിടിച്ചിരിക്കുകയാണു.
വളരെ കുറച്ചു മാത്രം!
എന്നിട്ടും എന്റെ വിരല്‍ പഴുതുകളിലൂടെ അവ
ഇഴഞ്ഞു താഴേക്കു വീഴുന്നുണ്ട്.
ഞാന്‍ കരഞ്ഞു കൊണ്ടിരിക്കുമ്പോള്‍;
അതെ ഞാന്‍ കരയുമ്പോള്‍ തന്നെ...
ദൈവമേ! എനിക്കു ആ മണല്‍ത്തരികളെ,
കുറച്ചു കൂടി മുഷ്ടി മുറുക്കി പിടിച്ചു കൂടേ?
ദൈവമേ! അതില്‍ ഒരു തരിയേ എങ്കിലും ഈ ക്രൂരമായ
തിരകളില്‍ നിന്നും സംരക്ഷിച്ചു കൂടേ?
നാം കാണുന്നതെല്ലാം, കാണുന്നെന്നു
ധരിക്കുന്നതെല്ലാം തന്നെ
ഒരു സ്വപ്നത്തിന്റെ ഉള്ളിലേ സ്വപ്നം തന്നെ അല്ലേ?
ഒരു പക്ഷെ...
ഒരു പക്ഷേ...
ഒരു പക്ഷേ നീ ഒന്നു മൂളിയിരുന്നെങ്കില്‍...
ഒരു മന്ദഹാസംകൊണ്ടു സമ്മതം അറിയിച്ചിരുന്നെങ്കില്‍,
നാം തമ്മില്‍ പരിചയപ്പെടുമായിരുന്നു.
അന്യോന്യം മനസ്സിലാക്കുമായിരുന്നു.
സ്നേഹിക്കുമായിരുന്നു...
ഒന്നു ചേരുമായിരുന
ഒഴുകി കൊണ്ടിരിക്കുന്ന രണ്ടു അരുവികള്‍
ഒരു പുഴ ആയി തീരുമായിരുന്നു.
എങ്കില്‍ നാം കണ്ടുപിടിക്കുമായിരുന്നു:
റോസാ പുഷ്പങ്ങളുടെ നിറം എന്തുകൊണ്ടു ചുവപ്പായിരിയ്ക്കുന്നെന്നു;
പുല്‍പരപ്പിന്റെ നിറം എന്തുകൊണ്ടുഹരിതാഭമായിരിക്കുന്നു എന്നു;
അകാശത്തിന്റെ നിറം എന്തുകൊണ്ടു ഇന്ദ്ര നീലമായിരിക്കുന്നു എന്നു;
ഒരു പുരുഷന്റെ ഹൃദയത്തില്‍ എന്തുകൊണ്ടു ഒരു തീനാളം എരിയുന്നു എന്നു;
ആ അഗ്നി ശമിപ്പിക്കാന്‍ ഒരു സ്ത്രീക്കു മാത്രമെ,
അവളുടെ നിറഞ്ഞ മാറിടം കൊണ്ടുസാധിക്കയുള്ളു എന്നു;
ഒരുപക്ഷെ നീ ഒന്നു മൂളിയിരുന്നെങ്കില്‍
ഒരു മന്ദഹാസം കൊണ്ടു സമ്മതം അറിയിച്ചിരുന്നെങ്കില്‍
ഈ പറഞ്ഞതെല്ലാം നാം അറിഞ്ഞു പോകുമായിരുന്നു...
കൂടാതെ മറ്റനേകം കാര്യങ്ങളും....എങ്കിൽ ?
Monday, August 02, 2010
ഓര്‍മ്മയില്‍.......
രാധികെ നിന്നെ ഞാന്‍ അറിയുന്നു,
ഞാനെന്റെ പിടയുന്ന ജീവന്റെ,
നനവാര്‍ന്നൊരൊര്‍മ്മയായി
മധുരംകിനിയുന്നൊരമൃതായി നിന്നെ ഞാന്‍
ചിരകാലമുള്ളില്‍ തിരയുന്നു മല്‍സഖീ!
മലരിന്റെ മധുരമായ്,
മനസ്സിന്റെ തേനൂറും സ്മൃതികളായി
നിനവിന്റെ നിധിയായി, നൊവുമാത്മാവിന്റെ
വിരഹത്തിന്‍ നീഹാര പുഷ്പമായി
തിരകോതി നിറയുന്ന മനസ്സിന്റെ യമുനയില്‍
പുഴയോരം പുണരുവാനണയുന്നേരം
ഒരു വൃന്ദാവനിയിലേ കാറ്റായി നീ പിന്നെ
കാറ്റിലേ നവ്യ സുഗന്ധമായ് മാറിയാ-
സൌരഭ്യമെന്നില്‍ നിറച്ചതില്ലേ?
ഗതകാല വിസ്മൃതി നിറമാല ചാര്‍ത്തിയോ-
രഴലിന്റെയഴകായി അറിയുന്നു നിന്നെ ഞാന്‍.
ഇടനെഞ്ചില്‍ ഇടറുന്ന താളമായി,
ഹൃദയത്തില്‍ തരളിത രാഗമായി,
നനയുന്ന മിഴികളിലശ്രുവായ് നീ ഇന്നു
കനിവാര്‍ന്നൊരോമന സ്വപ്നമായി...
തഴുതിട്ട വാതില്‍ തുറന്നു നീ ഇന്നെന്റെ
അരികത്തു മൃദുഹാസ ഭരിതയായി,
തഴുകുന്ന കുളിരിന്റെ ധാരയായി .
അനുഭൂതി പകരൂ ഞാനലിയട്ടാ
മധുരമാം കനിവിന്റെ കനവിലെ-
ന്നോമന ലഹരിയായ് നിറയൂ നീ എന്നുമെന്നും......
Friday, July 23, 2010
അനുരാഗമാത്മാവില്‍...
അറിയാതെന്നാത്മാവില്‍ നിറമാല ചാര്‍ത്തുന്നൊ-
രനുരാഗ പുഷ്പമേ നീയെനിക്കിന്ന-
തിരറ്റ ലാവണ്യ ധാരയായ് തീര്‍ന്നെന്റ
അഴലിന്‍ മാറാലകള്‍ മായ്ച്ചതില്ലേ?
നഷ്ടവസന്ത സ്മൃതികളെന്‍ ഹൃത്തതില്‍
തൊട്ടുണര്‍ത്തീടുമാ തപ്താനുരാഗ
വികാരങ്ങളെ ഞാൻ തപ്പി എടുത്തുംകൊണ്ടെന്ന-
ന്തരാത്മാവില്‍ കെട്ടിപ്പുണര്‍ന്നോമല്‍ നിര്‍വൃതി തേടുന്നു.
നിര്‍ന്നിദ്രമായൊരെന്നേകാന്ത രാത്രിയില്‍
മാത്രകള്‍ തോറും അലയടിച്ചെത്തുന്ന
മുഗ്ദാനുരാഗ മരീചികള്‍ തന്‍,ജ്വാലകൾ
എന്‍ കരള്‍ കാമ്പിന്റെ വിങ്ങലായാ-
ത്മാവിന്‍ മൃത്യു സങ്കീര്‍ത്തനമായ്.
അനുരാഗ സംഗീതമാത്മാവില്‍ വിടരുന്നൊരനുഭൂതി
എന്നില്‍ നീ ഉളവാക്കി, പിന്നെ നീ
പുലരുമ്പോള്‍ പൊലിയുന്നൊരോമല്‍ കിനാവായി
ട്ടെവിടെയോ പോയെന്നെ എകയാക്കി ...
Wednesday, July 07, 2010
കൊഴിയാന്‍ മടിക്കുന്ന മോഹങ്ങള്‍...
കൊഴിയാന്‍ മടിക്കുന്ന മോഹങ്ങള്‍...
സപ്തവര്‍ണ്ണ തേരിലേറി വന്നു നീ
അന്നെന്റെസങ്കല്പ സുന്ദര തീരഭൂവില്‍.
ഒരു നീലാകാശത്തിന്‍ ചെരുവിലന്നു നാം നിന്നു
ഒരു മൌന സംഗീതത്തിന്‍ മന്ദ്രനിസ്വനം പോലെ.
ഉരിയാടാന്‍ മടിക്കുന്ന മുഗ്ദമാം മനസ്സിന്റെ
വ്യ ഥകള്‍ തളച്ചിട്ട മൌന നൊമ്പരങ്ങളുമായ്
വിതുമ്പുന്നൊരധരങ്ങള്‍ സൌമ്യമായ് ഉരുവിടും
സ്വനങ്ങള്‍ക്കു കാതോര്‍ത്തു നിന്നു ഞാനെത്ര നേരം.
മൌനത്തിന്നിടനാഴിയില്‍ പതിച്ചു, നീ അന്നെന്റെ
അരികില്‍ നിന്നൂ സാലഭജ്ഞിക പോലെ,പിന്നാ-
മധുര മന്ദസ്മിതം പോലും, മാഞ്ഞൂ നിന്നധരത്തിന്‍
കൊഴിയാന്‍ മടിക്കുന്ന സ്നേഹത്തിന്‍ കനിയെല്ലാം.
ഒരു രഥം കാത്തു നിന്നതിലെത്തി ക്കയറുവാന്‍
തൊട്ടുതൊട്ടിരുന്നു കൊണ്ടായിരം സ്വപ്നങ്ങളെ
നിത്യവും താലോലിക്കാന്‍, സ്വര്‍ഗ സംഗീതം കേള്‍ക്കാന്‍
രാഗത്തിന്‍ കനികളെ ചേര്‍ക്കുവാന്‍ കൊതിച്ചൂ നാം..
പാഴ്ക്കിനാവായ് തീര്‍ന്നോരീ വ്യര്‍ഥ സങ്കല്പങ്ങള്‍
താലോലിച്ചെത്ര നാള്‍ നാം ഇനിയും കഴിക്കേണം?
നുകരാന്‍ കൊതിച്ചൊരാ മാകന്ദപ്പൂങ്കനികള്‍
കൊഴിഞ്ഞു പോകാതെ നാം എത്ര നാള്‍ കാത്തീടേണം?
ഒരു മുഗ്ദ നിശ്വാസത്തിന്‍ കാറ്റു വന്നതില്‍ തട്ടി
“തകരല്ലെ”ന്നുള്ളൊരു മോഹമാം സങ്കല്പത്തില്‍....
Thursday, June 24, 2010
നിനക്കായി.....
നിന്‍ വിരല്‍ തലോടുന്നെന്‍ ആര്‍ദ്രമാം കവിള്‍ത്തടം
സ്നേഹാമൃതത്താലെന്റെ ഉള്‍ക്കളം നിറയ്ക്കുന്നു.
മുഗ്ദമാം കിനാക്കളില്‍ മുഴുകി ഞാനിന്നെപ്പോഴും
മൌനാനുരാഗ ലോല ദീപ്തയായ് മാറീടുന്നു.
ഇന്നു ഞാന്‍ എഴുതുന്നൊരീരടിക്കുള്ളില്‍ നിന്റെ
ദിവ്യമാം പ്രണയത്തിന്‍ ലോലലോലമാം ഭാവം
ഗീതമായ്, ചരണമായ്, ലയമായ്, സംഗീതമായ്
നിറയും പ്രപഞ്ചത്തിന്‍ താളമായ് തീര്‍ന്നീടട്ടെ.
നിന്‍ ചുണ്ടില്‍ വിടരുന്ന മന്ദഹാസത്തിന്‍ പൂക്കളെ-
ന്നുമെന്‍ സങ്കല്പത്തിന്‍ സൌരഭ്യമായീടുന്നു.
ഇനി നാമൊരിക്കലും കാണുവാനിടയാകാത-
കലത്തെങ്ങൊ പോയിട്ടങ്ങു നാം മറഞ്ഞെങ്കില്‍
എന്നെയോര്‍ത്തപൂര്ണ്ണമാമീ സ്നേഹബന്ധങ്ങളില്‍
കണ്ണുനീര്‍ വീഴ്ത്താതിരുന്നീടുവാന്‍ കഴിയേണം.
ജന്മ ജന്മാന്തര ബന്ധങ്ങള്‍ക്കുള്ളില്‍ കൂടെ
എന്മനം തിരക്കുന്നു നിന്നെ എന്നാത്മാവാക്കാന്‍.
നറുനീലാകാശത്തിന്‍ നീര്‍തുള്ളികള്‍ക്കുള്ളില്‍,
ആഴിതന്നടിത്തട്ടിന്‍ നീര്‍മണിച്ചെപ്പിന്നുള്ളില്‍,
ആതിര നിലാവിന്റെ ആര്‍ദ്രമാം ദീപ്തിക്കുള്ളില്‍,
വിടരും പൂമൊട്ടിന്റെ വിണ്മയ കാന്തിക്കുള്ളില്‍,
വാര്‍മഴവില്ലിന്നൊളി പടര്‍ത്തും സൌന്ദര്യത്തില്‍,
തിരയുന്നെന്നാത്മാവു നിന്നടുത്തെത്തീടുവാന്‍.
പ്രാണനില്‍ പിടയുന്ന ജീവന്റെ സ്മൃതികള്‍ക്കു
താരാട്ടു പാടുവാനിന്നാരാലും കഴിവില്ല....
Tuesday, May 18, 2010
ഏതൊ ജന്മ കല്പടവിൽ...
എന്നന്തരാത്മാവില്‍ എന്നും നിറയുന്ന
സുന്ദരരാഗപരാഗമേ നീ
ഒന്നല്ലൊരായിരം രാഗ വര്‍ണ്ണങ്ങളെന്‍
ജീവിത്താരയില്‍ നീ വിരിച്ചു.
ഏതൊരോ ജന്‍മ സുകൃതമായിന്നു ഞാന്‍
നിന്നന്തികത്തില്‍ വിരുന്നു വന്നു.
കന്നി നിലാവിന്റെ മാസ്മര സന്ധ്യയില്‍
ഒന്നുരിയാടുവാന്‍ ചേര്‍ന്നിരുന്നു.
നിന്‍ കടക്കണ്ണിന്റെ കോണില്‍ നിന്നൂര്‍ന്നൊര
പൊന്‍മുത്തണിഞ്ഞുള്ളോരശ്രുബിന്ദു,
സ്നേഹാര്‍ദ്ര സാന്ദ്രമാമെന്റെ മനസ്സിന്റെ
നീഹാര ബാഷ്പാങ്കുരങ്ങളായി.
നീറുമൊരാത്മാവില്‍ രാഗോജ്വലങ്ങളാം
മന്ദാരപ്പൂമഴ പെയ്താ രാവില്‍
സ്വപ്നാനാനുഭൂതികള്‍ എന്‍ ചിത്തമാകവെ
സ്വര്ഗ്ഗം ചമക്കുകയായി പിന്നെ.
മിഴികളില്‍ വിടരുന്ന പ്രണയ സ്വപ്നങ്ങളില്‍
മുഴുകി നീ, മോഹമാമാലസ്യത്തില്‍.
താമരത്താരൊത്താ പൂവിരല്‍ തുമ്പിനാല്‍
തഴുകി എന്‍ തനുവാകെ തൊട്ടുണര്‍ത്തി.
മന്വന്തരങ്ങള്‍ക്കുമപ്പുറത്തെപ്പോഴോ
നിന്നെ ഞാന്‍ തേടി നടക്കുന്നൊരോർമ്മകൾ
എന്നും നിറഞ്ഞു നില്‍ക്കുന്നിതെന്നാത്മാവിൽ..
ഇന്നൊരു പൊന്നുഷസന്ധ്യയായ് നീ വരില്ലേ?...
Labels:
ഏതോ ജന്മ കല്പടവിൽ.. പ്രണയം..മോഹം
Tuesday, May 11, 2010
ഒരു സാന്ത്വനം...
ശിശിര ഋതുവില്‍ വിടരുന്ന പൂക്കളുടെ ഗന്ധം,
നീ കാരണം എന്നെ നൊമ്പരപ്പെടുത്തുന്നു.
എനിക്കു നിന്റെ മുഖം ഓര്‍മ്മയില്ല .
നിന്റെ വിരല്‍തുമ്പുകള്‍ എങ്ങനെ എന്നു ഞാന്‍ വിസ്മരിച്ചു പോയി.
നിന്റെ ചുണ്ടിണകള്‍ എന്റെ ചുണ്ടുകളെ സ്പര്‍ശിച്ചപ്പൊള്‍,
നിന്റെ മനസ്സില്‍ എന്തായിരുന്നു തോന്നിയതു?
നീ കാരണം ഉദ്യാനത്തിലേ ഹിമവര്‍ണം പൂണ്ട
പ്രതിമകളേ ഞാന്‍ സ്നേഹിച്ചു പോകുന്നു.
അവരുടെ നയനങ്ങള്‍ക്കു കാഴ്ച ഇല്ല;
ചെവികള്‍ ബധിരങ്ങളും!
നിന്റെ ശബ്ദം ഞാന്‍ മറന്നു...സന്തുഷ്ടി നിറഞ്ഞ മധുസ്വനം!
നിന്റെ നുനുനുനുത്ത നയനങ്ങളും......
പൂക്കളുടെ സൗരഭ്യം പോലെ
നിന്നെ കുറിച്ചുള്ള ഓര്‍മ്മ എന്നെ ചൂഴ്‌ന്നു നില്‍ക്കുകയാണു.
നിണം പൊടിയുന്ന വ്രണത്തിന്റെ വേദന പോലെ
എന്റെ മനസ്സു നീറിക്കൊണ്ടിരിക്കുന്നു..
നീ എന്നെ സ്പര്‍ശിച്ചാല്‍ ഒരിക്കലും സൗഖ്യമാകാന്‍ കഴിയാത്തതു പോലെ
അതെന്നെ അസaഹ്യപ്പെടുത്തും.
നിന്റെ തലോടല്‍, അസുന്ദരമായ ഭിത്തികളില്‍
പടര്‍ന്നു കയറിയ വല്ലികള്‍ പോലെ എന്നെ ചുറ്റിവരിയുന്നു.
നിന്റെ അനുരാഗം ഞാന്‍ മറന്നു പോയെങ്കിലും
എല്ലാ ജാലകങ്ങളിലും നിന്റെ വദനം ഞാന്‍ തിരയുന്നുണ്ട്.
ശരല്‍ക്കാലത്തിന്റെ മാദക സുഗന്ധം എന്നെ വേദനിപ്പിക്കുന്നു.
എന്തുകൊണ്ടെന്നറിയുമോ?
എന്റെ മോഹങ്ങളെ വിളിച്ചുണര്‍ത്തുന്ന
പ്രതീകങ്ങള്‍ക്കു വേണ്ടി എന്റെ മനസ്സു തിരയുകയാണു.
കൊള്ളിമീനുകളും..താഴേക്കു പതിക്കുന്ന ഉല്‍ക്കകളും...
ആ മേഘങ്ങളുടെ മറവില്‍ അവ ഉണ്ടല്ലൊ...
(പാബ്ലോ നെറുഡ യോടു കടപ്പാടു)
Thursday, April 29, 2010
ഏകാന്തതയില്‍....
കരളിലെ കുളിരിന്റെ മുഗ്ദമാം ഉഛ്വാസ്സങ്ങള്‍
തിരയുന്നുണ്ടു നിന്നെ കടലിലേ പുഴ പോലെ
പുളിനത്തെ പുല്‍കുന്ന പുഴയായി,നദിയായി
അലറിക്കൊണ്ടണയുന്ന സാഗരത്തിരയായി
പ്രിയനേ, നിന്‍ മുന്നിലെന്‍ തപ്ത ബാഷ്പാഞ്ജലി!
നിറവാര്‍ന്ന ഹൃദയത്തിന്‍ രക്തപുഷ്പാഞ്ജലി!
വിരഹാര്‍ദ്ര നൊമ്പരപ്പൂക്കളാമശ്രുക്കള്‍
മുറിവേറ്റൊരാത്മാവിന്‍ ഗദ്ഗദങ്ങള്‍.........
രാഗലോലനായ് നീ എന്നന്തികേ കടന്നുവന്നാ-
ലോലമാത്മാവിന്റെ ഉള്ളിലേക്കിറങ്ങിയ-
തോര്‍ത്തു, തന്നാലസ്യത്തില്‍ ലീനയായിരിക്കുന്നീ-
തോരോരോ സങ്കല്‍പ്പത്തിന്‍ ശയ്യയിലേകാന്തയായ്.
ഇടറുന്നൊരിടനെഞ്ചില്‍ തടയുന്ന വാക്കുകള്‍
ഉലയുന്ന മിഴി ഇതള്‍, പൊരുളറ്റ ശബ്ദങ്ങള്‍
വിറ പൂണ്ട ചുണ്ടുകള്‍, സ്നേഹാര്‍ദ്രസാന്ദ്രമാം നെടുവീര്‍പ്പുകള്‍
ഹൃദയത്തിന്‍ നെടുവീര്‍പ്പില്‍ തുളുമ്പുമീ മിഴിനീരും...
നുരയുന്ന മോഹങ്ങള്‍,നിറയുന്ന കണ്ണൂകള്‍
കൊഴിയുന്നൊരശ്രുക്കള്‍, മിഴി കൂമ്പും നിമിഷങ്ങള്‍
തരളമാം മാനസ്സം,തഴുകുന്ന നൊമ്പരം
തളരുന്ന മേനിയില്‍ തൂവേര്‍പ്പിന്‍ മുത്തുകള്‍
കരളില്‍ വിതുമ്പുന്ന ,മധുരാശ്രു വഴിയുന്ന
അസുലഭ യാമങ്ങള്‍, അനുപമ ലാവണ്യ ധോരണികള്‍.
അനുഭൂതി നിറയുന്ന മധുമാരി പകരുന്ന
മഴവില്ലിന്‍ ചാരുത; സിരകളിന്‍ മരവിപ്പില്‍
ചിറകറ്റ പ്രഞ്ജയില്‍ കുതിരുന്ന പുളകങ്ങള്‍.
പിടയുന്ന ജീവന്റെ തളിരിട്ടൊരോര്‍മ്മയില്‍
നിറയുന്ന രാഗത്തിന്‍ സൗവര്‍ണ്ണ ദീപിക
നിഴലിട്ടൊരാനനം; എന്‍ സ്വപ്ന ഭൂമിയില്‍
പൂത്തുലയുന്നൊര പ്രേമവൃന്ദാവന സീമയതില്‍
നിന്നുറവാര്‍ന്നിടും പുളകതന്തുക്കളില്‍
രാഗമായ് തെളിയുന്നൊരല മാഞ്ഞു പോകുന്നു
നിശ്ചലമാകുമീ പ്രേമനിര്‍വൃതിയ്ക്കുള്ളില്‍........
Labels:
പ്രണയം..,
വിരഹം പ്രണയം,
സ്മ്രിതികൾ
Saturday, April 24, 2010
ഏകാന്തതയില്‍...
കരളിലെ കുളിരിന്റെ മുഗ്ദമാം ഉഛ്വാസ്സങ്ങള്‍
തിരയുന്നുണ്ടു നിന്നെ കടലിലേ പുഴ പോലെ.
പുളിനത്തെ പുല്‍കുന്ന പുഴയായി,നദിയായി
അലറിക്കൊണ്ടണയുന്ന സാഗരത്തിരയായി
പ്രിയനേ, നിന്‍ മുന്നിലെന്‍ തപ്ത ബാഷ്പാഞ്ജലി!
നിറവാര്‍ന്ന ഹൃദയത്തിന്‍ രക്തപുഷ്പാഞ്ജലി!
വിരഹാര്‍ദ്ര നൊമ്പരപ്പൂക്കളാമശ്രുക്കള്‍
മുറിവേറ്റൊരാത്മാവിന്‍ ഗദ്ഗദങ്ങള്‍...
രാഗലോലനായ് നീ എന്നന്തികേ കടന്നുവന്നാ-
ലോലമാത്മാവിന്റെ ഉള്ളിലേക്കിറങ്ങിയ-
തോര്‍ത്തു, തന്നാലസ്യത്തില്‍ ലീനയായിരിക്കുന്നീ-
തോരോരോ സങ്കല്‍പ്പത്തിന്‍ ശയ്യയിലേകാന്തയായ്.
ഇടറുന്നൊരിടനെഞ്ചില്‍ തടയുന്ന വാക്കുകള്‍
ഉലയുന്ന മിഴി ഇതള്‍, പൊരുളറ്റ ശബ്ദങ്ങള്‍
വിറ പൂണ്ട ചുണ്ടുകള്‍, സ്നേഹാര്‍ദ്രസാന്ദ്രമാം നെടുവീര്‍പ്പുകള്‍
ഹൃദയത്തിന്‍ നെടുവീര്‍പ്പില്‍ തുളുമ്പുമീ മിഴിനീരും...
നുരയുന്ന മോഹങ്ങള്‍,നിറയുന്ന കണ്ണൂകള്‍
കൊഴിയുന്നൊരശ്രുക്കള്‍, മിഴി കൂമ്പും നിമിഷങ്ങള്‍
തരളമാം മാനസ്സം,തഴുകുന്ന നൊമ്പരം
തളരുന്ന മേനിയില്‍ തൂവേര്‍പ്പിന്‍ മുത്തുകള്‍
കരളില്‍ വിതുമ്പുന്ന ,മധുരാശ്രു വഴിയുന്ന
അസുലഭ യാമങ്ങള്‍, അനുപമ ലാവണ്യ ധോരണികള്‍.
അനുഭൂതി നിറയുന്ന മധുമാരി പകരുന്ന
മഴവില്ലിന്‍ ചാരുത; സിരകളിന്‍ മരവിപ്പില്‍
ചിറകറ്റ പ്രഞ്ജയില്‍ കുതിരുന്ന പുളകങ്ങള്‍.
പിടയുന്ന ജീവന്റെ തളിരിട്ടൊരോര്‍മ്മയില്‍
നിറയുന്ന രാഗത്തിന്‍ സൗവര്‍ണ്ണ ദീപിക
നിഴലിട്ടൊരാനനം; എന്‍ സ്വപ്ന ഭൂമിയില്‍
പൂത്തുലയുന്നൊര പ്രേമവൃന്ദാവന സീമയതില്‍
നിന്നുറവാര്‍ന്നിടും പുളകതന്തുക്കളില്‍
രാഗമായ് തെളിയുന്നൊരല മാഞ്ഞു പോകുന്നു
നിശ്ചലമാകുന്നൊരീ പ്രേമനിര്‍വൃതിയ്ക്കുള്ളില്‍...
Monday, April 05, 2010
ജന്മങ്ങള്‍ക്കപ്പുറം...
എന്നന്തരാത്മാവില്‍ എന്നും നിറയുന്ന
സുന്ദരരാഗപരാഗമേ നീ
ഒന്നല്ലൊരായിരം രാഗ വര്‍ണ്ണങ്ങളെന്‍
ജീവിത്താരയില്‍ നീ വിരിച്ചു.
ഏതൊരോ ജന്‍മ സുകൃതമായിന്നു ഞാന്‍
നിന്നന്തികത്തില്‍ വിരുന്നു വന്നു.
കന്നി നിലാവിന്റെ മാസ്മര സന്ധ്യയില്‍
ഒന്നുരിയാടുവാന്‍ ചേര്‍ന്നിരുന്നു.
നിന്‍ കടക്കണ്ണിന്റെ കോണില്‍ നിന്നൂര്‍ന്നൊര
പൊന്‍മുത്തണിഞ്ഞുള്ളോരശ്രുബിന്ദു
സ്നേഹാര്‍ദ്ര സാന്ദ്രമാമെന്റെ മനസ്സിന്റെ
നീഹാര ബാഷ്പാങ്കുരങ്ങളായി.
നീറുമൊരാത്മാവില്‍ രാഗോജ്വലങ്ങളാം
മന്ദാര പൂമഴ പെയ്താ രാവില്‍
സ്വപ്നാനാനുഭൂതികള്‍ എന്‍ ചിത്തമാകവെ
സ്വര്ഗ്ഗം ചമക്കുകയായി പിന്നെ.
മിഴികളില്‍ വിടര്‍ന്നൊരാ പ്രണയ സ്വപ്നങ്ങളില്‍
മുഴുകി നീ, മോഹമാമാലസ്യത്തില്‍.
താമര താരൊത്താ പൂവിരല്‍തുമ്പിനാല്‍
തഴുകി എന്‍ തനുവാകെ തൊട്ടുണര്‍ത്തി.
മന്വന്തരങ്ങള്‍ക്കുമപ്പുറത്തെപ്പോഴോ
നിന്നെ ഞാന്‍ തേടി നടന്നൊരാ സന്ധ്യകൾ,
എന്നും നിറഞ്ഞു നില്‍ക്കുന്നിതെന്നോര്‍മ്മയില്‍
പൊന്നുഷസന്ധ്യയായ് നീ വരില്ലേ?......
Friday, April 02, 2010
വസന്തം വരുമൊ?...
ചന്ദ്രികച്ചാറൊഴുകി ലോകം
സങ്കല്‍പ സുന്ദരമായ്.
താരകാ വൃന്ദങ്ങളക്ഷമരായ് ദൂര-
ത്താരെയൊ കാത്തു നില്‍പ്പൂ!
ഒരു കൊച്ചു വേണുതന്‍ സംഗീതമെന്തിനോ
ഹൃത്തിതില്‍ സ്വപ്നങ്ങള്‍ ചാര്‍ത്തി നില്‍പൂ.
താമരപൊയ്കയില്‍ താളം പിടിക്കുവാന്‍
തെന്നലിന്നുല്ലാസമാര്‍ന്നു നിന്നു.
സ്വപ്നങ്ങള്‍ കൊണ്ടൊരു മാല്യവുംകൊര്‍ത്തു
ഞാന്‍ അക്ഷമയായിരിപ്പൂ.
ആകാശത്തമ്പിളി അത്തപ്പൂ കാത്തപ്പോള്‍
നീ മാത്രം നീ മാത്രം വന്നതില്ല
.* * * *
അകലത്തു കേട്ടൊരാ ദിവ്യ ഗീതം
അനുപമ സുന്ദരമായിരുന്നു.
അഴലു നിറഞ്ഞൊരാ ഗാനമാകെ
അനുഭൂതി ദായകമായിതെന്നില്‍.
നിരുപമ രാഗാനുനിര്‍വൃതിയില്‍
ഉടലാകെ കോരിത്തരിച്ചു പോയി
അകലത്തിരുന്നു ഞാന്‍ എന്‍ ഹൃദന്തേ നിൻ
അപദാനമൊക്കെയൊന്നോര്‍ത്തുപോയീ
അകലെയാണെങ്കിലുമെന്നുയിരില്‍
അരികിലാണിന്നു നീ എന്നുമെന്നും...
Tuesday, March 30, 2010
കൊഴിയാന്‍ മടിക്കുന്ന മോഹങ്ങള്‍...
സപ്തവര്‍ണ്ണ തേരിലേറി വന്നു നീ
അന്നെന്റെ സങ്കല്പ സുന്ദര തീരഭൂവില്‍.
ഒരു നീലാകാശത്തിന്‍ ചെരുവിലന്നു നാം നിന്നു
ഒരു മൌന സംഗീതത്തിന്‍ മന്ദ്രനിസ്വനം പോലെ.
ഉരിയാടാന്‍ മടിക്കുന്ന മുഗ്ദമാം മനസ്സിന്റെ
വ്യ ഥകള്‍ തളച്ചിട്ട മൌന നൊമ്പരങ്ങളുമായ്
വിതുമ്പുന്നൊരധരങ്ങള്‍ സൌമ്യമായ് ഉരുവിടും
സ്വനങ്ങള്‍ക്കു കാതോര്‍ത്തു നിന്നു ഞാനെത്ര നേരം.
മൌനത്തിന്നിടനാഴിയില്‍ പതിച്ചു, നീ അന്നെന്റെ
അരികില്‍ നിന്നൂ സാലഭജ്ഞിക പോലെ,പിന്നാ-
മധുര മന്ദസ്മിതം പോലും, മാഞ്ഞൂ നിന്നധരത്തിന്‍
കൊഴിയാന്‍ മടിക്കുന്ന സ്നേഹത്തിന്‍ കനിയെല്ലാം.
ഒരു രഥം കാത്തു നിന്നതിലെത്തി ക്കയറുവാന്‍
തൊട്ടുതൊട്ടിരുന്നു കൊണ്ടായിരം സ്വപ്നങ്ങളെ
നിത്യവും താലോലിക്കാന്‍, സ്വര്‍ഗ സംഗീതം കേള്‍ക്കാന്‍
രാഗത്തിന്‍ കനികളെ ചേര്‍ക്കുവാന്‍ കൊതിച്ചൂ നാം..
പാഴ്ക്കിനാവായ് തീര്‍ന്നോരീ വ്യ ര്‍ഥ സങ്കല്പങ്ങള്‍
താലോലിച്ചെത്ര നാള്‍ നാം ഇനിയും കഴിയേണം?
നുകരാന്‍ കൊതിച്ചൊരാ മാകന്ദപ്പൂങ്കനികള്‍
കൊഴിഞ്ഞു പോകാതെ നാം എത്ര നാള്‍ കാത്തീടേണം?
ഒരു മുഗ്ദ നിശ്വാസത്തിന്‍ കാറ്റു വന്നതില്‍ തട്ടി
“തകരല്ലെ”ന്നുള്ളൊരു മോഹമാം സങ്കല്പത്തില്‍.....
Monday, March 29, 2010
എന്റെ പ്രണയിനി.....
എന്‍ വഴിത്താരയില്‍ എന്നും വിടരുന്ന
സൗ ന്ദര്യ പുഷ്പമെ നീ എനിക്കായ്
നിത്യം എന്‍ ആത്മാവിലെങ്ങും നിറയുന്ന
സൗരഭ്യമായ് എന്നും മാറുകില്ലെ?
ഇന്നലെ നീ എന്റെ മാനസ ക്ഷേത്രത്തില്‍
മന്ദാര പൂങ്കണി ആയതില്ലേ?
അജ്ഞാതമായൊരു പിന്‍ വിളി കേട്ടു ഞാന്‍
ഞെട്ടിത്തരിച്ചങ്ങു നിന്നു പോയീ.
പൂവും പ്രസാദവും കൈകളിലെന്തി നീ
ചാരു മന്ദസ്മിത ലാസ്യമോടെ
ശാലീന സൗന്ദര്യധാമമായൊമനേ
എന്നന്തികത്തില്‍ വിരുന്നു വന്നു.
നിത്യ നൂതനമാകും ഗംഗാ പ്രവാഹമായ്,
വൃന്ദാവനം തന്റെ നിത്യ രോമാഞ്ചമായ്,
ചാരു യമുനയിൻ കളകളാഞ്ജലിയായി,
സരയൂ പുളിനത്തിന്‍ പര്‍ണ്ണ ശാലകളായി,
നിത്യ കുതൂഹലം ചാര്‍ത്തി ഒഴുകുന്ന
സ്വഛ സ്പടിക നീര്‍ ധാരയായി,
ശാന്തി തന്‍ വേദിയിലെന്നുമുറങ്ങുന്ന
കാനന ഛായയായ് നീ എനിക്കു.
സാഗരത്തിരകള്‍ തന്‍ സൗന്ദര്യ ലഹരിയായ്,
ഉള്ളിന്റെ ഉള്ളിലേ ജീവസ്പുരണമായ്,
ഉള്ളിലൊടുങ്ങാത്ത ദാഹമായി,
എന്‍ മിഴിച്ചെപ്പിലെ പൊന്‍ കതിരായി, നീ
അന്തരാത്മാവിന്റെ സംഗീതമായ്.
നിന്‍ നെഞ്ചിലുതിരുന്ന താളങ്ങളിന്നെന്റെ
നിത്യ കാമനയായ് ഉതീര്‍ന്നിടുന്നു.
Monday, March 22, 2010
ശോകസാന്ദ്രമായ ഒരു ഞായറാഴ്ച....
ഞായറാഴ്ച വിഷാദ മൂകമാണു!
എന്റെ യാമങ്ങള്‍ എല്ലാം നിദ്രാ വിഹീനങ്ങളും...
പ്രിയമുള്ളവനേ!
എണ്ണിയാലൊടുങ്ങാത്ത നിഴലുകളോടൊപ്പം ഞാന്‍ ജീവിയ്ക്കയാണു.
വിഷാദ മൂകമായ കറുത്ത ശവവണ്ടി നിന്നെ വഹിച്ചുകൊണ്ടു പൊയ ഇടത്തില്‍ ,
വെള്ള നിറമുള്ള കുഞ്ഞു പൂക്കള്‍ നിന്നെ ഇനി ഒരിക്കലും ഉണര്‍ത്തുകയില്ല.
ദേവദൂതന്മാര്‍ നിന്നെ തിരികെ വിടുന്നതിനേ കുറിച്ചു ചിന്തിക്ക പോലുമില്ല.
ഞാന്‍ നിന്റെ സവിധത്തിലേക്കു വരാന്‍ ആഗ്രഹിച്ചാല്‍,
അവര്‍ക്കു വിരോധം തോന്നുകയില്ലേ?
വിഷാദ ഭരിതമായ ഞായറാഴ്ച!
ഞായറാഴ്ച ശോകമൂകമാണു.....
നിഴലുകളോടൊപ്പം, ഈ ദിവസം ഞാന്‍ ചിലവഴിക്കയാണു.
എന്റെ ഹൃദയവും ഞാനും കൂടി ഒന്നു തീരുമാനിച്ചിരിക്കുന്നു.
താമസിയാതെ തന്നെ അവര്‍ പൂക്കള്‍ കൊണ്ടു വരും...
സന്താപമഗ്നമായ പ്രാര്‍ത്ഥനകള്‍ ചൊല്ലും....
എനിക്കറിയാം.
അവര്‍ ബലഹീനരാകരുതു.
പോകാന്‍ എനിക്കു അത്യധികം സന്തോഷമാണെന്നു അവര്‍ ധരിച്ചു കൊള്ളട്ടെ.
മരണം ഒരു സ്വപ്നമല്ല.
എന്തെന്നാല്‍, മൃത്യുവില്‍, ഞാന്‍ നിന്നെ ആലിംഗനം ചെയ്യും;
ഓമനിച്ചു ഉമ്മ വച്ചു കൊണ്ടിരിക്കും.
എന്റെ ആത്മാവിന്റെ അവസാന നിശ്വാസം പോലും നിന്നെ അനുഗ്രഹിച്ചുകൊണ്ടിരിക്കും...
ശോകപൂരിതമായ ഞായറാഴ്ച്ച ഞാന്‍ സ്വപ്നം കാണുന്നുവോ?
ഞാന്‍ സ്വപ്നം കാണുക ആയിരുന്നോ?
ഞാന്‍ ഞെട്ടി ഉണര്‍ന്നു!
എന്റെ ഹൃദയത്തിന്റെ അഗാധതയില്‍ ,
നീ മയങ്ങി കിടക്കുന്നതു ഞാന്‍ കണ്ടെത്തി.
ഞാന്‍ നിന്നെ കാണുന്നു പ്രിയനേ!
എന്റെ ഓമനേ!
എന്റെ സ്വപ്നം നിന്നെ പ്രാപിച്ചിട്ടില്ലെന്നു ഞാന്‍ കരുതട്ടെ.
നിന്നെ എത്രമാത്രം എനിക്കു ആവശ്യം ഉണ്ടെന്നു
എന്റെ ആത്മാവു നിന്നോടു പറഞ്ഞു കൊണ്ടിരിക്കുന്നു..
ശോകാര്‍ദ്രമായ ഞായറാഴ്ച!............
(മൂല കവിത “ഗ്ലൂമി സണ്ടേ“ എന്ന പേരില്‍ സാറാ മാക് ലാച്ചലാന്‍ എന്ന കവിയിത്രിയുടേതു.)
Saturday, March 13, 2010
സ്വപ്നാടനം....
പുളകത്തിൻ പൂവാട പട്ടിനുള്ളിൽ
പുതുമ തന്‍ കുളിരിന്റെ മാധുരിയിൽ
പരിശപ്ത ജീവിതം മായ്ചു നീക്കി
പരിചില്‍ ഞാന്‍ നിന്നടുത്തെത്തുകില്ലേ?
സ്വപ്നാനുഭൂതികള്‍ നിന്റെ മുന്നില്‍
സ്വര്‍ഗം ചമക്കുകയായിരിക്കും.
കരളിന്റെ തന്ത്രികളെല്ലാമൊരുമിച്ചു
കളകളം പാടുകയായിരിക്കും.......
സ്വര്‍ഗീയ നിര്‍വൃതി തിങ്ങിത്തുളുമ്പുമാ
സ്വപ്നങ്ങള്‍ ഒക്കെയും മാഞ്ഞു പോയി.
നിന്നെക്കുറിച്ചുള്ളോരോര്‍മ്മകളോരോന്നു-
മെന്‍ ചിത്തമാകെ നിറഞ്ഞു നില്‍പൂ.
ചാരുവാം ദുഃഖസ്മൃതികളെന്നില്‍
മല്‍സഖീ എന്നശ്രുധാരയായി.
അനുരാഗലോലമാം നിര്‍വൃതിയില്‍
എന്നന്തരത്മാവലിഞ്ഞിടുമ്പോള്‍,
ഓമല്‍കിനാക്കളിന്നെന്റെ ചുറ്റും
ഓടി അണഞ്ഞുമ്മ നൽകിടുന്നു.
ശോകസങ്കുലമാമെന്നത്മാവില്‍ നീ
പൊഴിച്ച സ്നേഹമധുരമാം സാന്ത്വനങ്ങള്‍
മൃത്യുവിന്നപ്പുറത്തെന്നുമെന്നും,
എന്നിലേ എന്നിലൊളിച്ചിരിക്കും...........
ഭഗ്ദാനുരാഗം....
അനുരാഗലോല വിവശയായി അരികത്തു വന്നെന്റെ
അനുപമ സൌന്ദര്യധാമമേ നീ..
നിന്‍ മൃദുഹാസ തരംഗമെന്നെ
സ്വര്‍ലോക ഗംഗയിലൂയലാട്ടി.
സുഖസുഖദമായൊരു ലഹരിയിലന്നു നാം
ആലിംഗനാശ്ലേഷ ബദ്ധരായി.
മഴവില്ലു തൊല്‍ക്കുമാപ്പൂങ്കവിളില്‍ നിന്നു-
മനവദ്യചുംബനപ്പൂ കവര്‍ന്നു.
അഴലിന്റെ നൊമ്പരം മാഞ്ഞുപോയി,
മനസ്സിന്‍ ഹിമകണം ബാഷ്പമായി.
അഴകാര്‍ന്ന മോഹങ്ങള്‍പൂവിടര്‍ത്തി,
അകതാരിലെങ്ങും നിറഞ്ഞു നിന്നു.
ഹൃദയാഭിലാഷങ്ങള്‍ പൂവണിഞ്ഞു
മദനോത്സവങ്ങള്‍ മതി നിറച്ചു.
മധുര മനോഹര സാന്ദ്രമാകും
മദകര നിദ്രയിലാണ്ടു നമ്മള്‍
മദനാനുഭൂതിയില്‍ മലരമ്പനെയ്തൊരു
മാകന്ദപ്പുഷ്പങ്ങള്‍ നീ പുണര്‍ന്നു.........
വാര്‍മുടിത്തുമ്പില്‍ നിന്നൂര്‍ന്നൊരാ പുഷ്പങ്ങള്‍
തൂമെത്തയാകെ നിറഞ്ഞിരുന്നു.
നെറ്റിയില്‍ ചന്ദനപ്പൊട്ടടര്‍ന്നു
കവിളില്‍ കരിമഷി പ്പാടുകളും
അധരങ്ങള്‍ ചെമ്പനീര്‍ പൂക്കളായി
നനവാര്‍ന്ന മിഴികള്‍ തുളുമ്പി നിന്നു.....
ഇനിയെന്താണോമലേ നീ കൊതിച്ചാ-
പ്രണയ സൌധങ്ങള്‍ തകര്‍ന്നടിഞ്ഞു
എന്നന്തരാത്മാവില്‍ നീ വരച്ചോ-
രായിരം മോഹപുഷ്പങ്ങളെല്ലാം
കാലമെന്നുള്ള പ്രഹേളികയില്‍
വാടി തളര്‍ന്നുകൊഴിഞ്ഞു പോയീ...
Friday, March 05, 2010
കാതോരം.......
നിഴലും നിലാവും നിറമാല ചാര്‍ത്തി
വിടരുന്ന പൂവിന്റെ മിഴിയിതള്‍ നല്‍കുന്ന
പരിമളം മായാതെന്‍ ഹൃദയത്തില്‍ സൂക്ഷിക്കാന്‍;
അനുരാഗ പൂമുല്ല പൂങ്കാവനത്തിലേ
നിറമുള്ള ശലഭമായ് പാറി പറക്കുവാന്‍;
രാഗോജ്വലങ്ങളാം ഭാവാനുദീപ്തി
എന്നാത്മാവിലാനന്ദ ദീപം കൊളുത്തുവാന്‍;
പുല്‍കൊടി തുമ്പിലേ മുത്തായ നീഹാര-
പ്പൊൻമണിക്കുള്ളിലെ കുളിരഴകാകുവാന്‍;
ഏകാന്തമാകുന്നൊരെന്റെ മനസ്സിന്റെ
കാതര സ്വപ്നങ്ങള്‍, നിന്‍ നെഞ്ചിലേറ്റുവാന്‍;
നീറുമെന്നാത്മാവിനുള്ളില്‍ നിറഞ്ഞൊരാ മോഹ-
ഭംഗങ്ങളെ, കാതോരമായി പകര്‍ന്നു കൊടുക്കുവാന്‍;
ആരൊരുമോരാതെ താലോലിച്ചീടുന്നൊ-
രായിരം മോഹങ്ങള്‍ കെട്ടിപ്പുണരുവാന്‍;
നിന്‍ ചുണ്ടിണയിലേ മകരന്ദമാമൊരു ചുംബന
പ്പൂക്കളെ, എന്‍ ചുണ്ടിലേറ്റുവാന്‍;
നിന്‍ കരവലയത്തിന്‍ സുഖകരമായൊരു
നിര്‍വൃതി നിത്യം, എന്‍ നെഞ്ചിലേറ്റുവാന്‍;
പിടയുന്നു ഞാനിന്നീ വിരസമാം ശയ്യയില്‍.
വരുകെന്റെ നായകാ, താവക ദര്‍ശനമെന്നുമെൻ
ചിരകാല അഭിലാഷ പൂര്‍ണിമയാക്കിടാന്‍.
വിടരുന്ന പൂവിന്റെ മിഴിയിതള്‍ നല്‍കുന്ന
പരിമളം മായാതെന്‍ ഹൃദയത്തില്‍ സൂക്ഷിക്കാന്‍;
അനുരാഗ പൂമുല്ല പൂങ്കാവനത്തിലേ
നിറമുള്ള ശലഭമായ് പാറി പറക്കുവാന്‍;
രാഗോജ്വലങ്ങളാം ഭാവാനുദീപ്തി
എന്നാത്മാവിലാനന്ദ ദീപം കൊളുത്തുവാന്‍;
പുല്‍കൊടി തുമ്പിലേ മുത്തായ നീഹാര-
പ്പൊൻമണിക്കുള്ളിലെ കുളിരഴകാകുവാന്‍;
ഏകാന്തമാകുന്നൊരെന്റെ മനസ്സിന്റെ
കാതര സ്വപ്നങ്ങള്‍, നിന്‍ നെഞ്ചിലേറ്റുവാന്‍;
നീറുമെന്നാത്മാവിനുള്ളില്‍ നിറഞ്ഞൊരാ മോഹ-
ഭംഗങ്ങളെ, കാതോരമായി പകര്‍ന്നു കൊടുക്കുവാന്‍;
ആരൊരുമോരാതെ താലോലിച്ചീടുന്നൊ-
രായിരം മോഹങ്ങള്‍ കെട്ടിപ്പുണരുവാന്‍;
നിന്‍ ചുണ്ടിണയിലേ മകരന്ദമാമൊരു ചുംബന
പ്പൂക്കളെ, എന്‍ ചുണ്ടിലേറ്റുവാന്‍;
നിന്‍ കരവലയത്തിന്‍ സുഖകരമായൊരു
നിര്‍വൃതി നിത്യം, എന്‍ നെഞ്ചിലേറ്റുവാന്‍;
പിടയുന്നു ഞാനിന്നീ വിരസമാം ശയ്യയില്‍.
വരുകെന്റെ നായകാ, താവക ദര്‍ശനമെന്നുമെൻ
ചിരകാല അഭിലാഷ പൂര്‍ണിമയാക്കിടാന്‍.
Saturday, February 20, 2010
ഹൃദയ വ്യഥ
ഹൃദയ വ്യഥ..
എന്നന്തരാത്മാവില്‍ ആന്ദോളനം ചെയ്ത
മുഗ്ദാനുരാഗമേ നിന്റെ മുന്നില്‍
മല്‍പ്രാണ ഹര്‍ഷങ്ങളുന്മാദമായിന്നു
മരുവുന്നു, ഞാനൊരു വ്യഥയായി മാറുന്നു ..
നിന്‍ തൂമിഴിച്ചെപ്പില്‍ നിന്നെന്നുമുതിരുന്ന
കാരുണ്യ സാന്ദ്രമാം സ്നേഹോക്തികള്‍
അറിയാതെ എന്നെ തലോടി തഴുകുന്നുഞാന-
റിയുന്നീ സ്നേഹത്തിന്‍ തൂവല്‍ സ്പര്‍ശം.
മറുവാക്കു പറയാതെ പുളകാര്‍ദ്ര
മിഴിയോടെ നനവോലും
നേത്രയായ്കഴിയുമെന്നേ നിൻ
മനതാരിൻ വിരഹാർദ്ര ഭാവമായ്
മറയാതെ എന്നെന്നും നിറയാറുണ്ടോ.
അരയാലിന്‍ മറ പറ്റി സാകൂതം നിന്നെ ഞാന്‍
പലകുറി വ്യഥയൊടു നോക്കീടുമ്പോൾ
അറിയാതെനിന്നാർദ്ര മിഴികളെന്നില്
അലസമായ് അലയാറുണ്ടെന്നോര്‍മ്മയില്‍..
അപ്പോൾ ഞാന് അറിയാതെ എന്നെ മറന്നു നിൽക്കും.
മധുമാരി ചൊരിയുന്നോരിന്ദോള രാഗമായ്
കുളിരോലും വർണ്ണ മയൂഖമായി
നിറമാല ചൂർന്നൊരീ മലര്‍ സന്ധ്യയിൽ
കരളിന്റെ കിളിവാതിൽ തശുകിവരുന്നൊരു
സ്വര രാഗസുധയായിന്നെന്റെ മുന്നിൽ
അണയൂ നീ ദേവാ ഞാൻ രാഗലോല....
അകലങ്ങളിൽ നിന്നൊരഴക്:
അകലങ്ങളിൽ നിന്നൊരഴക്
ഒരുകൊച്ചു കാറ്റിന്റെ നിറുകയില്‍ നിന്നൊരു
മലരൊന്നു താഴെ പതിക്കുമെങ്കില്‍
ഒരു മുളം തണ്ടിന്റെ ഉള്ളില്‍ നിന്നൊരു ജീവ
മധു മന്ദ്രനിസ്വനം കേള്‍ക്കുമെങ്കില്‍
പലവട്ടം പാടിയ പാട്ടിന്റെ ഓര്‍മ്മകള്‍
മഴവില്ലിന്‍ ചാരുത നല്‍കുമെങ്കില്‍
ഇനിയും വരാത്തൊരു ‘കരളിന്റെ കായിതം
ഇടനെഞ്ചില്‍ അശ്രു പൊഴിക്കുമെങ്കില്‍...
അകതാരിലുള്ളൊരാ മധുകണമൊക്കെയും
അവളെനിക്കേകിയോരോര്‍മ്മയല്ലേ?
പവിഴാധരത്തില്‍ നിന്നുതിരുന്ന വാക്കുകള്‍
പുളകത്തിന്‍ വിത്തു വിതക്കുമെന്നില്‍
അഴകാര്‍ന്നൊരോമന മൃദുഹാസമൊക്കെയും
സ്വരരാഗ സുധയായി ഒഴുകി എന്നില്‍
സ്മരണ തന്‍ ചെപ്പിലൊളിപ്പിച്ചു വച്ചൊരാ
പ്രണയമയൂരത്തിന്‍ പീലിയാകാം.
സിരകളില്‍ പടരുന്ന വിരഹത്തിന്‍ കനലാകെ
നിനവിന്റെ ഉള്ളില്‍ നിറഞ്ഞു നിന്നു
മധുരമാം വാസന്ത മലരുകളൊക്കെയും
വിടരാന്‍ കൊതിച്ചു കൊഴിഞ്ഞു വീണു.
മോഹിച്ച മോഹന സ്വപ്നങ്ങളൊക്കെയും
പാഴ് മണല്‍ കാട്ടിലലിഞ്ഞു പോയി.
ഇനിയൊരു ജന്മമില്ലെങ്കിലും സാരമില്ലൊ-
രുകോടി പുണ്യം ലഭിച്ചതില്ലേ?
പിടയുന്ന പ്രാണന്റെ വികലമാം ഹൃദയത്തിനി-
നിയെന്തു ജൻമാണൊമലാളെ
അതുമാത്രമതുമാത്രമോമലെ നീയെനി-
യ്ക്കൊരു മാത്ര എങ്കിലും നല്‍കിയല്ലോ...
Labels:
പിടയുന്ന ജീവന്‍,
പ്രണയം.,
രാധികേ
Subscribe to:
Posts (Atom)