Friday, January 07, 2011

നാമെന്തു പേരിടും?...






ആത്മാവു തമ്മില്‍ ഉതിര്‍ക്കുന്ന മന്ത്രത്തെ

നാമെന്തു പേരിടും?..പ്രണയമെന്നോ?

കാണാത്ത നേരത്തു കാണാന്‍ കൊതിക്കുന്ന

മനസ്സിന്റെ വിങ്ങലിന്‍ പേരിതാണോ?

കേള്‍ക്കാന്‍, കൊതിച്ചൊരാ വാക്കുകള്‍ എന്നാലും

‍കേള്‍ക്കാഞ്ഞ നേരത്തു, മനതാരില്‍ വിരിയുന്ന

വിരസമാം ശോകത്തിനെന്തു പേരോ? ....

പ്രേമമെന്നോ?

കേള്‍ക്കുന്ന വാക്കുകള്‍ ‍ഹൃദയത്തില്‍

ചൊരിയുന്ന മൂകമാമനുഭൂതിക്ക-

നുരാഗമെന്നു പറഞ്ഞിടാമോ?

മിഴികളില്‍ തുളുമ്പുന്നൊരശ്രുവിന്‍ ‍തേന്‍ കണം

കനിവാര്‍ന്ന സ്നേഹത്തിന്നധരങ്ങളാല്‍

മുകരുന്നൊരനുഭൂതി കരളിൽ തഴുകുന്ന

മധുരമാം കുളിരിനേ,

പ്രിയതരമാമൊരു പേര്‍ വിളിക്കൂ!

മഴവില്ലിന്‍ ചാരുത മനസ്സില്‍ വിടരുന്ന,

തരളമാം സ്മരണകള്‍ പുളകിതമാക്കുന്നാ

മധുരവികാരത്തെ പേരിടല്ലെ...

അതു, മരണത്തിന്നവസാന മാത്രകളില്‍ കൂടി

മധുമയമാക്കാനനുവദിക്കൂ.

Thursday, December 23, 2010

ഓര്‍മ്മയുടെ തിരുമുറ്റത്തു.....




നിന്നോര്‍മ്മയിലെന്‍ ജീവിതമാകെ തളര്‍ന്നുറങ്ങുമ്പോള്‍‍

മധുരിതമാകും കിനാക്കളുള്ളില്‍ നടനം ചെയ്യുന്നൂ.

മനസിനുള്ളില്‍ വിരിഞ്ഞു നില്‍ക്കുമൊരോമന സ്വപ്നവുമായ്

നിലാവിനുള്ളില്‍ നിന്നുമിറങ്ങിയൊരപ്സരസായീ നീ.

അനന്ത നീല വിഹായുസ്സിനുള്ളില്‍ മറഞ്ഞു പോയോ നീ?


വിണ്ണീലുറ‍ങ്ങിയപൂന്തിങ്ക ളിന്നവള്‍‍ക്കു കൂട്ടായി

കണ്ണില്‍ നിന്നു മറഞ്ഞൊരു സുന്ദരതാരകമായീ നീ.

മണ്ണില്‍ വീണു തകര്‍ന്നു മരിച്ചൊരു ചാരു സ്മരണകളേ

വര്‍ണ്ണപ്പൊട്ടുകളായിന്നേറ്റും മന‍സിന്‍ യവനികയില്‍.

വസന്ത രാഗ വിലാസം പേറും പൂവണി മാസത്തില്‍

ആശകളോരോന്നായിട്ടെന്നില്‍ വിരുന്നു വന്നീടും.

കഥ പറയുന്നോരാകാശത്തിന്‍ മണിയറ പൂകീ നീ

കരളിന്നുള്ളില്‍ കരയുന്നൊരു മമ രാവിന്‍ കഥ കേട്ടോ.


മധുരിതമാകും, ഹൃദയേ നീ അന്നുതിര്‍ത്ത സംഗീതം

കനലുകളെന്നില്‍ വിതറുന്നെന്നുടെ മുറിവുകളായ് തീര്‍ന്നു.

പലതും തേടും, പലതും നേടും ജീവിത ധാരയിതില്‍

പകര്‍ന്നു തരുവാനുള്ളതു നിന്നുടെ ദുഃഖ സ്മൃതി മാത്രം!

Wednesday, December 15, 2010

അവസാനത്തെ ശ്വാസം...







അവസാനത്തെ ശ്വാസം!

അപ്പോഴേക്കും...ഹൃദയസ്പന്ദനംനിലച്ചിരിക്കും...ശരീരത്തിന്റെ

ഊര്‍ജ്ജവും,ഊഷ്മാവും“റിവേര്‍സ് ഗീയറില്‍” പ്രവേശിച്ചിരിക്കും..

പിന്നെ എല്ലാംശൂന്യം! ശുഭം...

അവസാനിച്ചു..

ഒരു ജീവിതം പൊലിഞ്ഞിരിക്കുന്നു!

ആ നിശ്വാസത്തില്‍
ശാസ്ത്രഞ്ജര്‍,..അവകാശപ്പെടുന്ന“നശിക്കാത്ത.ഊര്‍ജ്ജം“എവിടെപ്പോയി?..

ഒന്നുംനശിക്കുന്നില്ലെങ്കില്‍ഒന്നും നഷ്ടപ്പെടുന്നില്ലല്ലോ?

അതോ.. എന്നാല്‍ നമുക്കു നഷ്ടപ്പെടുന്നതെന്താണു?...
ആ നിശ്വാസത്തിന്റെ ആകെ മൂല്യം എന്താവാം?.
ജീവിതത്തില്‍...

‍ബാല്യംമുതല്‍ ആര്‍ജ്ജിച്ചെടുത്തവിഞ്ജാനസമ്പത്തുമുഴുവനായി..

(ഒരു പ്രയൊജനവും ഇല്ലാത്ത ദേശീയസമ്പത്ത്!)

ജീവിതത്തിലന്നോളംഇന്നോളം അറിയാന്‍ കഴിഞ്ഞ അനുഭവ സമ്പത്ത്...

വൈകാരിക ജീവിതത്തിലെ അനുഭവങ്ങളില്‍ നേരിട്ട

പാളിച്ചകളോ,താപമോ, വ്യഥകളോ, അനുഭൂതികളോ,

മധുരം കിനിയുന്ന ഓര്‍മ്മകളോ,നൊമ്പരങ്ങളുടെ ദുഃഖമോ...

ആ മേഖലയിലുള്ള എല്ലാം എല്ലാം നഷ്ടമാകുന്നു...

ഓര്‍മ്മകളില്‍..എപ്പോഴും നിറഞ്ഞു നില്‍ക്കുന്ന,

മഹത്തായ, ജീവിതത്തിന്റെബാക്കിപത്രമായ,

മധുരംനിറഞ്ഞബാല്യത്തിന്റെസ്മരണകള്‍,

മാതാപിതാക്കളുടെ സ്നേഹലാളനകള്‍...

പൂവണിയാന്‍ മടിച്ച മോഹങ്ങള്‍...

കൊഴിഞ്ഞു വീണ സ്വപ്നങ്ങള്‍...

തകര്‍ന്നടിഞ്ഞബന്ധങ്ങള്‍...

ഇന്നിനിവരാന്‍‍ കഴിയാത്തകൌമാരത്തിന്റെ ചാപല്യങ്ങള്‍...

പ്രേമനൈരാശ്യത്തിന്റെ ആത്മനൊമ്പരങ്ങള്‍..

പ്രണയമോഹഭംഗങ്ങള്‍..

വിരഹത്തിന്റെ വേദനകള്‍...

നിസ്സഹായതയില്‍,അടര്‍ന്നുപോയ,ദാമ്പത്യഭാവനകള്‍...

കുഞ്ഞുങ്ങളുടെകിളികൊഞ്ചലുകള്‍.....

വാര്‍ദ്ധക്യത്തിന്റെ പങ്കപ്പാടുകള്‍...

രോഗത്തിന്റെ ബന്ധനങ്ങള്‍...
ഇണയുടെസ്നേഹശൂന്യമായ പെരുമാറ്റങ്ങള്‍...

നിര്‍ദ്ധനതയുടെ ആശങ്കകള്‍...

അകലേക്കു അകന്നുപോയ സന്താനങ്ങളുടെ അവഗണനകള്‍...

ജീവിതമെന്ന മഹാ സാഹസത്തിന്റെ ഒരു പരിഛേദം അല്ലേ ഇതൊക്കെ?...

ആ നിശ്വാസത്തില്‍ കാച്ചിക്കുറുക്കി

വച്ചിരിക്കുന്നതു ഇത്രയുംകാര്യങ്ങള്‍ അല്ലേ? അതെല്ലാം!

ഈ യുഗത്തിനു ഒരു പ്രത്യേകത ഉണ്ടു.

ആധുനികതയുടെ മുന്‍പില്‍ എല്ലാം വിസ്മരിച്ചുകൊണ്ടു

ജൈത്രയാത്രനടത്തുന്ന മനുഷ്യന്‍‍..

ചുറ്റുപാടുകളെക്കുറിച്ച് യാതൊരവബോധവുമില്ലാതെ

സ്വയം തന്റെ കേന്ദ്രത്തില്‍ മാത്രമുള്ള ഭ്രമണം! (orbit).

ഋതുഭേദങ്ങള്‍ഉണ്ടാകുന്നു...

ആഗോളതാപനില വര്‍ദ്ധിക്കുന്നു...

കാലാവസ്ഥ.തകിടംമറിയുന്നു...സമുദ്രനിരപ്പു ഉയരുന്നു...

മഞ്ഞുമലകള്‍ ഉരുകുന്നു...

ഇതൊന്നുംതന്നെ ബാധിക്കയില്ലെന്നു അവന്‍ കരുതുന്നു.

സൂര്യന്‍ഉദിക്കുന്നുണ്ടു...പടിഞ്ഞാറുതന്നെ അസ്തമിക്കുന്നുണ്ടു...

മനുഷ്യന്‍ ജോലിക്കു പുറത്തേക്കു പോകുന്നു...

തിരികെ മാളത്തിലേക്കു വരുന്നു...

പുറത്തു നടക്കുന്നതൊന്നും അവന്റെ കാര്യമല്ല.

ഉടനെ സംഭവിക്കാന്‍ സാധ്യതയുള്ള പ്രകൃതി ക്ഷോഭത്തിന്റെയോ,

ഭൂകമ്പത്തിന്റേയോ, സാംക്രമിക രോഗങ്ങളുടേയൊ

മുന്നറിയിപ്പുകള്‍ പോലും അവഗണിച്ചു കൊണ്ടു....

ജീവിതം തടസ്സമില്ലാതെ പോകുന്നിടം വരെ ...

ഒരുനാള്‍ ‍ഈ മനോഹര തീരത്തു നിന്നു യാത്രയാകണമെന്നുള്ള വിചാരം ഇല്ലാതെ..

അവസാന നിശ്വാസത്തില്‍ പൊലിഞ്ഞു പോകുന്ന

അമൂല്യ സമ്പത്തുകളെക്കുറിച്ചു തരിമ്പും ചിന്ത ഇല്ലാതെ എത്ര നാള്‍?

Friday, December 10, 2010

ഇന്നലെയുടെ ദുഃഖസ്മൃതികള്‍...






ആരാണിന്നാരാണെന്‍ജീവിതത്തില്‍

‍ആരാഞ്ഞിറങ്ങുന്ന ദേവകന്യാ

പൂവും പ്രദീപവും ചാന്തുമായി

പൂജയ്ക്കു പോകുന്ന നിത്യകന്യ ?


ഞാനാണു ദേവാ നിന്‍ തൂമിഴിയില്‍

മാനത്തു നിന്നും പറന്നു വന്നോള്

‍നിന്‍കടക്കണ്ണിലും ചിന്തയിലും

നീന്തിത്തുടിക്കുവാനോടി വന്നോള്‍.


നിന്നെ ഞാന്‍ഓര്‍ക്കുന്നു പണ്ടു പണ്ടീ

കന്നിനിലാവില്‍ മണല്പുറത്തില്‍

‍ഹേമന്തസന്ധ്യയില്‍ മിന്നി മിന്നി

തൂമഞ്ഞിലൂറിക്കിടന്നതായി

മല്‍പ്രാണ ബിന്ദുവില്‍ ‍നീന്തി നീന്തി

ബ്രഹ്മാണ്ഢലോകം തളര്‍ന്നു പോകെ
ഒറ്റക്കൊരോടക്കുഴലുമായി

ഒട്ടൊട്ടു ദൂരെ നീ നിന്നതില്ലെ?


നീ എത്ര മോഹിനീ, സ്വര്‍ഗ റാണീ

മായട്ടെ ഞാനിനി പ്രേമവാനില്‍

‍നീ മാ‍ഞ്ഞു പോകിലും ജീവിതത്തില്‍‍


‍നീറിക്കിടക്കുമീ തപ്ത ദാഹം……….

Tuesday, December 07, 2010

പങ്കുവയ്ക്കല്‍......



എനിക്കു പങ്കുവയ്കാനായി അധികം ഒന്നും ഇല്ല.

എന്നാലും എന്റെ അപ്പം ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കാം.

എന്റെ ആനന്ദം നിങ്ങളുമായി പങ്കു വയ്ക്കാം.

ചിലപ്പോള്‍ എന്റെ ദുഃഖങ്ങളും..

അങ്ങനെ നമുക്കു മുന്‍പോട്ടു പോകാം..


എനിക്കു ഒരുപാടു കാര്യങ്ങള്‍ ചെയ്യാന്‍ ആവില്ല.

എങ്കിലും, ഒരു നാഴിക നിങ്ങളോടൊപ്പം കൂട്ടിരിക്കാം.

ഒരു തമാശ നമുക്കു പങ്കു വയ്ക്കാം.

ചിലപ്പോള്‍ ജീവിതത്തിലെ പരാജയങ്ങളും...

അങ്ങനെ നമുക്കു മുന്‍പോട്ടു പോകാം...


എനിക്കു ഒരുപാടു കാര്യങ്ങള്‍ ചെയ്യാനാവില്ലെങ്കിലും,

എന്റെ പൂക്കള്‍ നിങ്ങളുമായി പങ്കു വയ്ക്കാം.

എന്റെ പുസ്തകങ്ങളും..

ചിലപ്പോള്‍ എന്റെ പ്രയാസങ്ങളും..

അങ്ങനെ നമുക്കു മുന്‍പോട്ടു പോകാം....


എനിക്കു ഒരുപാടു കാര്യങ്ങള്‍ ചെയ്യുവാന്‍ ആവില്ല.

എന്നാലും, എന്റെ ഗാനങ്ങള്‍ ഞാന്‍ നിങ്ങളുമായി പങ്കു വയ്ക്കാം.

എന്റെ അനുഭൂതികളും...

.ചിലപ്പോള്‍, നിങ്ങളുടെ അടുത്തിരുന്നു കൊണ്ടു,

നമുക്കു പൊട്ടിച്ചിരിക്കാം.

അങ്ങനെ നമുക്കു മുന്‍പോട്ടു പോകാം.


എനിക്കു ഒരുപാടു കാര്യങ്ങള്‍ ചെയ്യുവാനാവില്ലെങ്കിലും,

എന്റെ അഭിലാഷങ്ങള്‍ നിങ്ങളുമായി പങ്കു വയ്ക്കാം.

എന്റെ ഭീതികളും...

ചിലപ്പോള്‍ നിങ്ങളോടൊപ്പം ഞാന്‍ കണ്ണീര്‍ പൊഴിക്കാം.

അങ്ങനെ ഈ വഴിയില്‍ കൂടി നമുക്കു മുന്‍പോട്ടു പോകാം.

എനിക്കു മറ്റൊന്നും ചെയ്യുവാന്‍ കഴിഞ്ഞില്ലെങ്കിലും,

എന്റെ സുഹൃത്തുക്കളെ, നിങ്ങളുമായി ഞാന്‍ പങ്കു വയ്ക്കാം.

അതോടൊപ്പം, എന്റെ ജീവനും..

എപ്പോഴും എന്റെ പ്രാര്‍ത്ഥനകള്‍ ഞാന്‍ നിങ്ങള്‍ക്കായി പങ്കു വയ്ക്കാം.

അങ്ങനെ നമുക്കു ഈ വഴിയില്‍ കൂടി ഒരുമിച്ചു പോകാം...

മുന്‍പോട്ടു തന്നെ.......

സ്നേഹപൂർവ്വം.... കുഞ്ഞുബി

Thursday, December 02, 2010

മൌനവാല്‍മീകം..





നിശബ്ദമായി ഇരിക്കുക!

ഒളിച്ചു കിടന്നു കൊള്ളുക.

നീ കാണുന്ന കിനാവുകളുടെ പാത രഹസ്യമായിരിക്കട്ടെ.

നിന്റെ വികാരങ്ങളും മറച്ചു പിടിച്ചുകൊള്ളുക.

നിന്റെ ആത്മാവില്‍, സ്പടികസമാനമായ ആകാശ വീഥിയിലെ

താരകള്‍‍ പോലെ, അവ ഉണര്‍ന്നു വരട്ടെ.

അവ രാത്രിയുടെഅവസാന യാമത്തിനു മുന്‍പു

അസ്തമിക്കുമല്ലോ!

അതില്‍ സന്തുഷ്ടി കണ്ടെത്തുക.

ഒരു വാക്കു പൊലും ഉച്ഛരിക്കരുതു.


വ്യക്തത കണ്ടെത്താന്‍ ഒരു ഹൃദയത്തിനു എങ്ങനെ സാധിക്കും?

നിന്റെ മനസ്സ് മറ്റുള്ളവര്‍ എങ്ങനെ അറിയും?

നിന്നെ ഉത്തേജിപ്പിക്കുന്നതു എന്തെന്നു അവനു തിരിച്ചറിയാന്‍ കഴിയുമോ?

ഒരിക്കല്‍ പറഞ്ഞു പോയാല്‍ ചിന്തകള്‍ അസത്യമായി.

തെളി നീരുതിരുന്ന ഉറവ അനക്കിയാല്‍, അതു കലങ്ങിപ്പോകും.

അതു കലങ്ങാതെ തന്നെ അതില്‍ നിന്നും ദാഹനീര്‍ കുടിക്കുക.

ഒരു വാക്കു പോലും ഉച്ഛരിക്കരുതു..


നിന്റെ അന്തരാത്മാവില്‍ നീ സ്വയം ജീവിക്കുക.

നിന്റെ ആത്മാവിനുള്ളില്‍, പുറം ലോകത്തിന്റെ വെളിച്ചം

ഏല്‍ക്കുമ്പോള്‍ അതു‍ അന്ധമായി പോകുന്നു.


ഒരു ലോകം, മൂടുപടത്തിനു പുറകില്‍ നിറഞ്ഞു നില്‍ക്കുന്ന

വിചാര ധാരകളുടെ ഒരു മാന്ത്രിക വലയം സൃഷ്ടിച്ചിട്ടുണ്ട്.

പകലിന്റെ ശബ്ദ കോലാഹലങ്ങളില്‍ അതു മുങ്ങിത്താണു പോകും

ആരും അറിയാതെ ആ ഗാനം നീ ശ്രവിക്കുക.

ഒരു വാക്കു പോലും നീ ഉച്ഛരിക്കരുത്.


(ഒരു സ്വതന്ത്ര പരിഭാഷ: silentium by Fyodor Tyutchov..Translated into english by Vladimir Nobokov.)

Saturday, November 27, 2010

പ്രണയ സങ്കല്‍പ്പങ്ങള്‍......



അനുരാഗത്തിന്‍ പൂപ്പന്തലില്‍ ‍നാമിരുന്ന-
നുവാസരം കാണും സ്വപ്നങ്ങള്‍‍ സുഗന്ധികള്‍!

നിലാവിന്റെ നീളും നിഴലുകളൊക്കെയും
നിറമുള്ള നറുമലര്‍ പൂവിരിപ്പായിടും.
മണ്ണില്‍ നാം കാണുന്നതെല്ലാം നമുക്കൊരു
വിണ്മയ സങ്കല്പധാരയായ് തോന്നിടും.
വിരസമാം മുകിലിന്റെ വികലമാം രൂപങ്ങള്‍
അഴകോലും വര്‍ണ്ണ ചിത്രങ്ങളായ് മാറിടാം.
ഇന്ദ്രധനുസിന്റെ സപ്ത വര്‍ണ്ണങ്ങളെ
തന്‍ പ്രണയ കുങ്കുമപ്പൂക്കളായ് കണ്ടിടാം.
പാലാഴി തന്നില്‍ നിറയുന്നൊരാ നല്ല താരാ ഗണങ്ങളെ
പൌര്‍ണമിച്ചന്ദ്രന്റെ കാമിനിയാക്കിടാം.
നറുതേന്‍ കവരുവാന്‍ പായുന്ന വണ്ടിനേ
പ്രണയിനിയെ തേടുന്ന കാമുകനാക്കിടാം.

കാണാത്ത പൂമര കൊമ്പിലിരുന്നൊരു
പൂങ്കുയില്‍ പാടുന്ന പാട്ടു കേട്ടന്നു നിന്‍
പ്രേയസി തന്‍ ഗാന നിര്‍ത്ഢരിയെന്നൊര്‍ത്തു
നിന്നോര്‍മ്മയില്‍, പ്രാണന്റെ മധുരമാം ഗാഥയായ്
ചേര്‍ത്തു, കൊണ്ടന്തരാത്മാവിന്‍ മധു മന്ത്രമായ് തീര്‍ന്നിടും.

Wednesday, November 24, 2010

തുയിലുണർത്തൽ..




സന്തുഷ്ടി നിറഞ്ഞ ആ പുലര്‍കാല‍‍ വേളയില്‍
നീ എന്നില്‍ മൂന്നു ചുംബനങ്ങള്‍ അര്‍പ്പിച്ചു.
ഈ സ്നേഹം വഴിയുന്ന നിമിഷങ്ങളിലേക്കു
എന്നെ തുയില്‍ ഉണര്‍ത്താനായി മാത്രം....

എന്തു സ്വപ്നമാണു ഈ നിശീഥിനിയില്‍ ഞാന്‍ കണ്ടതെന്നു
ഞാന്‍ എന്റെ ഹൃദയത്തില്‍ തിരയുകയായിരുന്നു.
അതിനിടയിലാണു ജീവന്റെ തുടിപ്പുകള്‍ ഉള്‍‍ക്കൊണ്ട
നിന്റെ ചുംബനങ്ങള്‍ ഞാന്‍ അറിഞ്ഞതു!

എന്റെ കിനാവുകള്‍ എന്തായിരുന്നെന്നു ഞാന്‍ കണ്ടെത്തി.
പക്ഷെ, നിറഞ്ഞു നിന്ന പൂന്തിങ്കള്‍, എന്നെ അതിനിടയില്‍
ആകാശവിതാനത്തിലേക്കു ഉയര്‍ത്തിക്കൊണ്ടു പോയി.
ഞാന്‍ അവിടെ തൂങ്ങി കിടക്കുകയായിരുന്നു.
എന്റെ ഹൃദയം നിന്റെ കാലടി പാതയിലേക്കു
വീഴുന്നതു എനിക്കു കാണാമായിരുന്നു.

എന്റെ പ്രേമത്തിന്റെയും, ഹൃദയത്തിന്റേയും മധ്യത്തില്‍
ക്രമേണ...സാവധാനത്തില്‍... നടക്കുന്ന പലതും..അല്ല എല്ലാം തന്നെ
എന്റെ സ്മരണയില്‍ തെളിഞ്ഞു വരുന്നതു ഞാന്‍ മനസിലാക്കി.

എനിക്കു നിന്റെ കരാംഗുലികള്‍‍ കാണാന്‍ സാധിക്കുന്നില്ല;
എങ്കിലും നിന്റെ തൂവിരല്‍ സ്പര്‍ശം എന്നെ ആനന്ദിപ്പിക്കുന്നു.
നിന്റെ ചുണ്ടിണകള്‍‍ ഞാന്‍ കാണുന്നില്ലെങ്കിലും,
അതിലോലമായ നിന്റെ ചുംബനങ്ങള്‍‍ ഞാന്‍ ഏറ്റു വാങ്ങുന്നു.
നീ എന്നില്‍ നിന്നും മറഞ്ഞിരിക്കുകയാണല്ലൊ.

എന്നാലും, എനിക്കു ജീവന്‍ പകര്‍ന്നു തരുന്നതു നീയാണല്ലൊ.
എപ്പോഴെങ്കിലും നീ നല്‍കുന്ന ചുംബനങ്ങളില്‍ നിനക്കു വിരസത
തോന്നിയേക്കാം. എങ്കില്‍ തന്നെയും-
നിന്റെ ശകാരങ്ങള്‍‍ പോലും എനിക്കു ആസ്വാദ്യതരമാണു!

ഒരു കാര്യം മാത്രമേ ഞാന്‍ ആവശ്യപ്പെടുന്നുള്ളു.
നീ അല്പമെങ്കിലും ശ്രദ്ധ എനിക്കു നല്‍കണം....
അതു മാത്രം!

Monday, November 15, 2010

ജന്മങ്ങൾക്കപ്പുറം...



എന്നന്തരാത്മാവില്‍ എന്നും നിറയുന്ന
സുന്ദരരാഗപരാഗമേ നീ
ഒന്നല്ലൊരായിരം രാഗ വര്‍ണ്ണങ്ങളെന്‍
ജീവിത്താരയില്‍ നീ വിരിച്ചു.
ഏതൊരോ ജന്‍മ സുകൃതമായിന്നു ഞാന്‍
‍നിന്നന്തികത്തില്‍ വിരുന്നു വന്നു.

കന്നി നിലാവിന്റെ മാസ്മര സന്ധ്യയില്‍
ഒന്നുരിയാടുവാന്‍ ചേര്‍ന്നിരുന്നു.
നിന്‍ കടക്കണ്ണിന്റെ കോണില്‍ നിന്നൂര്‍ന്നൊര
പൊന്‍മുത്തണിഞ്ഞുള്ളോരശ്രുബിന്ദു
സ്നേഹാര്‍ദ്ര സാന്ദ്രമാമെന്റെ മനസ്സിന്റെ
നീഹാര ബാഷ്പാങ്കുരങ്ങളായി.
നീറുമൊരാത്മാവില്‍ രാഗോജ്വലങ്ങളാം
മന്ദാര പൂമഴ പെയ്താ രാവില്‍
‍സ്വപ്നാനാനുഭൂതികള്‍ എന്‍ ചിത്തമാകവെ
സ്വര്ഗ്ഗം ചമക്കുകയായി പിന്നെ.
മിഴികളില്‍ വിടര്‍ന്നൊരാ പ്രണയ സ്വപ്നങ്ങളില്‍
മുഴുകി നീ, മോഹമാമാലസ്യത്തില്‍.

താമര താരൊത്താ പൂവിരല്‍തുമ്പിനാല്‍
തഴുകി എന്‍ തനുവാകെ തൊട്ടുണര്‍ത്തി.
മന്വന്തരങ്ങള്‍ക്കുമപ്പുറത്തെപ്പോഴോ
നിന്നെഞാന്‍ തേടി നടന്നൊരാ ഓര്‍മ്മകള്‍
‍എന്നും നിറഞ്ഞു നില്‍ക്കുന്നിതെന്നോര്‍മ്മയില്‍
‍പൊന്നുഷസന്ധ്യയായ്‌ നീ വരില്ലേ?.......

Monday, November 08, 2010

അപൂര്‍വ്വരാഗങ്ങള്‍....




പൗര്‍ണമി നിലാവിന്റെആര്‍ദ്രമാം കവിള്‍പ്പൂവില്‍
നിന്‍ സ്നേഹം നിറഞ്ഞൊരാ പൂവിരല്‍ തലോടുമ്പോള്‍
‍അറിയാതേതൊ സ്വപ്നഭൂവില്‍ഞാന്‍ തിര നീന്തി
വിതുമ്പും മനസുമായ്‌ നിന്‍ മിഴിപ്പൂവില്‍ കാണ്മൂ..

കരളില്‍ പ്രഭാപൂരം നിറയെ പരത്തുന്നോരണി
നിലാത്തിരിയിട്ട മണിവിളക്കൊന്നിന്‍ നാളം!
യമുനാ നദി തന്‍ കുളിരായ്‌, നിനവിലെന്നും നിറയും,
നറുതേന്‍ വഴിയും, സ്വരരാഗ ദീപ്തികള്‍.
വാസര സ്വപ്നങ്ങള്‍ തന്‍പൂവിതള്‍ വിടര്‍ത്തികൊണ്ടാ-
യിരം ശ്രുതികള്‍ നീ മീട്ടുന്നെന്‍ പൊന്‍ വീണയില്‍.
ഉള്ളിന്റെ ഉള്ളില്‍ നിന്റെ സ്നേഹത്തിന്‍ മയൂരങ്ങള്‍
നിറയും വസന്തത്തിന്‍, ലാസ്യ നര്‍ത്തനമാടി.

അറിയാതെന്നാത്മാവില്‍ എന്നും ഞാന്‍ രചിക്കുന്നോ-
രനുരാഗത്തിന്‍ കാവ്യം ആലപിക്കുന്നെന്‍ നാദം.
വഴിയും സ്നേഹത്തിന്റെ പൊന്‍നിലാ കിരണങ്ങള്‍
‍താമരത്തളിരിലേ വാരിളം മുത്തുപോലെ
തെളിയും, നിന്നാത്മാവില്‍നിറയും
മോഹപുഷ്പ്പങ്ങളായ്, വിടരുന്നുണ്ടെ-
ന്നെന്നുമൊരപൂര്‍വ്വ സംഗമമായി!