Thursday, January 10, 2008

നീതി...

താമരത്താരിളം മേനിയില്‍ അന്നു നീ
വാസന്ത കുങ്കുമം ചാര്‍ത്തി നിന്നു.
തോരാതെ പെയ്യുന്നൊരായിരം നീര്‍ക്കണം
വാര്‍മുത്തണിഞ്ഞു നിന്‍ മേനിയാകെ.
കാര്‍കൂന്തല്‍ തുമ്പില്‍ നിന്നിറ്റിറ്റു വീണൊരു
പൂമണിതുള്ളികള്‍ അന്നെന്റെ മേലാകെ
പൂശും പുളകത്തിന്‍ ദിവ്യാനുഭൂതികള്‍
‍അറിയാതെ ഇന്നെനിക്കന്യമായി.
സ്മരണ തന്‍ ചെപ്പില്‍ നിന്നൂര്‍ന്നിടും
മധുരമാം സങ്കല്‍പസ്വപ്നം വിടര്‍ത്തും നിന്‍
‍ലാവണ്യസൗ ന്ദര്യപ്പൂമകരന്ദമെന്നാ-
ത്മാവിലെന്നും ഞാന്‍ കാത്തു വച്ചു.
നിന്‍സ്നേഹമുന്തിരിച്ചാറു നിറച്ചൊരാ
മാദക നിര്‍വൃതി തുള്ളിത്തുളുമ്പുന്നൊര-
നുരാഗ ചഷകമെനിക്കു നല്‍കൂ.
അറിയുന്നു ഞാനിന്നാ, സ്നേഹത്തിന്നലയാഴി
നിറയും നിന്നാത്മാവിന്‍ രോദനങ്ങള്‍.
പൊയ്പ്പോയ കാലത്തിന്‍ തപ്ത സ്മരണകള്‍
‍പേരറിയാത്തൊരു ദാഹമായ്‌, മോഹമായ്‌
ഇന്നുമെന്നുള്ളില്‍ നിറഞ്ഞുനില്‍പ്പൂ.
നാമിരുവര്‍ക്കുംനടുക്കൊരുമാരക
ജാതിവ്യവസ്ഥയുണ്ടായിരുന്നു.
സ്നേഹത്തിന്നാത്മാവില്‍ കാരിരുമ്പാണികള്‍
‍ആഞ്ഞടിച്ചേല്‍പ്പിക്കും പ്രാകൃതമാമൊരു
നീതിക്കു മുന്നില്‍ നാം ഹോമിച്ചു ജീവിതം....
ശോകാന്തമായൊരാ പുണ്യ ബന്ധം....

എന്നില്‍ നീ എന്നും വിടര്‍ത്തിയ മോഹങ്ങളെ-
ന്നും നീ എന്നില്‍ ചുരത്തിയ സ്നേഹത്തിന്‍
‍മാസ്മരമാകുമാ പീയൂഷധാരയില്‍
മാരക കങ്കാളപ്പേവിഷം ചേര്‍ക്കുന്ന
പാതകം ചെയ്തൊരാ സ്നേഹശൂന്യര്‍..
ഇന്നുമെന്‍ ജീവനനാഥമാക്കുന്നൊരാ
കാരാളമായൊരാ നീതി ശാസ്ത്രം.

Sunday, January 06, 2008

മണിമുത്തു....

എന്നുമെന്നാത്മാവിലെങ്ങും നിറയുന്ന
സുന്ദര വാസന്ത സ്വപ്നമരീചികേ,
നിന്നോമല്‍ നാദ മുരളിയില്‍ തങ്ങുന്നു
നിത്യവിസ്മയമാകുമെന്നോമല്‍ ഹര്‍ഷങ്ങള്‍!

വാസന്തപൗര്‍ണമിച്ചന്ദ്രനെപ്പോലെയെന്‍
മുന്നിലായ്‌ നില്‍ക്കുന്നു നിന്‍ പ്രഭാസഞ്ചയം.
പൊന്‍ കതിരാര്‍ന്ന നിന്‍ തൂമണിപ്പുഞ്ചിരി
വര്‍ണ്ണചിറകൊളി നിത്യം പകരുന്നു.
എന്നന്തരാത്മാവില്‍ ചാര്‍ത്തും നിറമാല തന്‍
‍സുന്ദരവര്‍ണ്ണ പ്രസൂനമായി തീര്‍ന്നു നീ.
നിന്‍ മൃദുഹാസത്തിന്‍ നിര്‍വൃതി പൂക്കുന്ന
ലാവണ്യധാര ചൊരിയുന്നു നിത്യവും.
എന്‍ശ്വാസ നിശ്വാസങ്ങളില്‍ ഞാന്‍ തേടും
നവ്യസുഗന്ധാനുഭൂതിയായ്‌ നില്‍പൂ നീ.

എന്നന്തര്‍ദാഹമായ്‌,വിങ്ങലായ്‌,ഹര്‍ഷമായ്‌,
കവിതയായ്‌,സ്വപ്നമായ്‌,മധുമാരിയായ്‌,
പ്രാണനില്‍ പകരുന്ന ജീവാത്മ സുധയായി,
സുരഭിയാം സുഗന്ധമായൊരവ്യക്ത മോഹമായ്‌,
മറക്കുവാന്‍ വൈകുന്നൊരു നല്ല ഓര്‍മ്മയായ്‌,
മായാതെ നിറയുന്ന കുളിരിന്റെ തഴുകലായ്‌,
മധുമാസരാവിന്റെ പൊന്‍ തിങ്കളായി നീ,
ജന്മ ജന്മാന്തര വേളകളില്‍ കൂടി,
ഞാനന്നു നേടിയ പുണ്യ സുകൃതമായ്‌,
ചിതറിപ്പോം മോഹത്തിരകള്‍ തന്നുള്ളില്‍ നി-
ന്നെവിടെയോ തേടിപ്പിടിച്ചൊരു ചിപ്പി തന്‍
‍ഹൃദയത്തിനുള്ളിലൊളിപ്പിച്ചു വച്ചൊരു
അഴകാര്‍ന്ന നിറമുള്ള മണിമുത്തായിന്നു നീ
മല്‍ പ്രാണബിന്ദുവിലെന്നും സ്നേഹാമൃത-
വര്‍ഷം പകരു നീയെന്‍ ഹൃദയേശ്വരി!

Tuesday, January 01, 2008

ബോധധാരകള്‍....

സ്നേഹത്തിന്റെ സാന്ദ്രമായ ശാന്തത നിറഞ്ഞ ഒരു മുഖം!
അതില്‍ ഇടവിട്ടുകൊണ്ടു മാത്രമാണു നീ ചുംബനങ്ങള്‍ അര്‍പ്പിക്കുന്നതെങ്കില്‍ അവള്‍ നിന്നോടു പിണങ്ങില്ലേ?

മത്സ്യങ്ങള്‍ക്കു, പുഴയിലോ, അതൊ അവര്‍ക്കു ഇഷ്ടപ്പെട്ട ജലാശയത്തിലോ ഭക്ഷണം അധികം ലഭിക്കുന്നതു?

കാറ്റിന്റെ ശീല്‍ക്കാരം,ആക്രമണ സ്വഭാവമുള്ളതായി മാറിയാല്‍ വനങ്ങള്‍ എന്താണു ചെയ്യുക?

കരിമുകില്‍മാലകള്‍ കരിനാക്കു നീട്ടി, പൗര്‍ണമി ചന്ദ്രനെ അധിക്ഷേപിക്കുമ്പൊള്‍, അതെന്താണു ചെയ്യുക?

നറു മുല്ലപ്പൂക്കളാല്‍ അലംകൃതയായി, വിവാഹ മണ്ഡപത്തിലേക്കു ആനയിക്കപ്പെടുന്ന സ്വന്ത മകളെ, എന്നെന്നേക്കുമായി നഷ്ടപ്പെടുകയാണെന്നു, ഓര്‍മ്മിച്ച്‌, മാതാവ്‌ വ്യാകുലപ്പെടുകയില്ലെ?

വിടപിരിഞ്ഞകലുന്ന, കാമുകിയെക്കുറിച്ചുള്ള ആത്മനൊമ്പരങ്ങള്‍ പോലെ, എഴുതി പൂര്‍ണ്ണമായ ഒരു കവിതയെ ഓര്‍മ്മിച്ചു, കവിയുടെ കണ്ണില്‍ നീര്‍തുള്ളികള്‍ നിറയാറില്ലേ?

ചക്രവാളത്തിന്റെ അനന്തതയിലേക്കു മറഞ്ഞു പോകുന്ന സൂര്യനെ ഓര്‍ത്തു സന്ധ്യാ മേഘങ്ങള്‍ വിലപിക്കാറില്ലേ?

തീരത്തണഞ്ഞു തിരികെ പോകുന്ന തിരകളെ ഓര്‍മിച്ചു വിഷാദം പൂണ്ടിരിക്കുന്ന മണല്‍തട്ടുകളുടെ ഉള്ളില്‍, ആലിംഗനത്തില്‍ നിന്നും വിമോചിതരാകുന്ന ആത്മാക്കളുടെ മൗന നൊമ്പരത്തിന്റെ നെടുവീര്‍പ്പുകള്‍, അലിഞ്ഞിരിക്കുന്നില്ലേ?

Friday, December 21, 2007

ഗളിവെര്‍സ്....

യോനാഥാന്‍ സ്വിഫ്റ്റിന്റെ "ഗളിവേര്‍സ്‌ ട്രാവല്‍സ്‌" ഓര്‍മ്മയില്ലേ?

നാമെല്ലാവരും ഒരു ജീവിത കാലം മുഴുവന്‍ "ഗളിവേഴ്സ്‌' ആയിട്ടാണു ജീവിയ്ക്കുന്നതു! ജീവിതത്തിന്റെ നിമ്നോന്നതകളില്‍ നാം എല്ലാവരും " ലില്ലിപ്പുട്ടുകാരുടെ" തടവറയില്‍...നിലം പറ്റി കുഞ്ഞു കുഞ്ഞു ചരടുകളാല്‍ ബന്ധിതരായി ജീവിയ്കുന്നു. ആ കുഞ്ഞു ചരടുകള്‍ എന്തെല്ലാമാണു? ഭയാശങ്കകള്‍, ഉല്‍കണ്ഠ,നൈരാശ്യം,ഭീതി, കുറ്റബോധം, വിഷാദാത്മകത, അഹംഭാവം, മാനസികമായും, ആത്മീകമായും ഉള്ള അസ്വസ്ഥതകള്‍,ക്രമരാഹിത്യം അങ്ങനെ പലതും....

ജീവിതത്തിന്റെ വികാര വിക്ഷോഭങ്ങളെ നേരിടാനുള്ള ധൈര്യം ഇല്ലാതെ, അതില്‍ നിന്നും മുക്തി നേടാന്‍ അവസരം പാര്‍ത്തു കൊണ്ടു, അന്വെഷിച്ചു കൊണ്ടു, ശ്രമിച്ചിട്ടും നടക്കാതെ, അവസാനം നിസാരമായ കൊച്ചു കൊച്ചു കടുംകെട്ടുകളിലും, കുരുക്കുകളിലും, സങ്കീര്‍ണതകളിലും അകപ്പെട്ടു പോകുന്നു. അതു ഒരു സ്വഭാവമായിത്തീരുന്നു. "കോമ്പ്ലെക്സ്‌"!

അങ്ങനെ ഉള്ള ഒരാള്‍ പ്രഞ്ജാശൂന്യനായ, ശക്തി നഷ്ടപ്പെട്ട 'ഗളിവര്‍" ആയിത്തീരുന്നു. അയാള്‍ സ്വന്തം ബിസിനസ്സിലോ. ആഫീസിലോ, ജോലിയിലോ, ഒരു പ്രതിഭാശാലി അയിരിക്കാം. ഒരു നല്ല പിതാവോ, മാതാവോ, ആകാം. നല്ല വാഗ്ദാനങ്ങള്‍ ഉള്ള ഒരു വിദ്യാര്‍ത്ഥിയോ, ആകര്‍ഷകത്വം തുളുമ്പുന്ന ഒരു യുവാവോ ആകാം. എന്നാല്‍ അയാളുടെ കയ്യും, കാലും സ്വയം കഴിവില്ലായ്മയെ പഴിക്കുന്ന, കുഞ്ഞു ചരടുകളാല്‍ ബന്ധിതമായിരിക്കുന്നു. അനിശ്ചിതാവസ്ഥയില്‍ കാലം കഴിക്കുന്നു. അറിവു കൂടുതലായി നേടി എടുക്കാനോ, ജോലിയില്‍ മുന്നേറാനോ, സാമൂഹ്യ ബന്ധങ്ങള്‍ വിപുലമാക്കാനൊ, സ്വന്തം വ്യക്തിത്ത്വത്തെ വളര്‍ത്താനോ ഒക്കെ ശ്രമിക്കുന്നുണ്ടാവാം. പക്ഷെ അതെല്ലാം അപൂര്‍ണമായി അവശേഷിക്കുന്നു. തന്റെ വ്യക്തിത്ത്വം മുഴുവനായി അസ്ഥിരമായ ഒരു അടിസ്ഥാനത്തില്‍ പണിതുയര്‍ത്തിരിക്കുകയാനെന്ന ബോധം! അതു ദ്രവീകരിച്ചു തുടങ്ങിയിരിക്കുന്നു എന്നുള്ള ഒരു സ്ഥിതി വിശേഷമായ അറിവു, താന്‍ ആയി തീരേണ്ടിയിരുന്ന ഉല്‍ക്കര്‍ഷേച്ഛയുടെ ഉള്ളില്‍ കൂടി അവന്റെ വ്യക്തിത്വത്തിന്റെ വേരറക്കുന്നു.

ഒരു പക്ഷിയുടെ കാലില്‍ കെട്ടി വയ്ക്കുന്ന ഒരു ഈയക്കട്ടി പോലെ, അവന്റെ ആത്മാവിനേ താഴേക്കു വലിക്കുന്നു. ഉയരത്തിലെക്കു പറന്നുയരാന്‍ അനുവദിക്കാതെ.......

Wednesday, December 19, 2007

അസൂയ....



ഒരു പുല്‍ക്കൊടിയില്‍ ഇരുന്നു,വിശ്രമിക്കുന്ന മിന്നാമിനുങ്ങിനെ,
ഒരു നാള്‍ കുറ്റിച്ചെടികള്‍ക്കിടയില്‍ കൂടി നടക്കുമ്പോള്‍
ഞാന്‍ കണ്ടു.....


ഒരു വജ്രം പോലെ അതു തിളങ്ങിക്കൊണ്ടിരുന്നു..
അപ്പോള്‍ ഒരു തവള കുറ്റിക്കാട്ടില്‍ നിന്നു ഇറങ്ങി വന്നു.
ആകെമാനം വൈരൂപ്യം നിറഞ്ഞ, ഒരു വൃത്തികെട്ട തവള!
ഒരു കള്ളനെപ്പോലെ, പതുങ്ങി പതുങ്ങി അതു മിന്നാമിനുങ്ങിനരുകില്‍...
എന്നിട്ടു അതിന്റെ ദേഹത്തു കാര്‍ക്കിച്ചു തുപ്പി.
"ഞാന്‍ എന്തു ചെയ്തിട്ടാണു എന്റെ ദേഹത്തു തുപ്പിയതു?"
മിന്നാമിനുങ്ങു ചോദിച്ചു.
" ഞാന്‍ സ്വസ്ഥമായി ഈ രാത്രിയില്‍ ഇവിടെ ഇരിക്കുകയാണല്ലോ.

""ഒന്നുമല്ല." തവള മറൂപടി പറഞ്ഞു. " നീ എന്തിനാണു ഇത്രകണ്ടു ശോഭയോടുകൂടി പ്രകാശം പരത്തുന്നതു?"....
0000000000000


'" ചൂടാതെ പോയ്‌ നീ, നിനക്കായി ഞാന്‍
ചോരചാറിചുവപ്പിച്ചൊരെന്‍ പനീര്‍പൂക്കള്‍.
‍കാണാതെ പോയ്‌ നീ, നിനക്കായ്‌ ഞാനെന്റെ
പ്രാണന്റെ പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍."

Monday, December 17, 2007

ചാത്തന്‍സ്.......

ചാത്തന്‍സ്‌.....സാക്ഷാല്‍ ചാത്തന്‍സ്‌!
ഇതു വി.കെ.എന്‍.വക ചാത്തന്‍സ്‌ അല്ല.
ഇതു മഹാരാഷ്ട്ര-കര്‍ണാടക അതിര്‍ത്തിയിലുള്ള ലാട്ടൂര്‍
എന്ന സ്ഥലത്തെ ബത്തോന്‍പുരാ എന്ന ഗ്രാമത്തില്‍
നടന്ന സംഭവമാണു. അവിടെ ഗ്രാമത്തിലെ സ്കൂളില്‍ പഠിക്കാന്‍
വരുന്ന കുട്ടികളുടെ ദേഹത്തു ചാത്തന്‍സ്‌"മലം" കൊണ്ടു അഭിഷേകം നടത്തിയനുഗ്രഹിക്കുന്നു. പരിസരത്തു പോലും ആളുകള്‍ക്കു കടന്നു
വരുവാന്‍ കഴിയുന്നില്ല. അവര്‍ക്കും ‘അഭിഷേകം‘ കിട്ടിയതു തന്നെ.
ഒരു സംഘം പത്രലേഖകര്‍ വാസ്തവം അന്വെഷിച്ചു വന്നിട്ടു സ്കൂളില്‍ ചെന്നപ്പോള്‍, ഗ്രാമ പ്രമുഖനുമായി സംസാരിച്ചിരിക്കുമ്പോള്‍‍,
ചാത്തന്‍സ്‌ പണി പറ്റിച്ചു. വരാന്തയില്‍ എല്ലാവരുടെയും മുന്നില്‍
ദുര്‍ഗന്ധ മഴ!

മിടുക്കന്മരായ ചില കുട്ടികള്‍ സ്കൂള്‍ ഹാളിന്റെ ഉള്ളില്‍ പരതി നോക്കി. അവരുടെ തലയിലും വീണു ‘അഭിഷേകം‘.
അയല്‍ വക്കത്തുള്ള ചില വീടുകളില്‍ ഭക്ഷണ സമയത്തു പാത്രത്തില്‍ തന്നെ "മലം" വിളമ്പി. കുട്ടികളും അദ്ധ്യാപകരും കൂടി വേറോരിടത്തു താല്‍കാലികമായി ക്ലാസ്സുമുറികള്‍ തയ്യാറാക്കി പഠിത്തം തുടരാന്‍ ശ്രമിച്ചു. പക്ഷേ അവിടെയും അക്ഷര വൈരിയും,വിവര ദോഷിയുമായ ചാത്തന്‍സ്‌ ഇടപെട്ടു. ക്ലാസ്സ്‌ മുടക്കി.

ലട്ടൂര്‍,ബീഡാര്‍ ജില്ലകളീല്‍ മുന്‍പു പ്രചാരത്തിലുണ്ടായിരുന്ന 'ബനമതി' എന്ന ആഭിചാരക്രിയ ആണു ഇതിനു പിന്നില്‍ എന്നു ജനം പറയുന്നു.(മലബാറില്‍ പണ്ടു പ്രയോഗത്തില്‍ ഇരുന്ന 'ഒടി വിദ്യ' ക്കു തുല്ല്യമാണ്‍). ഇതിനു മറുമരുന്നു ഇല്ല. പരാതി ലഭിച്ച ജില്ലാ അധികൃതരും പോലിസും സംഗതി നേരില്‍ കണ്ടു അനുഭവിച്ചതോടേ അവരും പിന്മാറി. ഒരു യുക്തിവാദി സംഘടന അന്ധവിശ്വ്വാസങ്ങള്‍ക്കു എതിരായി ബോധവല്‍ക്കരണം നടത്തുവാന്‍ ശ്രമിച്ചിട്ടു ‘ അഭിഷേകം‘ നടന്നപ്പൊള്‍ ഓടിപോയി. പ്രയോഗം കണ്ട ചിലര്‍ക്കു ബോധക്കേടുണ്ടായി. സ്ഥലം എം.എല്‍.എ.യെ നാട്ടുകാര്‍ സ്കൂളിലേക്കു കൂട്ടിക്കൊണ്ടു വന്നു. കാര്യം മനസിലാക്കിയ അയാള്‍ പിന്നീട് ആ വഴി വന്നിട്ടില്ല. ചാത്തനേറു മനസിലാക്കുവാന്‍ വന്ന പത്രപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍ ഹെബ്ബു തട്ടിപ്പു മനസ്സിലാക്കാന്‍ വന്നപ്പോള്‍, ചാത്തന്റെ 'നിവേദ്യം' അകാശത്തു നിന്നും വന്നുവീഴുന്നതു കണ്ടു. സംശയം തീര്‍ത്തു തിരികെ പോയി.
എല്ലാവരും പറയുന്നു "ഈ പ്രശ്നത്തിനു പരിഹാരമില്ല".
യാഥാര്‍ത്ഥം കണ്ടെത്തുവാന്‍ ആരെങ്കിലും തയ്യാര്‍ ആകുമോ?

Monday, December 10, 2007

തുയിലുണര്‍ത്തല്‍!.......republished

സന്തുഷ്ടി നിറഞ്ഞ ആ പുലര്‍കാല‍‍ വേളയില്‍
നീ എന്നില്‍ മൂന്നു ചുംബനങ്ങള്‍ അര്‍പ്പിച്ചു.
ഈ സ്നേഹം വഴിയുന്ന നിമിഷങ്ങളിലേക്കു
എന്നെ തുയില്‍ ഉണര്‍ത്താനായി മാത്രം....

എന്തു സ്വപ്നമാണു ഈ നിശീഥിനിയില്‍ ഞാന്‍ കണ്ടതെന്നു
ഞാന്‍ എന്റെ ഹൃദയത്തില്‍ തിരയുകയായിരുന്നു.
അതിനിടയിലാണു ജീവന്റെ തുടിപ്പുകള്‍ ഉള്‍‍ക്കൊണ്ട
നിന്റെ ചുംബനങ്ങള്‍ ഞാന്‍ അറിഞ്ഞതു!

എന്റെ കിനാവുകള്‍ എന്തായിരുന്നെന്നു ഞാന്‍ കണ്ടെത്തി.
പക്ഷെ, നിറഞ്ഞു നിന്ന പൂന്തിങ്കള്‍, എന്നെ അതിനിടയില്‍
ആകാശവിതാനത്തിലേക്കു ഉയര്‍ത്തിക്കൊണ്ടു പോയി.
ഞാന്‍ അവിടെ തൂങ്ങി കിടക്കുകയായിരുന്നു.
എന്റെ ഹൃദയം നിന്റെ കാലടി പാതയിലേക്കു
വീഴുന്നതു എനിക്കു കാണാമായിരുന്നു.

എന്റെ പ്രേമത്തിന്റെയും, ഹൃദയത്തിന്റേയും മധ്യത്തില്‍
ക്രമേണ...സാവധാനത്തില്‍... നടക്കുന്ന പലതും..അല്ല എല്ലാം തന്നെ
എന്റെ സ്മരണയില്‍ തെളിഞ്ഞു വരുന്നതു ഞാന്‍ മനസിലാക്കി.

എനിക്കു നിന്റെ കരാംഗുലികള്‍‍ കാണാന്‍ സാധിക്കുന്നില്ല;
എങ്കിലും നിന്റെ തൂവിരല്‍ സ്പര്‍ശം എന്നെ ആനന്ദിപ്പിക്കുന്നു.
നിന്റെ ചുണ്ടിണകള്‍‍ ഞാന്‍ കാണുന്നില്ലെങ്കിലും,
അതിലോലമായ നിന്റെ ചുംബനങ്ങള്‍‍ ഞാന്‍ ഏറ്റു വാങ്ങുന്നു.
നീ എന്നില്‍ നിന്നും മറഞ്ഞിരിക്കുകയാണല്ലൊ.

എന്നാലും, എനിക്കു ജീവന്‍ പകര്‍ന്നു തരുന്നതു നീയാണല്ലൊ.
എപ്പോഴെങ്കിലും നീ നല്‍കുന്ന ചുംബനങ്ങളില്‍ നിനക്കു വിരസത
തോന്നിയേക്കാം. എങ്കില്‍ തന്നെയും- നിന്റെ ശകാരങ്ങള്‍‍ പോലും എനിക്കു ആസ്വാദ്യതരമാണു!

ഒരു കാര്യം മാത്രമേ ഞാന്‍ ആവശ്യപ്പെടുന്നുള്ളു.
നീ അല്പമെങ്കിലും ശ്രദ്ധ എനിക്കു നല്‍കണം....
അതു മാത്രം!

Saturday, December 01, 2007

ഓര്‍മ്മയുടെ തിരുമുറ്റത്തു.....

നിന്നോര്‍മ്മയിലെന്‍ ജീവിതമാകെ തളര്‍ന്നുറങ്ങുമ്പോള്‍‍
മധുരിതമാകും കിനാക്കളുള്ളില്‍ നടനം ചെയ്യുന്നൂ.
മനസിനുള്ളില്‍ വിരിഞ്ഞു നില്‍ക്കുമൊരോമന സ്വപ്നവുമായ്
നിലാവിനുള്ളില്‍ നിന്നുമിറങ്ങിയൊരപ്സരസായീ നീ.
അനന്ത നീല വിഹായുസ്സിനുള്ളില്‍ മറഞ്ഞു പോയോ നീ?

വിണ്ണീലുറ‍ങ്ങിയപൂന്തിങ്ക ളിന്നവള്‍‍ക്കു കൂട്ടായി
കണ്ണില്‍ നിന്നു മറഞ്ഞൊരു സുന്ദരതാരകമായീ നീ.
മണ്ണില്‍ വീണു തകര്‍ന്നു മരിച്ചൊരു ചാരു സ്മരണകളേ
വര്‍ണ്ണപ്പൊട്ടുകളായിന്നേറ്റും മന‍സിന്‍ യവനികയില്‍.

വസന്ത രാഗ വിലാസം പേറും പൂവണി മാസത്തില്‍
ആശകളോരോന്നായിട്ടെന്നില്‍ വിരുന്നു വന്നീടും.
കഥ പറയുന്നോരാകാശത്തിന്‍ മണിയറ പൂകീ നീ
കരളിന്നുള്ളില്‍ കരയുന്നൊരു മമ രാവിന്‍ കഥ കേട്ടോ.

മധുരിതമാകും, ഹൃദയേ നീ അന്നുതിര്‍ത്ത സംഗീതം
കനലുകളെന്നില്‍ വിതറുന്നെന്നുടെ മുറിവുകളായ് തീര്‍ന്നു.
പലതും തേടും, പലതും നേടും ജീവിത ധാരയിതില്‍
പകര്‍ന്നു തരുവാനുള്ളതു നിന്നുടെ ദുഃഖ സ്മൃതി മാത്രം!

Monday, November 26, 2007

ശില്‍പ്പിയുടെ ദുഃഖം...(3)

3

കോവിലില്‍ തങ്കം ചാര്‍ത്തി തിളങ്ങും ദൈവങ്ങളെ
കോടി ഡോളറിന്നായി കൊള്ള ചെയ്‌വോരേ ദൈവം
കാക്കുന്നു, നിയമത്തിന്‍ കാരിരുമ്പഴിക്കുള്ളില്‍
ആയാസം , നിര്‍ദോഷി എന്നുള്ളനുഗ്രഹത്തോടെ.
എവിടെ കാരുണ്യത്തിന്‍ കിര ണം വീശീ, ജീവന്‍
എവിടെ സ്നേഹോഷ്മളജ്വാലയായ് പടരുന്നോ,
അവിടേക്കെത്താനെത്ര ദൂരമെന്നോര്‍ക്കാതെ ഞാന്‍
കപട ദൈവങ്ങളെ പണി ചെയ്തതിന്‍ ദുഃഖം
കരളില്‍ പേറിക്കൊണ്ടീയുലകില്‍ കഴിയുന്നു;
മരണം പോലും മടി കാട്ടുന്നു കൈ നീട്ടുവാന്‍.......

ശില്‍പ്പിയുടെ ദുഃഖം (2)

2

കൈപ്പിഴ എതും കൂടാതെത്രയോ ശില്‍പ്പങ്ങളെ
കൈവിരല്‍ തുമ്പാല്‍ തീര്‍ത്ത ശില്‍പ്പി ഞാനശരണന്‍.
അമ്പല കാര്യക്കാര്‍ വന്നെന്‍ പുകള്‍ പാടീട്ടെത്ര
പഞ്ച ലോഹ ബിംബങ്ങള്‍ തീര്‍പ്പിച്ചു സമര്‍ത്ഥമായ്
ഭാരമായ് തേങ്ങിതേങ്ങി തെരുവിലലയവേ
അമ്പല കാര്യക്കാരെ കണ്ടു ഞാന്‍ കാറില്‍ പായും
മന്ത്രിയേ,എമ്മെല്ലേയേ,കണ്ടില്ലെന്നേ അന്നാരും.
പൂണൂലിന്‍ ചരടിനാല്‍ ദൈവത്തെ തളച്ചീടും
പൂജാരി, പൌരൊഹിത്യ മേധാവി കണ്ടില്ലെന്നെ.
കണ്ടു ഞാന്‍ പൂജാരിയെ ദേവസ്വം ബോര്‍ഡാഫീസില്‍
അഞ്ചു ലക്ഷത്തിന്‍ ‘ചെക്കു‘, കൈക്കൂലി നല്‍കാന്‍ നില്‍ക്കെ,
രണ്ടു കൊല്ലത്തേക്കെന്റെ വിഗ്രഹം പൂജിക്കുവാന്‍.
അഞ്ചു ലക്ഷമോ കോഴ, ഞെട്ടി ഞാന്‍ അറിയാതെ.
നാട്ടിലേ പ്രമാണിമാര്‍, ഉദ്യോഗ പ്രഭുക്കന്മാര്‍,
വാറ്റുകാര്‍, തട്ടിപ്പുകാര്‍,ഭരിക്കുന്നവര്‍ക്കൊക്കെ
ഉള്ളഴിഞ്ഞനുഗ്രഹം നല്‍കീടും ദൈവം തന്റെ
ഉള്ളിലെ കണ്‍കോണിനാല്‍ നോക്കിയില്ലെന്നെ മാത്രം.
നാലു പേര്‍ കൂടുന്നിടത്തൊക്കെയും വികാരവും
ദേഹവും വില്‍ക്കുന്നോരഭിസാരികാ രത്നങ്ങളെ
ഗൂഢരോഗപീഡകളേല്‍ക്കാതെന്നും കാക്കും
ദീനബാന്ധവന്‍ ദേവന്‍ കാണ്മതില്ലെന്നെ മാത്രം.
കോവിലില്‍ പൂജക്കെത്തി പ്രേമ വ്യാപാരം ചെയ്യും
കോമളാംഗനകളെ, കാമകോമളന്മാരെ
കനിവോടനുഗ്രഹിച്ചരുളും ദൈവം എന്റെ
കരുണാര്‍ദ്രമാം കഥ കേട്ടതില്ലൊരിക്കലും.