Friday, December 21, 2007

ഗളിവെര്‍സ്....

യോനാഥാന്‍ സ്വിഫ്റ്റിന്റെ "ഗളിവേര്‍സ്‌ ട്രാവല്‍സ്‌" ഓര്‍മ്മയില്ലേ?

നാമെല്ലാവരും ഒരു ജീവിത കാലം മുഴുവന്‍ "ഗളിവേഴ്സ്‌' ആയിട്ടാണു ജീവിയ്ക്കുന്നതു! ജീവിതത്തിന്റെ നിമ്നോന്നതകളില്‍ നാം എല്ലാവരും " ലില്ലിപ്പുട്ടുകാരുടെ" തടവറയില്‍...നിലം പറ്റി കുഞ്ഞു കുഞ്ഞു ചരടുകളാല്‍ ബന്ധിതരായി ജീവിയ്കുന്നു. ആ കുഞ്ഞു ചരടുകള്‍ എന്തെല്ലാമാണു? ഭയാശങ്കകള്‍, ഉല്‍കണ്ഠ,നൈരാശ്യം,ഭീതി, കുറ്റബോധം, വിഷാദാത്മകത, അഹംഭാവം, മാനസികമായും, ആത്മീകമായും ഉള്ള അസ്വസ്ഥതകള്‍,ക്രമരാഹിത്യം അങ്ങനെ പലതും....

ജീവിതത്തിന്റെ വികാര വിക്ഷോഭങ്ങളെ നേരിടാനുള്ള ധൈര്യം ഇല്ലാതെ, അതില്‍ നിന്നും മുക്തി നേടാന്‍ അവസരം പാര്‍ത്തു കൊണ്ടു, അന്വെഷിച്ചു കൊണ്ടു, ശ്രമിച്ചിട്ടും നടക്കാതെ, അവസാനം നിസാരമായ കൊച്ചു കൊച്ചു കടുംകെട്ടുകളിലും, കുരുക്കുകളിലും, സങ്കീര്‍ണതകളിലും അകപ്പെട്ടു പോകുന്നു. അതു ഒരു സ്വഭാവമായിത്തീരുന്നു. "കോമ്പ്ലെക്സ്‌"!

അങ്ങനെ ഉള്ള ഒരാള്‍ പ്രഞ്ജാശൂന്യനായ, ശക്തി നഷ്ടപ്പെട്ട 'ഗളിവര്‍" ആയിത്തീരുന്നു. അയാള്‍ സ്വന്തം ബിസിനസ്സിലോ. ആഫീസിലോ, ജോലിയിലോ, ഒരു പ്രതിഭാശാലി അയിരിക്കാം. ഒരു നല്ല പിതാവോ, മാതാവോ, ആകാം. നല്ല വാഗ്ദാനങ്ങള്‍ ഉള്ള ഒരു വിദ്യാര്‍ത്ഥിയോ, ആകര്‍ഷകത്വം തുളുമ്പുന്ന ഒരു യുവാവോ ആകാം. എന്നാല്‍ അയാളുടെ കയ്യും, കാലും സ്വയം കഴിവില്ലായ്മയെ പഴിക്കുന്ന, കുഞ്ഞു ചരടുകളാല്‍ ബന്ധിതമായിരിക്കുന്നു. അനിശ്ചിതാവസ്ഥയില്‍ കാലം കഴിക്കുന്നു. അറിവു കൂടുതലായി നേടി എടുക്കാനോ, ജോലിയില്‍ മുന്നേറാനോ, സാമൂഹ്യ ബന്ധങ്ങള്‍ വിപുലമാക്കാനൊ, സ്വന്തം വ്യക്തിത്ത്വത്തെ വളര്‍ത്താനോ ഒക്കെ ശ്രമിക്കുന്നുണ്ടാവാം. പക്ഷെ അതെല്ലാം അപൂര്‍ണമായി അവശേഷിക്കുന്നു. തന്റെ വ്യക്തിത്ത്വം മുഴുവനായി അസ്ഥിരമായ ഒരു അടിസ്ഥാനത്തില്‍ പണിതുയര്‍ത്തിരിക്കുകയാനെന്ന ബോധം! അതു ദ്രവീകരിച്ചു തുടങ്ങിയിരിക്കുന്നു എന്നുള്ള ഒരു സ്ഥിതി വിശേഷമായ അറിവു, താന്‍ ആയി തീരേണ്ടിയിരുന്ന ഉല്‍ക്കര്‍ഷേച്ഛയുടെ ഉള്ളില്‍ കൂടി അവന്റെ വ്യക്തിത്വത്തിന്റെ വേരറക്കുന്നു.

ഒരു പക്ഷിയുടെ കാലില്‍ കെട്ടി വയ്ക്കുന്ന ഒരു ഈയക്കട്ടി പോലെ, അവന്റെ ആത്മാവിനേ താഴേക്കു വലിക്കുന്നു. ഉയരത്തിലെക്കു പറന്നുയരാന്‍ അനുവദിക്കാതെ.......

Wednesday, December 19, 2007

അസൂയ....



ഒരു പുല്‍ക്കൊടിയില്‍ ഇരുന്നു,വിശ്രമിക്കുന്ന മിന്നാമിനുങ്ങിനെ,
ഒരു നാള്‍ കുറ്റിച്ചെടികള്‍ക്കിടയില്‍ കൂടി നടക്കുമ്പോള്‍
ഞാന്‍ കണ്ടു.....


ഒരു വജ്രം പോലെ അതു തിളങ്ങിക്കൊണ്ടിരുന്നു..
അപ്പോള്‍ ഒരു തവള കുറ്റിക്കാട്ടില്‍ നിന്നു ഇറങ്ങി വന്നു.
ആകെമാനം വൈരൂപ്യം നിറഞ്ഞ, ഒരു വൃത്തികെട്ട തവള!
ഒരു കള്ളനെപ്പോലെ, പതുങ്ങി പതുങ്ങി അതു മിന്നാമിനുങ്ങിനരുകില്‍...
എന്നിട്ടു അതിന്റെ ദേഹത്തു കാര്‍ക്കിച്ചു തുപ്പി.
"ഞാന്‍ എന്തു ചെയ്തിട്ടാണു എന്റെ ദേഹത്തു തുപ്പിയതു?"
മിന്നാമിനുങ്ങു ചോദിച്ചു.
" ഞാന്‍ സ്വസ്ഥമായി ഈ രാത്രിയില്‍ ഇവിടെ ഇരിക്കുകയാണല്ലോ.

""ഒന്നുമല്ല." തവള മറൂപടി പറഞ്ഞു. " നീ എന്തിനാണു ഇത്രകണ്ടു ശോഭയോടുകൂടി പ്രകാശം പരത്തുന്നതു?"....
0000000000000


'" ചൂടാതെ പോയ്‌ നീ, നിനക്കായി ഞാന്‍
ചോരചാറിചുവപ്പിച്ചൊരെന്‍ പനീര്‍പൂക്കള്‍.
‍കാണാതെ പോയ്‌ നീ, നിനക്കായ്‌ ഞാനെന്റെ
പ്രാണന്റെ പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍."

Monday, December 17, 2007

ചാത്തന്‍സ്.......

ചാത്തന്‍സ്‌.....സാക്ഷാല്‍ ചാത്തന്‍സ്‌!
ഇതു വി.കെ.എന്‍.വക ചാത്തന്‍സ്‌ അല്ല.
ഇതു മഹാരാഷ്ട്ര-കര്‍ണാടക അതിര്‍ത്തിയിലുള്ള ലാട്ടൂര്‍
എന്ന സ്ഥലത്തെ ബത്തോന്‍പുരാ എന്ന ഗ്രാമത്തില്‍
നടന്ന സംഭവമാണു. അവിടെ ഗ്രാമത്തിലെ സ്കൂളില്‍ പഠിക്കാന്‍
വരുന്ന കുട്ടികളുടെ ദേഹത്തു ചാത്തന്‍സ്‌"മലം" കൊണ്ടു അഭിഷേകം നടത്തിയനുഗ്രഹിക്കുന്നു. പരിസരത്തു പോലും ആളുകള്‍ക്കു കടന്നു
വരുവാന്‍ കഴിയുന്നില്ല. അവര്‍ക്കും ‘അഭിഷേകം‘ കിട്ടിയതു തന്നെ.
ഒരു സംഘം പത്രലേഖകര്‍ വാസ്തവം അന്വെഷിച്ചു വന്നിട്ടു സ്കൂളില്‍ ചെന്നപ്പോള്‍, ഗ്രാമ പ്രമുഖനുമായി സംസാരിച്ചിരിക്കുമ്പോള്‍‍,
ചാത്തന്‍സ്‌ പണി പറ്റിച്ചു. വരാന്തയില്‍ എല്ലാവരുടെയും മുന്നില്‍
ദുര്‍ഗന്ധ മഴ!

മിടുക്കന്മരായ ചില കുട്ടികള്‍ സ്കൂള്‍ ഹാളിന്റെ ഉള്ളില്‍ പരതി നോക്കി. അവരുടെ തലയിലും വീണു ‘അഭിഷേകം‘.
അയല്‍ വക്കത്തുള്ള ചില വീടുകളില്‍ ഭക്ഷണ സമയത്തു പാത്രത്തില്‍ തന്നെ "മലം" വിളമ്പി. കുട്ടികളും അദ്ധ്യാപകരും കൂടി വേറോരിടത്തു താല്‍കാലികമായി ക്ലാസ്സുമുറികള്‍ തയ്യാറാക്കി പഠിത്തം തുടരാന്‍ ശ്രമിച്ചു. പക്ഷേ അവിടെയും അക്ഷര വൈരിയും,വിവര ദോഷിയുമായ ചാത്തന്‍സ്‌ ഇടപെട്ടു. ക്ലാസ്സ്‌ മുടക്കി.

ലട്ടൂര്‍,ബീഡാര്‍ ജില്ലകളീല്‍ മുന്‍പു പ്രചാരത്തിലുണ്ടായിരുന്ന 'ബനമതി' എന്ന ആഭിചാരക്രിയ ആണു ഇതിനു പിന്നില്‍ എന്നു ജനം പറയുന്നു.(മലബാറില്‍ പണ്ടു പ്രയോഗത്തില്‍ ഇരുന്ന 'ഒടി വിദ്യ' ക്കു തുല്ല്യമാണ്‍). ഇതിനു മറുമരുന്നു ഇല്ല. പരാതി ലഭിച്ച ജില്ലാ അധികൃതരും പോലിസും സംഗതി നേരില്‍ കണ്ടു അനുഭവിച്ചതോടേ അവരും പിന്മാറി. ഒരു യുക്തിവാദി സംഘടന അന്ധവിശ്വ്വാസങ്ങള്‍ക്കു എതിരായി ബോധവല്‍ക്കരണം നടത്തുവാന്‍ ശ്രമിച്ചിട്ടു ‘ അഭിഷേകം‘ നടന്നപ്പൊള്‍ ഓടിപോയി. പ്രയോഗം കണ്ട ചിലര്‍ക്കു ബോധക്കേടുണ്ടായി. സ്ഥലം എം.എല്‍.എ.യെ നാട്ടുകാര്‍ സ്കൂളിലേക്കു കൂട്ടിക്കൊണ്ടു വന്നു. കാര്യം മനസിലാക്കിയ അയാള്‍ പിന്നീട് ആ വഴി വന്നിട്ടില്ല. ചാത്തനേറു മനസിലാക്കുവാന്‍ വന്ന പത്രപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍ ഹെബ്ബു തട്ടിപ്പു മനസ്സിലാക്കാന്‍ വന്നപ്പോള്‍, ചാത്തന്റെ 'നിവേദ്യം' അകാശത്തു നിന്നും വന്നുവീഴുന്നതു കണ്ടു. സംശയം തീര്‍ത്തു തിരികെ പോയി.
എല്ലാവരും പറയുന്നു "ഈ പ്രശ്നത്തിനു പരിഹാരമില്ല".
യാഥാര്‍ത്ഥം കണ്ടെത്തുവാന്‍ ആരെങ്കിലും തയ്യാര്‍ ആകുമോ?

Monday, December 10, 2007

തുയിലുണര്‍ത്തല്‍!.......republished

സന്തുഷ്ടി നിറഞ്ഞ ആ പുലര്‍കാല‍‍ വേളയില്‍
നീ എന്നില്‍ മൂന്നു ചുംബനങ്ങള്‍ അര്‍പ്പിച്ചു.
ഈ സ്നേഹം വഴിയുന്ന നിമിഷങ്ങളിലേക്കു
എന്നെ തുയില്‍ ഉണര്‍ത്താനായി മാത്രം....

എന്തു സ്വപ്നമാണു ഈ നിശീഥിനിയില്‍ ഞാന്‍ കണ്ടതെന്നു
ഞാന്‍ എന്റെ ഹൃദയത്തില്‍ തിരയുകയായിരുന്നു.
അതിനിടയിലാണു ജീവന്റെ തുടിപ്പുകള്‍ ഉള്‍‍ക്കൊണ്ട
നിന്റെ ചുംബനങ്ങള്‍ ഞാന്‍ അറിഞ്ഞതു!

എന്റെ കിനാവുകള്‍ എന്തായിരുന്നെന്നു ഞാന്‍ കണ്ടെത്തി.
പക്ഷെ, നിറഞ്ഞു നിന്ന പൂന്തിങ്കള്‍, എന്നെ അതിനിടയില്‍
ആകാശവിതാനത്തിലേക്കു ഉയര്‍ത്തിക്കൊണ്ടു പോയി.
ഞാന്‍ അവിടെ തൂങ്ങി കിടക്കുകയായിരുന്നു.
എന്റെ ഹൃദയം നിന്റെ കാലടി പാതയിലേക്കു
വീഴുന്നതു എനിക്കു കാണാമായിരുന്നു.

എന്റെ പ്രേമത്തിന്റെയും, ഹൃദയത്തിന്റേയും മധ്യത്തില്‍
ക്രമേണ...സാവധാനത്തില്‍... നടക്കുന്ന പലതും..അല്ല എല്ലാം തന്നെ
എന്റെ സ്മരണയില്‍ തെളിഞ്ഞു വരുന്നതു ഞാന്‍ മനസിലാക്കി.

എനിക്കു നിന്റെ കരാംഗുലികള്‍‍ കാണാന്‍ സാധിക്കുന്നില്ല;
എങ്കിലും നിന്റെ തൂവിരല്‍ സ്പര്‍ശം എന്നെ ആനന്ദിപ്പിക്കുന്നു.
നിന്റെ ചുണ്ടിണകള്‍‍ ഞാന്‍ കാണുന്നില്ലെങ്കിലും,
അതിലോലമായ നിന്റെ ചുംബനങ്ങള്‍‍ ഞാന്‍ ഏറ്റു വാങ്ങുന്നു.
നീ എന്നില്‍ നിന്നും മറഞ്ഞിരിക്കുകയാണല്ലൊ.

എന്നാലും, എനിക്കു ജീവന്‍ പകര്‍ന്നു തരുന്നതു നീയാണല്ലൊ.
എപ്പോഴെങ്കിലും നീ നല്‍കുന്ന ചുംബനങ്ങളില്‍ നിനക്കു വിരസത
തോന്നിയേക്കാം. എങ്കില്‍ തന്നെയും- നിന്റെ ശകാരങ്ങള്‍‍ പോലും എനിക്കു ആസ്വാദ്യതരമാണു!

ഒരു കാര്യം മാത്രമേ ഞാന്‍ ആവശ്യപ്പെടുന്നുള്ളു.
നീ അല്പമെങ്കിലും ശ്രദ്ധ എനിക്കു നല്‍കണം....
അതു മാത്രം!

Saturday, December 01, 2007

ഓര്‍മ്മയുടെ തിരുമുറ്റത്തു.....

നിന്നോര്‍മ്മയിലെന്‍ ജീവിതമാകെ തളര്‍ന്നുറങ്ങുമ്പോള്‍‍
മധുരിതമാകും കിനാക്കളുള്ളില്‍ നടനം ചെയ്യുന്നൂ.
മനസിനുള്ളില്‍ വിരിഞ്ഞു നില്‍ക്കുമൊരോമന സ്വപ്നവുമായ്
നിലാവിനുള്ളില്‍ നിന്നുമിറങ്ങിയൊരപ്സരസായീ നീ.
അനന്ത നീല വിഹായുസ്സിനുള്ളില്‍ മറഞ്ഞു പോയോ നീ?

വിണ്ണീലുറ‍ങ്ങിയപൂന്തിങ്ക ളിന്നവള്‍‍ക്കു കൂട്ടായി
കണ്ണില്‍ നിന്നു മറഞ്ഞൊരു സുന്ദരതാരകമായീ നീ.
മണ്ണില്‍ വീണു തകര്‍ന്നു മരിച്ചൊരു ചാരു സ്മരണകളേ
വര്‍ണ്ണപ്പൊട്ടുകളായിന്നേറ്റും മന‍സിന്‍ യവനികയില്‍.

വസന്ത രാഗ വിലാസം പേറും പൂവണി മാസത്തില്‍
ആശകളോരോന്നായിട്ടെന്നില്‍ വിരുന്നു വന്നീടും.
കഥ പറയുന്നോരാകാശത്തിന്‍ മണിയറ പൂകീ നീ
കരളിന്നുള്ളില്‍ കരയുന്നൊരു മമ രാവിന്‍ കഥ കേട്ടോ.

മധുരിതമാകും, ഹൃദയേ നീ അന്നുതിര്‍ത്ത സംഗീതം
കനലുകളെന്നില്‍ വിതറുന്നെന്നുടെ മുറിവുകളായ് തീര്‍ന്നു.
പലതും തേടും, പലതും നേടും ജീവിത ധാരയിതില്‍
പകര്‍ന്നു തരുവാനുള്ളതു നിന്നുടെ ദുഃഖ സ്മൃതി മാത്രം!

Monday, November 26, 2007

ശില്‍പ്പിയുടെ ദുഃഖം...(3)

3

കോവിലില്‍ തങ്കം ചാര്‍ത്തി തിളങ്ങും ദൈവങ്ങളെ
കോടി ഡോളറിന്നായി കൊള്ള ചെയ്‌വോരേ ദൈവം
കാക്കുന്നു, നിയമത്തിന്‍ കാരിരുമ്പഴിക്കുള്ളില്‍
ആയാസം , നിര്‍ദോഷി എന്നുള്ളനുഗ്രഹത്തോടെ.
എവിടെ കാരുണ്യത്തിന്‍ കിര ണം വീശീ, ജീവന്‍
എവിടെ സ്നേഹോഷ്മളജ്വാലയായ് പടരുന്നോ,
അവിടേക്കെത്താനെത്ര ദൂരമെന്നോര്‍ക്കാതെ ഞാന്‍
കപട ദൈവങ്ങളെ പണി ചെയ്തതിന്‍ ദുഃഖം
കരളില്‍ പേറിക്കൊണ്ടീയുലകില്‍ കഴിയുന്നു;
മരണം പോലും മടി കാട്ടുന്നു കൈ നീട്ടുവാന്‍.......

ശില്‍പ്പിയുടെ ദുഃഖം (2)

2

കൈപ്പിഴ എതും കൂടാതെത്രയോ ശില്‍പ്പങ്ങളെ
കൈവിരല്‍ തുമ്പാല്‍ തീര്‍ത്ത ശില്‍പ്പി ഞാനശരണന്‍.
അമ്പല കാര്യക്കാര്‍ വന്നെന്‍ പുകള്‍ പാടീട്ടെത്ര
പഞ്ച ലോഹ ബിംബങ്ങള്‍ തീര്‍പ്പിച്ചു സമര്‍ത്ഥമായ്
ഭാരമായ് തേങ്ങിതേങ്ങി തെരുവിലലയവേ
അമ്പല കാര്യക്കാരെ കണ്ടു ഞാന്‍ കാറില്‍ പായും
മന്ത്രിയേ,എമ്മെല്ലേയേ,കണ്ടില്ലെന്നേ അന്നാരും.
പൂണൂലിന്‍ ചരടിനാല്‍ ദൈവത്തെ തളച്ചീടും
പൂജാരി, പൌരൊഹിത്യ മേധാവി കണ്ടില്ലെന്നെ.
കണ്ടു ഞാന്‍ പൂജാരിയെ ദേവസ്വം ബോര്‍ഡാഫീസില്‍
അഞ്ചു ലക്ഷത്തിന്‍ ‘ചെക്കു‘, കൈക്കൂലി നല്‍കാന്‍ നില്‍ക്കെ,
രണ്ടു കൊല്ലത്തേക്കെന്റെ വിഗ്രഹം പൂജിക്കുവാന്‍.
അഞ്ചു ലക്ഷമോ കോഴ, ഞെട്ടി ഞാന്‍ അറിയാതെ.
നാട്ടിലേ പ്രമാണിമാര്‍, ഉദ്യോഗ പ്രഭുക്കന്മാര്‍,
വാറ്റുകാര്‍, തട്ടിപ്പുകാര്‍,ഭരിക്കുന്നവര്‍ക്കൊക്കെ
ഉള്ളഴിഞ്ഞനുഗ്രഹം നല്‍കീടും ദൈവം തന്റെ
ഉള്ളിലെ കണ്‍കോണിനാല്‍ നോക്കിയില്ലെന്നെ മാത്രം.
നാലു പേര്‍ കൂടുന്നിടത്തൊക്കെയും വികാരവും
ദേഹവും വില്‍ക്കുന്നോരഭിസാരികാ രത്നങ്ങളെ
ഗൂഢരോഗപീഡകളേല്‍ക്കാതെന്നും കാക്കും
ദീനബാന്ധവന്‍ ദേവന്‍ കാണ്മതില്ലെന്നെ മാത്രം.
കോവിലില്‍ പൂജക്കെത്തി പ്രേമ വ്യാപാരം ചെയ്യും
കോമളാംഗനകളെ, കാമകോമളന്മാരെ
കനിവോടനുഗ്രഹിച്ചരുളും ദൈവം എന്റെ
കരുണാര്‍ദ്രമാം കഥ കേട്ടതില്ലൊരിക്കലും.

ശില്പിയുടെ ദുഃഖം........


1
ഞാനിനി സ്പര്‍ശിക്കില്ല, കല്ലുളി ദൈവങ്ങള്‍‍ തന്‍
കോലങ്ങള്‍ തയ്യാറാക്കി,കോവിലില്‍ പ്രതിഷ്ഠിക്കാന്‍.
കൃഷ്ണനെ,ശ്രീരാമനെ,ശിവനെ, ശ്രീ ദുര്‍ഗയെ
സൃഷ്ടിക്കും കരങ്ങളില്‍ കരുത്തില്ലശേഷവും.
പാറയില്‍ കൊത്തി കൊത്തി തളര്‍ന്നൊരീ കയ്യിലേ
പാടുകള്‍‍ നോക്കി കാലം പോക്കുമീ പണിക്കാരന്‍.
ഒട്ടിയ വയറുമായ് ഒട്ടേറെയലഞ്ഞു ഞാന്‍
വറ്റിന്റെ കൊതിയുമായ് ശ്രീ കോവില്‍ നടകളില്‍.
ഭാരത സംസ്കാരത്തിന്‍ ശ്രീ കോവില്‍ കവാടങ്ങള്‍‍
പാവം, ഈ ശില്പിക്കായി തുറന്നില്ലൊരിടത്തും.
കോവിലിന്നുള്ളില്‍ ദേവ വിഗ്രഹം പ്രതാപിയായ്
കോടാനുകോടി ഭക്തര്‍ക്കാശ്വാസം നല്‍കീടവേ
കേവലമൊരു തുള്ളി ദാഹനീര്‍ കൊതിച്ചൊരെന്‍
ചേതന‍ പിടഞ്ഞിട്ടും, തന്നതില്ലാരും തീര്‍ത്ഥം
ഞാനാണു ശിലകളെ ദൈവങ്ങളാക്കി തീര്‍ത്തോന്‍
കണ്ടിട്ടും കണ്ടീടാതെ, കേട്ടിട്ടും കേട്ടീടാതെ
കല്ലിലെ ദൈവങ്ങളിന്നെങ്ങുമെ വിങ്ങീടുന്നു.
നടകള്‍‍ തുറന്നില്ല, നടയില്‍ തേങ്ങുന്നോരു
വ്യഥ തന്‍ വിലാപങ്ങള്‍ കേള്‍ക്കുന്നില്ലിന്നോളവും.
തോളത്തു നൂണ്ട സഞ്ചിക്കുള്ളിലിപ്പൊഴുമുണ്ടാ
ദേവതാ രൂപങ്ങളെ പണിതോരെന്നായുധം.
മൂര്‍ച്ച പോയെങ്കിലും ഞാന്‍, വെടിഞ്ഞില്ലിതേ വരെ
മൂര്‍ത്തി‍കള്‍ക്കറ്റകുറ്റപ്പണികള്‍ വേണെങ്കിലോ?
ആല്‍ത്തറ തോറും അന്തി ഉറങ്ങി വിറപ്പൂ ഞാന്‍
ആര്‍ത്തനായ്, രോഗ ഗ്രസ്ഥനായ് ശയിക്കവേ
ഓര്‍ക്കുമാറുണ്ടെപ്പോഴും ഓമന പ്രതിഷ്ഠയോ-
ടോരോരോ പ്രതിമകള്‍‍ തീര്‍ത്തൊരാ പണ്ടേക്കാലം......

Sunday, November 25, 2007

ആമി..മാധവിക്കുട്ടി...കമലാ ദാസ്...കമല സൂരയാ..

മാധവികുട്ടി-കമലാദാസ്--ആമി---കമലാ സൂരയ്യാ....
എത്ര കഥകള്‍...കവിതകള്‍...നോവലുകള്‍.
ഒരു കാലഘട്ടത്തിന്റെ ഇതിഹാസം!"
"എനിക്കൊരാളോടുള്ള സ്നേഹം എപ്പൊഴും ആത്മാര്‍തഥ
ഉള്ളതായിരുന്നു. സ്നേഹം വന്നു പിടിപെട്ടാല്‍ പിന്നെ
അതു അതിന്റെ വഴിയേ തന്നെ പോകും.
രാത്രിയിലൊക്കെ തീവ്രമായ വികാരം അനുഭവപ്പെടും.
കവിത ഒഴുകിവരും......
എന്റെ ഉള്ളീലുള്ള കവിത മുഴുവന്‍ പുറത്തു വന്നു കഴിഞ്ഞാല്‍
പിന്നെ എന്റെ ഹൃദയം ശൂന്യമാകും..
ആ ആള്‍ പിന്നെ ഒരു ശവ ശരീരം പോലെ ആകും"
അമേരിക്കയില്‍ സ്ത്രീകള്‍ക്കു ഈ ബഹുമാനം കിട്ടാറുണ്ടോ?
അവിടെ സ്ത്രീത്വം ബെഡ് ഡബിലിറ്റി(Beddability)യില്‍
ആണു സ്ഥിതി ചെയ്യുന്നതു .അവരുടെ ലൈഗീകത്വം നില
നിര്‍ത്താന്‍ എന്തൊക്കെയാണു അവര്‍ക്കു ചെയ്യേണ്ടതു?"
"ഇവിടെ ഇന്ത്യയില്‍ സാഗ്ഗിംഗ് ബ്രെസ്റ്റ് (sagging breast) വന്നാല്‍
അതൊരു പ്രശ്നമല്ല. ഞാന്‍ മൂന്നു കുട്ടികളെ വളര്‍ത്തിയതല്ലേ?
മുല കൊടുത്താണു, പാല്‍പൊടി അല്ല.
അതിന്റെ സാറ്റിസ്ഫാക്ഷന്‍ (satisfaction)എത്ര വലുതാണു.
അമേരിക്കയില്‍ സിലികോണ്‍ ഇന്‍പ്ലാന്റ് ഒക്കെ ചെയ്തു
ബെഡ് ഡബിലിറ്റി പരിരക്ഷിച്ചുകൊണ്ടിiരിക്കണം.."
"ഒരു മീറ്റിങ്ങില്‍ വച്ചു ഞാന് സദസിനോടു ചോദിച്ചു:
“ഇവിടെ സിലികോണ്‍ ബ്രെസ്റ്റ് ഉള്ളവര്‍ ഒന്നു
കൈ പൊക്കാമൊ“ എന്നു.
പലരും കൈ പൊക്ക . ഒരാള്‍ സ്റ്റേജിലേക്കു കടന്നു
വരുവാന്‍ ഞാന്‍ ക്ഷണിച്ചു.അവര്‍ വന്നപ്പോള്‍
ഞാന്‍ അവരോടു ചോദിച്ചു.
"ഡു യു മൈന്റ് ഈഫ് ഐ റ്റച്ച് യുവര്‍ ബ്രെസ്റ്റ്?"
(Do you mind if I touch your breast?)
സദസ്സില്‍ വലിയ കയ്യടിയും ബഹളവും.. ഞാന്‍ തൊട്ടു..
എന്താ കഥ!
ബ്രെസ്റ്റ് ആയാല്‍ അതിനു റേസീലിയന്‍സ് (resilience)വേണ്ടേ?
ഇതു വളരെ ഹാര്‍ഡ് ആയിരുന്നു.
പുരുഷന്മാര്‍ക്കു ഇതു ഇഷ്ടമാകുമോ?
ഇന്ത്യയിലിതിന്റെ ഒന്നും ആവശ്യമില്ലെന്നു ഞാന്‍ പറഞ്ഞൂ..
.”ഇതാണു മാധവികുട്ടി! ..(കടപ്പാട്:T J. S. GEORGE}

Saturday, November 24, 2007

ഘാതകന്‍...

ഏതെല്ലാം വിധത്തില്‍ ഒരു ഘാതകന്‍ ആകാം?
കൊല്ലണമെന്നുള്ളവനെക്കൊണ്ടു തന്നെ ഒരു വലിയ തടിക്കഷണം(കുരിശ്ശിന്റെ ആകൃതി വേണം) അവന്റെ തോളിലേറ്റണം.

ഏന്നിട്ടു ഒരു കുന്നിന്റെ നിറുകയില്‍ അവനെ കൊണ്ടു ചെല്ലുക.
ആ തടിയില്‍ തന്നെ ആണി അടിച്ചു അവനേ വധിക്കാം.
ഭംഗിയായി ആ കൃത്യം നിര്‍വഹിക്കാന്‍ ‍പാദ രക്ഷകള്‍
അണിഞ്ഞ ഒരു ആള്‍കൂട്ടത്തെ കൂടി സംഘടിക്കണം.
കൂകി വിളിക്കാന്‍ ഒരു കൊഴി, നടുവില്‍ കൂടി കീറിപ്പൊകാനായി ദേവാലയത്തില്‍ ഒരു തിരശീല......
ഇത്രയും കാര്യങ്ങള്‍ ഉണ്ടെങ്കില്‍ കാര്യം ഭംഗി ആകും.
ഒരു നീണ്ട ഈസോപ്പു തണ്ടു അല്ലെങ്കില്‍ ഒരു സ്പോഞ്ച്.....
ഏന്നിട്ടു അതു പുളിച്ച വീഞ്ഞില്‍ മുക്കുക.
അതെടുത്ത് അവനു ദാഹം അടക്കാന്‍ കൊടുക്കാം.
ആണി അടിക്കാന്‍ ഒരാളെ കരുതി ക്കൊള്ളണം.
അല്ലെങ്കില്‍.....
നല്ല നീളമുള്ള ഒരു ഇരുമ്പു കമ്പി കൂര്‍പ്പിക്കുക.
ആതിനു കുന്തം എന്നു പറഞ്ഞാല്‍ മതി.
അതു കൊണ്ടു അവന്റെ ഉരുക്കു മാര്‍ചട്ട തുളക്കണം.
വില്ലാളികളും,ഇംഗ്ലീഷു കാടുകളും,
ഒരു വെള്ള കുതിരയേയുംകൂടി കരുതിക്കൊള്ളണം
.പിന്നെ രണ്ടു കൊടികള്‍,
ഒരു രാജാവ്,
കുടിച്ചു പുളച്ചു മദിക്കാനായി തീരെ കുറഞ്ഞതു
ഒരു കൊട്ടാരവും, ഉണ്ടായാല്‍‍ ഭേഷ്!
കാറ്റ് അനുകൂലമെങ്കില്‍ അവന്റെ നേര്‍ക്കു വിഷവായു ചീറ്റാം.
ഏങ്കില്‍ തന്നെയും നാഴികകള്‍ നീളത്തില്‍നിര്‍മ്മിക്കുന്ന
തുരങ്കത്തിനുള്ളിലെ മണ്ണു വേണം.
കറുത്ത ബൂട്ടുകള്‍, പ്ലേഗ് പരത്തുന്ന എലികള്‍‍....
ആവേശം കൊള്ളിക്കുന്ന ദേശാഭിമാന ഗീതങ്ങളും..
ഉരുണ്ട ഉരുക്കു തൊപ്പികള്‍‍ അണിയുകയും വേണം.
വിമാനം കണ്ടു പിടിച്ച ശേഷമാണെങ്കില്‍
വധിക്കപ്പെടേണ്ടവരുടെ തലക്കു മുകളിലുയര്‍ന്നു
പറന്നു കൊണ്ടു ഒരു സ്വിച്ച് അമര്‍ത്തുകയേ വേണ്ടു.
കാര്യം നടത്തി എടുക്കാം.
അതിനു വേണ്ടതു ഒരു സമുദ്രം.
അതു കുറുക്കെ കടക്കണമെന്നു മാത്രം...
പക്ഷേ രണ്ടു ഭരണകൂടങ്ങളാകണം.
രണ്ടു കരയിലും പുക തുപ്പുന്ന വ്യ്‌വസായ ശാലകളും.
പിന്നെ, അതിലേ ശാസ്ത്രജ്ഞരും.
വട്ടു പിടിച്ക മനോരോഗിയായൊരു ഭരണാധികാരിയും..
ആര്‍ക്കും വേണ്ടാത്ത ഒരു രാജ്യവും...
ഇതെല്ലാം കൊല്ലാനുള്ള കടുത്ത വഴികളാണു.
വളരെ ശീഘ്രം, നേരെ ചൊവ്വെ കുറേക്കൂടി ഭംഗി ആയി
കൃത്യം നിര്‍വഹിക്കാന്‍ ഒരെളുപ്പമുള്ള വഴി ഉണ്ടു....
അവന്‍ ഈ നൂറ്റാണ്ടിന്റെ ഇടയില്‍
എവിടെ എങ്കിലും ജീവിക്കുകയാണെങ്കില്‍
നിങ്ങള്‍ക്കു ഒരു ഘാതകന്‍ ആകേണ്ടി വരുകയില്ല!

അവനെവെറുതേ വിട്ടേക്കുക......
വധിക്കേണ്ട..ആവശ്യം വരുകയില്ല...
(ആശയം കടപ്പാടു:എഡ്വേര്‍ഡ് ബ്രോക്ക് )

Friday, November 16, 2007

അകലങ്ങളില്‍ നിന്നൊരു അഴക്..........

ഒരുകൊച്ചു കാറ്റിന്റെ നിറുകയില്‍ നിന്നൊ
രുമലരൊന്നു താഴെ പതിക്കുമെങ്കില്‍
ഒരു മുളം തണ്ടിന്റെ ഉള്ളില്‍ നിന്നൊരു
ജീവ-മധു മന്ദ്രനിസ്വനം കേള്‍ക്കുമെങ്കില്‍
പലവട്ടം പാടിയ പാട്ടിന്റെ ഓര്‍മ്മകള്‍‍
മഴവില്ലിന്‍ ചാരുത നല്‍കുമെങ്കില്‍
ഇനിയും വരാത്തൊരു ‘കരളിന്റെ കായിതം’
ഇടനെഞ്ചില്‍‍ അശ്രു പൊഴിക്കുമെങ്കില്‍.....

അകതാരിലുള്ളൊരാമധുകണമൊക്കെയും
അവളെനിക്കേകിയോരോര്‍മ്മയല്ലേ?
പവിഴാധരത്തില്‍ നിന്നുതിരുന്ന വാക്കുകള്‍
പുളകത്തിന്‍ വിത്തു വിതക്കുമെന്നില്‍‍
അഴകാര്‍ന്നൊരോമന മൃദുഹാസ്സമൊക്കെയും
സ്വരരാഗ സുധയായ് ഒഴുകി എന്നില്‍
‍സ്മരണ തന്‍ ചെപ്പിലൊളിപ്പിച്ചു വച്ചൊരാ
പ്രണയമയൂരത്തിന്‍ പീലിയാകാം.

സിരകളില്‍ പടരുന്നവിരഹത്തിന്‍ കനലാകെ
നിനവിന്റെ ഉള്ളില്‍ നിറഞ്ഞു നിന്നു
മധുരമാം വാസന്ത മലരുകളൊക്കെയും
വിടരാന്‍ കൊതിച്ചു കൊഴിഞ്ഞു വീണു.
മോഹിച്ച മോഹന സ്വപ്നങ്ങളൊക്കെയും
പാഴ് മണല്‍ കാട്ടിലലിഞ്ഞു പോയി
ഇനിയൊരു ജന്മമില്ലെങ്കിലും സാരമില്ലൊ-
രുകോടി പുണ്യം ലഭിച്ചതില്ലേ?

പിടയുന്ന പ്രാണന്റെ വികലമാം ഹൃദയത്തി-
നിനിയെന്തു ജന്മമാണൊമലാളെ‍?
അതുമാത്രമതുമാത്രമോമലെ നീയെനി-
യ്ക്കൊരു മാത്ര എങ്കിലും നല്‍കിയല്ലോ......

Monday, November 05, 2007

ഗുരുവായൂരില്‍....

പുലര്‍കാലേ ഗുരുവായൂര്‍ പൂകിയ ഞാനന്നു
നിറ‍മാല ചാര്‍ത്തി‍യ കണ്ണന്റെ ദര്‍ശനം
തേടിയാ, മാസ്മര ദിവ്യാനുഭൂതിയെ

നേടുവാന്‍ ദിവ്യമാം ശ്രീ കോവിലിന്‍
ഗോപുര‍ വാതിലിന്നുള്ളിലെത്തി.
ഉണ്ണിയാം കണ്ണനെ ഹൃത്തിതില്‍ ധ്യാനി-
ച്ചങ്ങജ്ഞലീബദ്ധനായ് സര്‍വം മറന്നു
കൊണ്ടര്‍ദ്ധ നിമീലിത നേത്രനായി,
തിക്കി ത്തിരക്കുന്ന ഭക്തര്‍ തന്‍ കൂട്ടത്തിന്‍
മധ്യത്തിലന്നു ഞാന്‍‍ കാത്തു നില്‍ക്കെ.....

കാര്‍മുകില്‍ വര്‍ണ്ണന്റെ കയാമ്പൂ കണ്ണിലെ

കാരുണ്യ സാന്ദ്രമാം സ്നേഹാമൃതം

കാതരമാകുമെന്‍ ചിത്തത്തിലാകവെ

വാരിളം തെന്നലായ് പൂശി മെല്ലെ.

അനവദ്യമായൊരു വേണുനാദം

അകതാരിലാകെ അലയടിച്ചു.


നിര്‍ദ്ദയരാമാരോ നിയമ പാലകര്‍

എന്നന്തികത്തില്‍ കടന്നു വന്നു.

എല്ലാം മറന്നു കൊണ്ടാറിയാതെ നിന്ന ഞാന്‍

നിഷ്ഠൂര കരങ്ങളാല്‍ ബന്ധിതനായി;

“നീയൊരു ക്രിസ്ത്യാനി, എന്തിനീ സവിധത്തില്‍..
ആഗതനാകുവാനെന്തു ധൈര്യം?“

“നീ ഒരു ഹിന്ദു വൊ? നിന്‍ മാറിലുള്ളൊരു
സ്വര്‍ണ്ണക്കുരിശിതാ , ക്രിസ്ത്യാനി എന്നു
നിന്നെ വിളിച്ചോതുന്നു.
ഈ പുണ്യ ക്ഷേത്രത്തിന്‍‍ ചാരുവാം വിശുദ്ധിയേ
നീ കടന്നെത്തി കളങ്കമാക്കി.....
നീ ഒരു ഭീകരനായിരിക്കാം; പക്ഷെ ,

ബോംബൊന്നും ഇല്ലല്ലൊ നിന്റെ പക്കല്‍

എന്‍ ദേഹമാകെ പരതി നോക്കിയിട്ട-

വര്‍ക്കൊന്നുമേ തന്നെ ലഭിച്ചതില്ല.

“പുണ്ണ്യാഹവും ജയില്‍ ശിക്ഷയും നിന്‍ വിധി
ശുദ്ധി കലശത്തിന്‍ കാശും വേറെ.“

ഞാനന്നു ശ്രീകോവിലിന്നുള്ളിലേ കൃഷ്ണന്റെ
ചാരു പരിഹാസ പുഞ്ചിരി ദര്‍ശിച്ചു.,

നിസ്തബ്ദനായി തിരികെ എത്തി.

ഉണ്ണീ! നിന്‍ കാവലിന്നായി നിയോഗിച്ച
കപാലികരിന്‍‍ ഭക്തി നീ അറിഞ്ഞോ? .....‍

Saturday, November 03, 2007

ഒരു സ്നേഹ ഗീതകം...

ഈ രാത്രിയില്‍ എനിക്കു ശോകപൂരിതമായ വരികള്‍ എഴുതാം
ഉദാഹരണമായി:
ചിതറിയ രാവില്‍, നീല നിമീലിത നക്ഷത്രങ്ങള്‍‍ അങ്ങകലെ വിറങ്ങലിച്ചു നില്‍ക്കുന്നു.
രാക്കാറ്റ്‌ ആകാശത്തില്‍ ചുഴറിക്കൊണ്ടു പാടുന്നു.
ഈ രാത്രി ഏറ്റവും ദുഃഖാത്മകമായ വരികള്‍ എനിക്കെഴുതുവാന്‍ കഴിയും.
ഞാന്‍ അവളെ സ്നേഹിച്ചു... ചില സമയങ്ങളില്‍ അവള്‍ എന്നെയും...
ഇതേപോലെ ഒരു രാത്രിയില്‍ അനന്തമായ ആകാശത്തിന്‍ കീഴില്‍ ഞാന്‍ അവളെ എന്റെകരവലയങ്ങളില്‍ ആശ്ലേഷിച്ചു കൊണ്ട്‌ ,വീണ്ടും വീണ്ടും ചുംബിച്ചു.
‌ഇന്നു രാത്രിയില്‍ ദുഃഖാത്മകങ്ങളായ വരികള്‍ ഞാനെഴുതും...
അവളെ എനിക്കു നഷ്ടപ്പെട്ടതോര്‍ത്ത്‌,
അവള്‍‍ എന്റെ അരികില്‍ ഇല്ലാത്തതുകൊണ്ട്‌.

.ഈ രാത്രിയുടെ നിശബ്ദത അവളുടെ അസാന്നിദ്ധ്യത്തില്‍ വളരെ വലുതായിരിക്കുന്നു
വാക്കുകള്‍ വയലില്‍ നിപതിക്കുന്ന നീഹാര കണങ്ങള്‍ പോലെ ആത്മാവിലേക്കു പതിക്കുന്നു.
ഏന്റെ സ്നേഹത്തിനു‍ അവളേ എന്റെ അന്തികത്തില്‍
നിര്‍ത്താനായില്ല.

ആകാശം ചിതറിയിരിക്കുന്നു
അവള്‍ എന്നൊടൊപ്പം ഇല്ലല്ലോ! അതുകൊണ്ടു..
അങ്ങകലെ ആരോ പാട്ടുപാടുന്നുണ്ട്‌.
അവളെ എനിക്കു നഷ്ടമായതു കൊണ്ട്‌ എന്റെ ആത്മാവിനു‍ സ്വസ്ഥത ഇല്ലാതായി.
എന്റെ കണ്ണൂകള്‍‍ അവളെ തിരയുന്നു, അവളുടെ സാമീപ്യത്തിനായി!
എന്റെ ഹൃദയം അവളെ അന്വെഷിക്കുന്നു. അവള്‍ എന്നോടൊപ്പം ഇല്ലല്ലോ.!ഒരേ വൃക്ഷങ്ങളെ ഒരേ രാത്രി ,വെള്ള പൂശുന്നുണ്ട്‌ .
അന്നു ഞങ്ങള്‍ ആയിരുന്നതു ഇങ്ങനെ അല്ലല്ലോ.
മറ്റൊരാളുടെ...അവള്‍ മറ്റൊരാളിന്റെതാകും..
എന്റെ ചുംബനങ്ങള്‍ പോലെ..
ഞാന്‍ ഇനിയും അവളെ സ്നേഹിക്കുന്നില്ല! അതു തീര്‍ച്ചയാണു.
ഒരു പക്ഷേ ഞാന്‍ അവളെ സ്നേഹിക്കുന്നുണ്ടാവും..
പ്രേമം വളരെ ഹൃസ്വമാണല്ലൊ!
എന്നാല്‍...... മറവിക്കു ദൈര്‍ഘ്യം ഏറിയിരിക്കും .
ഇതേപൊലെയുള്ള അനേക രാവുകളില്‍ , എന്റെ കരങ്ങളില്‍ ഞാനവളെ ആലിംഗനം ചെയ്തിരുന്നു.
അവളെ എനിക്കു നഷ്ടമായതു കൊണ്ട്‌ എന്റെ ആത്മാവ്‌ അസ്വസ്ഥമായിരിക്കുന്നു.
എനിക്ക്‌ സഹിക്കേണ്ടി വരുന്ന അന്ത്യമായ വേദന ഇതാണെങ്കിലും, ഞാന്‍ അവള്‍ക്കു വേണ്ടി എഴുതുന്ന അവസാന വരികള്‍ ഇവ ആണെങ്കില്‍ തന്നെയും......
(ആശയം: പാബ്ലോ നെരുദ)

Wednesday, October 31, 2007

വസന്തം വരുമൊ?.....

ചന്ദ്രികച്ചാറൊഴുകി ലോകം സങ്കല്‍പ സുന്ദരമായ്‌
താരകാ വൃന്ദങ്ങളക്ഷമരായ്‌ ദൂര-
ത്താരെയൊ കാത്തു നില്‍പ്പൂ!
അക്കൊച്ചു വേണുതന്‍ സംഗീതമെന്തിനോ
ഹൃത്തിതില്‍ സ്വപ്നങ്ങള്‍ ചാര്‍ത്തി നില്‍പൂ.
താമരപൊയ്കയില്‍ താളം പിടിക്കുവാന്‍
‍തെന്നലിന്നുല്ലാസമാര്‍ന്നു നിന്നു.

സ്വപ്നങ്ങള്‍ കൊണ്ടൊരു മാല്യവുംകൊര്‍ത്തു
ഞാന്‍ അക്ഷമയായിരിപ്പൂ.
ആകാശത്തമ്പിളി അത്തപ്പൂ കാത്തപ്പോള്‍
നീ മാത്രം നീ മാത്രം വന്നതില്ല
.* * * *
അകലത്തു കേട്ടൊരാ ദിവ്യ ഗീതം
അനുപമ സുന്ദരമായിരുന്നു.
അഴലു നിറഞ്ഞൊരാ ഗാനമാകെ
അനുഭൂതി ദായകമായിതെന്നില്‍.
നിരു‍പമ രാഗാനുനിര്‍വൃതിയില്‍
ഉടലാകെ കോരിത്തരിച്ചു പോയി
അകലത്തിരുന്നു ഞാന്‍ എന്‍ ഹൃദന്തേ നിന്ന-പദാനമൊക്കെയൊന്നോര്‍ത്തുപോയീ
അകലെയാണെങ്കിലുമെന്നുയിരില്‍‍
അരികിലാണിന്നു നീ എന്നുമെന്നും...

ശോകസാന്ദ്രമായ ഒരു ഞായറാഴ്ച..........


ഞായറാഴ്ച വിഷാദ മൂകമാണു!
എന്റെ യാമങ്ങള്‍ എല്ലാം നിദ്രാ വിഹീനങ്ങളും...
പ്രിയമുള്ളവനേ! എണ്ണിയാലൊടുങ്ങാത്ത നിഴലുകളോടൊപ്പം ഞാന്‍ ജീവിയ്ക്കയാണു.
വിഷാദ മൂകമായ കറുത്ത ശവവണ്ടി നിന്നെ വഹിച്ചുകൊണ്ടു പൊയ ഇടത്തില്‍ , വെള്ള നിറമുള്ള കുഞ്ഞു പൂക്കള്‍ നിന്നെ ഇനി ഒരിക്കലും ഉണര്‍ത്തുകയില്ല.

ദേവദൂതന്മാര്‍ നിന്നെ തിരികെ വിടുന്നതിനേ കുറിച്ചു ചിന്തിക്ക പോലുമില്ല. ഞാന്‍ നിന്റെ സവിധത്തിലേക്കു വരാന്‍ ആഗ്രഹിച്ചാല്‍, അവര്‍ക്കു വിരോധം തോന്നുകയില്ലേ?
വിഷാദ ഭരിതമായ ഞായറാഴ്ച!
ഞായറാഴ്ച ശോകമൂകമാണു.....
നിഴലുകളോടൊപ്പം, ഈ ദിവസം ഞാന്‍ ചിലവഴിക്കയാണു.
എന്റെ ഹൃദയവും ഞാനും കൂടി ഒന്നു തീരുമാനിച്ചിരിക്കുന്നു.
താമസിയാതെ തന്നെ അവര്‍ പൂക്കള്‍ കൊണ്ടു വരും...
സന്താപമഗ്നമായ പ്രാര്‍ത്ഥനകള്‍ ചൊല്ലും....എനിക്കറിയാം.
അവര്‍ ബലഹീനരാകരുതു.
പോകാന്‍ എനിക്കു അത്യധികം സന്തോഷമാണെന്നു അവര്‍ ധരിച്ചു കൊള്ളട്ടെ.

മരണം ഒരു സ്വപ്നമല്ല.
എന്തെന്നാല്‍, മൃത്യുവില്‍, ഞാന്‍ നിന്നെ ആലിംഗനം ചെയ്യും; ഓമനിച്ചു ഉമ്മ വച്ചു കൊണ്ടിരിക്കും.എന്റെ ആത്മാവിന്റെ അവസാന നിശ്വാസം പോലും നിന്നെ അനുഗ്രഹിച്ചുകൊണ്ടിരിക്കും...

ശോകപൂരിതമായ ഞായറാഴ്ച്ച ഞാന്‍ സ്വപ്നം കാണുന്നുവോ?
ഞാന്‍ സ്വപ്നം കാണുക ആയിരുന്നോ?

ഞാന്‍ ഞെട്ടി ഉണര്‍ന്നു!
എന്റെ ഹൃദയത്തിന്റെ അഗാധതയില്‍ , നീ മയങ്ങി കിടക്കുന്നതു ഞാന്‍ കണ്ടെത്തി.
ഞാന്‍ നിന്നെ കാണുന്നു പ്രിയനേ!
എന്റെ ഓമനേ! എന്റെ സ്വപ്നം നിന്നെ പ്രാപിച്ചിട്ടില്ലെന്നു ഞാന്‍ കരുതട്ടെ.
നിന്നെ എത്രമാത്രം എനിക്കു ആവശ്യം ഉണ്ടെന്നു എന്റെ ആത്മാവു നിന്നോടു പറഞ്ഞു കൊണ്ടിരിക്കുന്നു..
ശോകാര്‍ദ്രമായ ഞായറാഴ്ച!............


(മൂല കവിത “ഗ്ലൂമി സണ്ടേ“ എന്ന പേരില്‍ സാറാ മാക്‌ ലാച്ചലാന്‍ എന്ന കവിയിത്രിയുടേതു.)

Monday, October 29, 2007

വിഷദാര്‍ദ്രമായ ഒരു ഞായറാഴ്ച...

വിഷാദ ഭരിതമായ ഹൃദയത്തോടുകൂടി, ഒരു ഞായറാഴ്ച ഞാന്‍ കാത്തു കാത്തിരുന്നു. ഞാന്‍ സൃഷ്ടിച്ച എന്റെ കിനാവിനു വേണ്ടി കൈ നിറയെ പുഷ്പങ്ങളുമായി.. എന്റെ ഹൃദയം പോലെ എന്റെ സ്വപ്നങ്ങളും തകര്‍ന്നടിയുന്നതു വരെ...
ആ പൂക്കളെല്ലാം വാടി കരിഞ്ഞു. എന്റെ വാക്കുകള്‍ ഉഛരിക്കപ്പെട്ടുമില്ല..
എന്റെ ഹൃദയ വ്യ്യഥകള്‍ എല്ലാ സ്വാന്തനങ്ങള്‍ക്കും അതീതമായിരുന്നു. എന്റെ ഹൃദയസ്പന്ദനങ്ങള്‍ ദുഖഃപൂരിതമായ ഞായറാഴ്ചയിലേ മണിനാദമായി മാറിപ്പോയി..
ഒരു ഞായറാഴ്ച വീണ്ടും നീ എന്നെ തിരക്കി വന്നു. അന്നു അവര്‍ എന്നെ ദേവാലയത്തിലേക്കു എടുത്തു കൊണ്ടു പോയി. നിന്നെ പുറകില്‍ ആക്കി കൊണ്ടു ഞാന്‍ പോരുന്നു. എന്നെ സ്നേഹിക്കണമെന്നു ഞാന്‍ ആഗ്രഹിച്ച അവളെ എന്റെ കണ്ണുകള്‍ക്കു കാണാന്‍ കഴിഞ്ഞില്ല. എന്റെ മുകളില്‍ പൂക്കളും, മണ്ണും എന്നെന്നേക്കുമായി അവര്‍ ഇട്ടിരുന്നു.. എനിക്കു വേണ്ടി മണിനാദം മുഴങ്ങി...കാറ്റു മന്ത്രിച്ചു."ഇനി ഒരിക്കലും പാടില്ല"..
ഞാന്‍ നിന്നെ സ്നേഹിച്ചു പോയി. ഞാന്‍ എന്നേക്കുമായി നിന്നെ അനുഗ്രഹിക്കുന്നു. എന്റെ എല്ലാ ഞായറാഴ്ച്ചകളുടേയും അവസാനമായിട്ടു.......

(A gloomy Sunday എന്ന കവിതയോട് കടപ്പാടു)

Sunday, October 28, 2007

ജന്മങ്ങള്‍ക്കപ്പുറം... { republished}

എന്നന്തരാത്മാവില്‍ എന്നും നിറയുന്ന
സുന്ദരരാഗപരാഗമേ നീ
ഒന്നല്ലൊരായിരം രാഗ വര്‍ണ്ണങ്ങളെന്‍
ജീവിത്താരയില്‍ നീ വിരിച്ചു.
ഏതൊരോ ജന്‍മ സുകൃതമായിന്നു ഞാന്‍
‍നിന്നന്തികത്തില്‍ വിരുന്നു വന്നു.

കന്നി നിലാവിന്റെ മാസ്മര സന്ധ്യയില്‍
ഒന്നുരിയാടുവാന്‍ ചേര്‍ന്നിരുന്നു.
നിന്‍ കടക്കണ്ണിന്റെ കോണില്‍ നിന്നൂര്‍ന്നൊര
പൊന്‍മുത്തണിഞ്ഞുള്ളോരശ്രുബിന്ദു
സ്നേഹാര്‍ദ്ര സാന്ദ്രമാമെന്റെ മനസ്സിന്റെ
നീഹാര ബാഷ്പാങ്കുരങ്ങളായി.
നീറുമൊരാത്മാവില്‍ രാഗോജ്വലങ്ങളാം
മന്ദാര പൂമഴ പെയ്താ രാവില്‍
‍സ്വപ്നാനാനുഭൂതികള്‍ എന്‍ ചിത്തമാകവെ
സ്വർഗ്ഗം ചമക്കുകയായി പിന്നെ.
മിഴികളില്‍ വിടര്‍ന്നൊരാ പ്രണയ സ്വപ്നങ്ങളില്‍
മുഴുകി നീ, മോഹമാമാലസ്യത്തില്‍.

താമര താരൊത്താ പൂവിരല്‍തുമ്പിനാല്‍
തഴുകി എന്‍ തനുവാകെ തൊട്ടുണര്‍ത്തി.
മന്വന്തരങ്ങള്‍ക്കുമപ്പുറത്തെപ്പോഴോ
നിന്നെഞാന്‍ തേടി നടന്നൊരാ ഓര്‍മ്മകള്‍
‍എന്നും നിറഞ്ഞു നില്‍ക്കുന്നിതെന്നോര്‍മ്മയില്‍
‍പൊന്നുഷസന്ധ്യയായ്‌ നീ വരില്ലേ?.......

Saturday, October 27, 2007

ഒരു സാന്ത്വനം...

ശിശിര ഋതുവില്‍ വിടരുന്ന പൂക്കളുടെ ഗന്ധം,നീ കാരണം എന്നെ നൊമ്പരപ്പെടുത്തുന്നു.
എനിക്കു നിന്റെ മുഖം ഓര്‍മ്മയില്ല .
നിന്റെ വിരല്‍തുമ്പുകള്‍ എങ്ങനെ എന്നു ഞാന്‍ വിസ്മരിച്ചു പോയി.
നിന്റെ ചുണ്ടിണകള്‍ എന്റെ ചുണ്ടുകളെ സ്പര്‍ശിച്ചപ്പൊള്‍, നിന്റെ മനസ്സില്‍ എന്തായിരുന്നു തോന്നിയതു?


നീ കാരണം ഉദ്യാനത്തിലേ ഹിമവര്‍ണം പൂണ്ട പ്രതിമകളേ ഞാന്‍ സ്നേഹിച്ചു പോകുന്നു. അവരുടെ നയനങ്ങള്‍ക്കു കാഴ്ച ഇല്ല; ചെവികള്‍ ബധിരങ്ങളും!നിന്റെ ശബ്ദം ഞാന്‍ മറന്നു...സന്തുഷ്ടി നിറഞ്ഞ മധുസ്വനം!

നിന്റെ നുനുനുനുത്ത നയനങ്ങളും......പൂക്കളുടെ സൗരഭ്യം പോലെ നിന്നെ കുറിച്ചുള്ള ഓര്‍മ്മ എന്നെ ചൂഴ്‌ന്നു നില്‍ക്കുകയാണു.
നിണം പൊടിയുന്ന വ്രണത്തിന്റെ വേദന പോലെ എന്റെ മനസ്സു നീറിക്കൊണ്ടിരിക്കുന്നു..
നീ എന്നെ സ്പര്‍ശിച്ചാല്‍ ഒരിക്കലും സൗഖ്യമാകാന്‍ കഴിയാത്തതു പോലെ അതെന്നെ അസ്സഹ്യപ്പെടുത്തും.
നിന്റെ തലോടല്‍‌, അസുന്ദരമായ ഭിത്തികളില്‍ പടര്‍ന്നു കയറിയ വല്ലികള്‍ പോലെ എന്നെ ചുറ്റിവരിയുന്നു.
നിന്റെ അനുരാഗം ഞാന്‍ മറന്നു പോയെങ്കിലും എല്ലാ ജാലകങ്ങളിലും നിന്റെ വദനം ഞാന്‍ തിരയുന്നുണ്ട്‌.
ശരല്‍ക്കാലത്തിന്റെ മാദക സുഗന്ധം എന്നെ വേദനിപ്പിക്കുന്നു. എന്തുകൊണ്ടെന്നറിയുമോ?
എന്റെ മോഹങ്ങളെ വിളിച്ചുണര്‍ത്തുന്ന പ്രതീകങ്ങള്‍ക്കു വേണ്ടി എന്റെ മനസ്സു തിരയുകയാണു. കൊള്ളിമീനുകളും..താഴേക്കു പതിക്കുന്ന ഉല്‍ക്കകളും... ആ മേഘങ്ങളുടെ മറവില്‍ അവ ഉണ്ടല്ലൊ...

(പാബ്ലോ നെറുഡ യോടു കടപ്പാടു)

Friday, October 26, 2007

ഏകാന്തതയില്‍.......

കരളിലെ കുളിരിന്റെ മുഗ്ദമാം ഉഛ്ചാസ്സങ്ങള്‍
‍തിരയുന്നുണ്ടു നിന്നെ കടലിലേ പുഴ പോലെ
പുളിനത്തെ പുല്‍കുന്ന പുഴയായി,നദിയായി
അലറിക്കൊണ്ടണയുന്ന സാഗരത്തിരയായി
പ്രിയനേ, നിന്‍ മുന്നിലെന്‍ തപ്ത ബാഷ്പാഞ്ജലി!
നിറവാര്‍ന്ന ഹൃദയത്തിന്‍ രക്തപുഷ്പാഞ്ജലി!
വിര‍ഹാര്‍ദ്ര നൊമ്പരപ്പൂക്കളാമശ്രുക്കള്‍
മുറിവേറ്റൊരാത്മാവിന്‍ ഗദ്ഗദങ്ങള്‍.........

രാഗലോലനായ്‌ നീ എന്നന്തികേ കടന്നുവന്നാ-
ലോലമാത്മാവിന്റെ ഉള്ളിലേക്കിറങ്ങിയ-
തോര്‍ത്തു, തന്നാലസ്യത്തില്‍ ലീനയായിരിക്കുന്നീ-
തോരോരോ സങ്കല്‍പ്പത്തിന്‍ ശയ്യയിലേകാന്തമായ്‌.

ഇടറുന്നൊരിടനെഞ്ചില്‍ തടയുന്ന വാക്കുകള്‍
ഉലയുന്ന മിഴി ഇതള്‍, പൊരുളറ്റ ശബ്ദങ്ങള്‍
‍വിറ പൂണ്ട ചുണ്ടുകള്‍, സ്നേഹാര്‍ദ്രസാന്ദ്രമാം നെടുവീര്‍പ്പുകള്‍
‍ഹൃദയത്തിന്‍ നെടുവീര്‍പ്പില്‍ തുളുമ്പുമീ മിഴിനീരും...

നുരയുന്ന മോഹങ്ങള്‍,നിറയുന്ന കണ്ണൂകള്‍
‍കൊഴിയുന്നൊരശ്രുക്കള്‍, മിഴി കൂമ്പും നിമിഷങ്ങള്‍
തരളമാം മാനസ്സം,തഴുകുന്ന നൊമ്പരം
തളരുന്ന മേനിയില്‍ തൂവേര്‍പ്പിന്‍ മുത്തുകള്‍
‍കരളില്‍ വിതുമ്പുന്ന ,മധുരാശ്രു വഴിയുന്ന
അസുലഭ യാമങ്ങള്‍, അനുപമ ലാവണ്യ ധോരണികള്‍.

അനുഭൂതി നിറയുന്ന മധുമാരി പകരുന്ന
മഴവില്ലിന്‍ ചാരുത; സിരകളിന്‍ മരവിപ്പില്‍
ചിറകറ്റ പ്രഞ്ജയില്‍ കുതിരുന്ന പുളകങ്ങള്‍.
പിടയുന്ന ജീവന്റെ തളിരിട്ടൊരോര്‍മ്മയില്‍
നിറയുന്ന രാഗത്തിന്‍ സൗവര്‍ണ്ണ ദീപിക
നിഴലിട്ടൊരാനനം; എന്‍ സ്വപ്ന ഭൂമിയില്‍
പൂത്തുലയുന്നൊര പ്രേമവൃന്ദാവന സീമയതില്‍
നിന്നുറവാര്‍ന്നിടും പുളകതന്തുക്കളില്‍
രാഗമായ്‌ തെളിയുന്നൊരല മാഞ്ഞു പോകുന്നു
നിശ്ചലമാകുന്നൊരീ പ്രേമനിര്‍വൃതിയ്ക്കുള്ളില്‍‍........

കുഞ്ഞുബി