Sunday, April 20, 2008

പ്രണയമധുരം...

പ്രണയമധുരത്തേന്‍ കിനിയുമീ നീലരാവില്‍
നിര്‍ന്നിദ്രയായ്‌ ഞാന്‍ നിന്നന്തികത്തിലെന്‍
സങ്കല്‍പ യാമിനീ തീരത്തു വന്നെന്റെ
സൗവ്വര്‍ണ മോഹങ്ങള്‍ പങ്കിടാമിന്നിനീ..

മായാതെ നില്‍ക്കുമീ വാര്‍ മഴ വില്ലിന്റെ
മാസ്മര ഭാസുരപ്പൊന്‍ നിറമാകവേ
പ്രേമാനുഭൂതി തന്‍ കുങ്കുമം ചാര്‍ത്തി വന്നെ-
ന്മേനി ആകവേ പുല്‍കി പ്പുണരുന്നു.

നീരസം ഭാവിച്ചിരുന്നൊരാ നേരത്തു,
നിന്‍ കരലാളന സ്പര്‍ശന ഹര്‍ഷത്തില്‍
എന്നെ ഞാന്‍ എങ്ങോ മറന്നൊരാ മാത്രതന്‍
ഉന്മാദമേറി, ഞാന്‍ നിന്നെ മുകര്‍ന്നില്ലേ?

മോഹങ്ങളൊക്കെ കപോതങ്ങളായ്‌ മാറിയി-
ട്ടാ ഗഗനത്തില്‍ നാം പാറിപ്പറന്നില്ലേ?
അന്നെനിക്കേകിയ ചുംബനപ്പൂക്കളെ-
ന്മാറിലെന്നുമൊരോമല്‍ തിടമ്പായി,
മുഗ്ദാനുരാഗ ലഹരിയിലെപ്പൊഴും
നിത്യ രോമാഞ്ചമായ്‌ നിര്‍വൃതിയേകുന്നു

അനുരാഗ വെണ്‍നുര ചിന്നിച്ചിതറുമീ
നറുനിലാ രാവിന്റെ സ്വപ്ന മയൂഖങ്ങള്‍
കാതരമാമൊരു ലാവണ്യപ്പൂമാരി
കോരിച്ചൊരിഞ്ഞാത്മ സംതൃപ്തിയേകുന്നു.

Thursday, April 10, 2008

ജന്മങ്ങള്‍...


ഒരു നിറ സന്ധ്യ പോയ്‌ മറഞ്ഞാലും എന്നും
പുലര്‍കാല ശോണിമ പൂവിടര്‍ത്തും.
ഒരു ജന്മം കണ്ണീര്‍ പൊഴിച്ച മേഘം
ഒരു നവ വാസന്തച്ചിരി പൊഴിക്കും.
ഒരു പൂവു മാത്രം കൊതിച്ച ഹൃത്തില്‍
നറുമലര്‍ പൂക്കാലം ഓടിയെത്തും.
നിനവുകള്‍ സ്വപ്നങ്ങളായി വീണ്ടും
പരിണമിച്ചെത്തും യാഥാര്‍ത്ഥ്യമാവാന്‍!

മധു ഉണ്ണാന്‍ വന്നൊരു വണ്ടിനൊപ്പം
മധുവിധുക്കാലം കഴിച്ച പുഷ്പം
ഒരു ദിനം വാടിക്കരിഞ്ഞു വീഴും,
മറയും, ഈ മണ്ണിന്റെ മാര്‍ത്തടത്തില്‍.
മധുര മനോഞ്ജമായ്‌ പുഞ്ചിരിച്ചും
ചിരികള്‍ വിടര്‍ന്നും നിറഞ്ഞ ചുണ്ടില്‍
വിരിയുന്നു കദനത്തിന്‍ നൊമ്പരങ്ങള്‍
അഴലിന്റെ നിറമാര്‍ന്ന വ്യഥകളൊപ്പം.
ചുടുനെടുവീര്‍പ്പുമായ്‌ വിങ്ങിയ മണ്ണിന്റെ
കനിവോലും മിഴിനീരിന്‍ കണികയല്ലോ മഴ
ഒരു പുതു ഹര്‍ഷമായ്‌ പൊഴിയുന്നു വേനല്‍ തന്‍
കരുണാര്‍ദ്രമായൊരു സാന്ത്വനമായ്‌?


മറയുന്നതെല്ലാം ഈ ഭൂവിലാകെ
പുനര്‍ജന്മം തേടി തിരികെ എത്തും.
തുടരുന്നീ നാടകശാലയില്‍ ജീവന്റെ
അറുതി ഇല്ലാത്തൊരു ജന്മകേളീ....