Monday, February 25, 2008

യാത്രാമൊഴി...

എന്നുമെന്‍ സങ്കല്‍പ്പത്തിന്‍ പൂത്തിരി കൊളുത്തിക്കൊണ്ടെന്‍
കരള്‍ തുടിപ്പിന്റെ രോമാഞ്ചമായി നില്‍ക്കും
സുന്ദരീ, നിന്നോര്‍മ്മയില്‍ ഖിന്നമായൊരു ഹൃത്തിന്‍
മുഗ്ദമാമീ നിശ്വാസം, നന്മകള്‍ നേരുന്നെന്നും.

തളരുന്ന സിരകളില്‍‍ തഴുകുന്ന മാധുര്യ സ്മൃതി
എന്റെ പ്രാണന്റെ തിരിനാളം അണയാതെ
കാത്തുകൊണ്ടരികിലെന്‍ തുണയായി
മരുവുന്നു ഞാനതില്‍ അറിയാതെ നിര്‍വൃതി നേടിടുന്നു.

എന്നുമെന്‍ കിനാവുകള്‍, എന്നുമെന്‍ വ്യാമോഹങ്ങള്‍,
എന്നുള്ളിന്നുള്ളിലെന്നുമൂറും സ്നേഹത്തിന്‍ മഞ്ജരികള്‍,
നിറയും ദുഃഖത്തിന്റെ ചുടുനൊമ്പരപ്പൂക്കള്‍
അഴകേ, നിന്‍ പാതയില്‍ വിരിപ്പൂ പൊന്‍ പൂക്കളായ്‌.

നീ ഇങ്ങു വന്നില്ലെങ്കില്‍, ഇനി നാം ഒരിക്കലും
കാണാതെ, ഈ ജന്മത്തിന്‍ തിരശീല തന്നുള്ളി-
ലെങ്ങൊ പൊയ്‌ മറഞ്ഞാലും
നമ്മള്‍ തന്നപൂര്‍ണ്ണമാമനുരാഗമോര്‍ത്തീ നിന്റെ
മാനസം കരയല്ലേ, മല്‍സഖീ, വിട ചൊല്‍ വൂ.

ഇനിയും എത്രയോ ജനിമൃതികള്‍, ഈ വിശ്വത്തിന്‍
ചൈതന്യം നിറവേറ്റും,പിന്നെയും ജന്മ ജന്മാന്തരങ്ങള്‍
പൂക്കും വേളയില്‍ ഒരിക്കല്‍ നാം, കണ്ടുമുട്ടീടും, അന്നെന്‍,
കരളേ, പിരിയില്ല; വീണ്ടും നാം ഒരുമിക്കും.

Friday, February 22, 2008

കര്‍പ്പൂര ദീപം...

അറിയാതെ നീ എന്റെ മാനസ ക്ഷേത്രത്തിലൊരു
തിരിവെട്ടം പകര്‍ന്നു തന്നു.
ദിവ്യാനുഭൂതികള്‍ എന്‍ ചിത്തമാകവേ
വര്‍ണ്ണവിരാജികള്‍ വരച്ചു ചേര്‍ത്തു.
നിന്‍ കര ലാളന നിര്‍വൃതിക്കുള്ളില്‍ ഞാനെ-
ന്നേ മറന്നെന്റെ പൊന്നിന്‍ കിനാക്കളേ
പ്രേമാര്‍ദ്ര സങ്കല്‍പ്പ സുന്ദരമാകുമൊരേകാന്ത
രാവിന്റെ രാഗ ലഹരിയായ്‌
താലോലിച്ചോമനിച്ചുമ്മ വച്ചു.
ആദ്യാനുരാഗത്തിന്‍ തൂമധു തൂകുന്നൊ-
രാമോദമെന്നില്‍ നിറഞ്ഞുനിന്നു.
താരണിച്ചന്ദ്രിക ച്ചാറൊളി പൂശുമാ
മഞ്ഞലക്കുള്ളിലെ സൗന്ദര്യവും,
മാസ്മരമാകുന്ന പൊന്നുഷസ്സന്ധ്യതന്‍
ചാരുവര്‍ണ്ണാങ്കിത മാധുര്യവും,
മാമരച്ചാര്‍ത്തിന്റെ ഉള്ളില്‍ നിറഞ്ഞൊരാ
ഹേമന്ത,വാസന്ത ചൈതന്യവും,
ചാരു മനോഹര സങ്കല്‍പ്പ ധാരയില്‍
നവ്യസുഗന്ധങ്ങളായണഞ്ഞു.
എന്‍ അന്തരംഗത്തിന്‍ അങ്കണമാകവെ
പൊന്മയില്‍ ‍പേടകള്‍ നൃത്തമാടി.

കാലത്തിന്നഞ്ജാതമാം യവനികക്കുള്ളിലെന്റെ
പ്രേമസങ്കല്‍പ്പങ്ങള്‍ പൊലിഞ്ഞുപോയി.
മായുന്ന ജീവിതത്താരയില്‍ മോഹത്തിന്‍
സൗവ്വര്‍ണ്ണപ്പൂക്കള്‍ കൊഴിഞ്ഞു വീണു.
ഒന്നുരിയാടുവാന്‍ കാത്തു നില്‍ക്കാതെ നീ
എന്നില്‍ നിന്നെങ്ങൊ നടന്നകന്നു.
ഒന്നുമറിയാതെ ഒറ്റയ്ക്കു ഞാനിന്നീ കണ്ണീര്‍
കണങ്ങള്‍ക്കു സ്വന്തമായീ.
നിന്‍ പാദസ്വനമൊന്നു കേള്‍ക്കുവനാശിച്ചെന്റെ
അന്തരാത്മാവിന്നും കേഴുന്നു വിലോലമായ്‌
ഒരു നറു തുളസിക്കതിരായി നിന്നു ഞാന്‍
നിനക്കായിട്ടൊരു കര്‍പ്പൂര ദീപം പോല്‍ എരിഞ്ഞുതീരാം.

Wednesday, February 13, 2008

കാത്തിരിപ്പ്‌.....

മൂകമാം വേദന പ്രാണന്റെ തന്തുവില്‍
നീറിപ്പിടിക്കുമീ ജീവിതത്തില്‍
ഞാനെന്റെ ഏകാന്ത മോഹങ്ങളൊക്കെയും
താലോലിച്ചെന്നില്‍ തളര്‍ന്നു വീണു.

ആരോരും അറിയാതെ, നാം പോലും അറിയാതെ,
നമ്മില്‍ നിറഞ്ഞൊരാ സ്നേഹബന്ധം,
ആകാശം മുട്ടെ വളര്‍ന്നു വന്നപ്പോള്‍ നാം
അറിയാത്ത നൊമ്പരം ഏറ്റുവാങ്ങി.
പലവട്ടം കൂടിയാ കരളിന്റെ നിര്‍വൃതി
അഴല്‍ പൂണ്ടൊരാത്മാവിന്‍ പുസ്തക ത്താളുകള്‍-
ക്കഴകാര്‍ന്ന രൂപം വരച്ചു ചേര്‍ത്തു.
അന്നു നിന്നേകാന്ത സ്വര്‍ഗം നിറയെ നീ
എന്‍ പ്രേമപുഷ്പങ്ങളലങ്കരിച്ചു
മല്‍പ്രാണ ബിന്ദുവില്‍ ഹര്‍ഷം വിതച്ചെന്റെ
സ്വപ്നങ്ങളില്‍ തേന്‍ പകര്‍ന്നു തന്നു.
നിന്‍സ്വര്‍ഗ സംഗീത നിസ്വനം കേട്ടെന്റെ
ഉള്‍പ്പൂവില്‍ കവിത വിരുന്നു വന്നു.
പ്രേമലോലുപയായി ഞാനെന്റെ ശയ്യയില്‍
പ്രണയാര്‍ദ്ര ഗീതങ്ങള്‍ ആലപിച്ചു.

പറയാതെ ഒരു കൊള്ളിമീനായി നീ എന്റെ
ചിറകറ്റ ജീവന്റെ നിറുകയില്‍ ചവിട്ടി-
യിട്ടെവിടേക്കോ പാറി കടന്നു പോയി.
തിരയുന്നു നിന്നെ ഞാനെവിടെയും
അറിയാത്ത നിഴലുകള്‍ കൂടിയും പരതുന്നുനാള്‍ക്കു നാള്‍!

ഒരു നാളിലെങ്കിലും വരുമെന്ന നിനവുകള്‍
മനസ്സിന്റെ വ്യാമോഹ സ്വപ്നങ്ങളായ്‌..
മുറിവേറ്റു കേഴുന്ന മുരളിയായെന്മനം
ഇരുളില്‍ പിടയുന്ന തിരിനാളം പോല്‍.
ഇനിയൊരു സൂര്യോദയത്തിനായ്‌ കാക്കുന്നൊ-
രുഷസ്സിന്റെ സൗവ്വര്‍ണ മേഘമായി.
മനസ്സിന്റെ പടിവാതിലിലൊരു നെയ്ത്തിരിയായി
ഒരു ജന്മം മുഴുവന്‍ ഞാന്‍ കാത്തിരിക്കാം

Tuesday, February 12, 2008

ആത്മരോദനം...

നിന്റെ ആത്മാവിന്റെ പ്രഭാവലയം,നമ്മെ ചൂഴ്‌ന്നു നിന്ന രാത്രി,
സ്നേഹത്തിന്റെ ദൈവദൂതന്മാര്‍ നമുക്കു ചുറ്റും പറന്നു കൊണ്ട്‌
ആത്മാവിന്റെ കൃത്യങ്ങളെ വാഴ്ത്തിപ്പാടിയ അന്നു,
നമ്മള്‍ കണ്ടു മുട്ടിയതു നീ ഓര്‍മ്മിക്കുന്നുണ്ടോ?

നാം അന്നു വൃക്ഷ ശിഖരങ്ങളുടെ അടിയില്‍, മനുഷ്യ സംസര്‍ഗത്തില്‍ നിന്നും അകന്നു,
വാരിയെല്ലുകള്‍ ദൈവീക നിഗൂഢതയില്‍ ഹൃദയത്തെ പരിപാലിക്കുന്നതുപോലെ,
സുരക്ഷിതരായി ഇരുന്നതു നീ ഓര്‍മ്മിക്കുന്നുണ്ടോ?

നമ്മള്‍ നമ്മളില്‍ തന്നെ ഒളിച്ചിരിക്കുന്നതു പോലെ, ശിരസ്സുകള്‍ അന്യോന്യം ചേര്‍ത്തു വച്ചു,
കൈകള്‍ കോര്‍ത്തു, കാനന പാതയില്‍ കൂടി നടന്നു പോയത്‌ ഓര്‍മ്മിക്കുന്നുണ്ടോ?

ഞാന്‍ നിന്നൊടു വിട ചൊല്ലിയ മാത്രകള്‍ നീ ഓര്‍ക്കുന്നുവോ?
നീ എന്നില്‍ അര്‍പ്പിച്ച ചുംബനങ്ങള്‍?
വാക്കുകള്‍ക്കതീതമായ സ്വര്‍ഗീയ രഹസ്യങ്ങള്‍, ചുണ്ടുകള്‍ തമ്മില്‍ ഒരുമിക്കുമ്പോള്‍ ,
വെളിപ്പെട്ടു വരുമെന്നു, ആ ചുംബനം എന്നെ പഠിപ്പിച്ചു.
ഒരു നീണ്ട നിശ്വാസത്തിന്റെ ആമുഖമായിരുന്നു ആ ചുംബനം!
ദൈവം ആദ്യമായി മനുഷ്യനെ സൃഷ്ഠിച്ചപ്പോള്‍ അവനു കൊടുത്ത ശ്വാസം പോലെ...
ആ നിശ്വാസം എന്നെ ഒരു ആദ്ധ്യാല്‍മിക തലത്തിലേക്കു നയിച്ചു.
എന്റെ ആത്മാവിന്റെ മഹാല്‍മ്യം മനസ്സിലാക്കിത്തന്നു.നാം ഇനിയും ഒന്നു ചേരുന്നതു
വരെ അതു എന്നില്‍ ശാശ്വതമായിരിക്കും.

നിന്റെ കവിളിണകളില്‍ കണ്ണുനീര്‍ പടര്‍ന്നൊഴുകി.
നീ എന്നെ വീണ്ടും ചുംബിച്ചതു ഞാന്‍ ഓര്‍ക്കുന്നു.എന്നിട്ടു നീ പറഞ്ഞു.
"ഭൗമീക ശരീരങ്ങള്‍ ഭൗതീക ആവശ്യങ്ങള്‍ക്കായി പലപ്പൊഴും വേര്‍പിരിയേണ്ടതായി വരും.
അങ്ങനെ ലൗകീക ആവശ്യങ്ങള്‍ നമ്മെ വേര്‍പിരിക്കുന്നു. എന്നാല്‍ നമ്മുടെ ആത്മാക്കള്‍ ഒന്നു ചേര്‍ന്നിരിക്കും.സ്നേഹത്തിന്റെ കരങ്ങളില്‍ സുരക്ഷിതമായി..
ഈശ്വരന്റെ സന്നിധിയിലേക്കു മരണം നമ്മെ മാടി വിളിക്കുവോളം!
പോയി വരൂ. സ്നേഹത്തിന്റെ പ്രതിനിധി ആയി സ്നേഹദേവത നിന്നെ
തിരഞ്ഞെടുത്തിരിക്കയാണു. ജീവിതത്തിന്റെ മാധുര്യം നുകരാന്‍ അവളുടെ
അനുയായികളെ അവളുടെ സൗന്ദര്യം തിരഞ്ഞെടുത്തിരിക്കുന്നു.
എന്റെ ശൂന്യമായ കരങ്ങളില്‍ നിന്റെ സ്നേഹം,
എന്നും എന്റെ വരനായി നിറഞ്ഞുനില്‍ക്കും.
നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍, എന്റെ നിതാന്തമായ വിവാഹമാണു."

"നീ ഇപ്പോള്‍ എവിടെ ആയിരിക്കുന്നു?
എന്റെ മറ്റേ ആത്മാവല്ലേ നീ?
ഈ രാത്രിയുടെ നിശബ്ദതയില്‍ നീ ഉണര്‍ന്നിരിക്കിന്നുവോ?
ഈ പരിശുദ്ധമായ കുഞ്ഞിക്കാറ്റു എന്റെ ഹൃദയസ്പന്ദനങ്ങളും പ്രേമവും
നിന്റെ അടുക്കല്‍ എത്തിക്കട്ടെ.എന്റെ മുഖപടം നിന്റെ ഹൃദയത്തില്‍
നീ ഇപ്പൊള്‍ താലോലിക്കുന്നുണ്ടാവും! അതു ഇപ്പോഴത്തെ എന്റെ മുഖം അല്ല.
ആഹ്ലാദഭരിതനായിരുന്ന എന്റെ പൂര്‍വ കാലത്തെ ആ മുഖത്തു, ഇപ്പോള്‍
കരിനിഴല്‍ വീണിരിക്കുന്നു. നിന്റെ സൗന്ദര്യം പ്രതിഫലിച്ചിരുന്ന എന്റെ കണ്ണുകള്‍
ഇന്നു നെടുവീര്‍പ്പുകളാല്‍ വിഷാദ കലുഷിതമായിരിക്കുന്നു.
നിന്റെ ചുംബനങ്ങളാല്‍ മാധുര്യമാക്കപ്പെട്ട എന്റെ ചുണ്ടിണകള്‍
ഇന്നു വരണ്ടുപോയിരിക്കുന്നു.
എന്റെ പ്രിയതമേ! നീ എവിടെ ആണു?
എന്റെ സന്താപത്തിന്റെ തേങ്ങലുകള്‍ നീ കേള്‍ക്കുന്നുണ്ടാവുമോ?
ഈ സമുദ്രത്തിന്റെ അങ്ങേ തലയ്ക്കല്‍ നിന്നു....
എന്റെ അഭിലാഷം നീ അറിയുന്നുണ്ടാവുമോ?
എന്റെ അശാന്തിയുടെ വലിപ്പം നിനക്കു മനസ്സിലാകുമോ?
എന്റെ മരണവക്ത്രത്തില്‍ നിന്നുതിരുന്ന നിശ്വാസങ്ങള്‍ നിന്റെ
സവിധത്തില്‍ എത്തിക്കുവാന്‍ ഏതെങ്കിലും ഒരു ആത്മാവു ഈ വായുവില്‍ ഉണ്ടാകുമൊ?
എന്റെ പരിദേവനം നിന്റെ അടുക്കല്‍ എത്തിക്കുവാന്‍ ദേവദൂതര്‍ക്കു ഏതെങ്കിലും
നിഗൂഢമായ വഴികള്‍ ഉണ്ടാകുമോ?
എന്റെ സൗണ്ടര്യതാരമെ! നീ എവിടെ?
കരാളമായ ജീവിതത്തിന്റെ മാറിലേക്കു ഞാന്‍ എടുത്തെറിയപ്പെട്ടിരിക്കയാണു.
നിന്റെ സ്നേഹോദാരമായ പൂപ്പുഞ്ചിരി നീ ഈ കാറ്റില്‍ കൂടി അയക്കുക.
അതു എന്നെ ഉന്മേഷ ചിത്തനാക്കും
നിന്റെ നറുമണം തൂകുന്ന നിശ്വാസം നീ വായുവിലേക്കു ഊതുക.
അതെന്റെ ജീവന്‍ നില നിര്‍ത്തും.
സ്നേഹം എത്ര മഹത്തരമാണു!
ഞാനോ വെറും നിസ്സാരനും....!

(കടപ്പാടു: ഖലീല്‍ ജിബ്രാന്‍)

Saturday, February 02, 2008

നിന്‍ കരസ്പര്‍ശം.....

തരളിതമായൊരോര്‍മ്മകളില്‍ വീണു
തളരുന്ന മേനിയില്‍ നിന്‍ കരസ്പര്‍ശനം
തഴുകുന്ന മാത്രയില്‍ മാറുന്നു ഞാന-
റിയാതൊരാര്‍ദ്രമാം പൂവിതളായ്‌.

തീരാത്ത മോഹങ്ങളുള്ളില്‍ ജ്വലിപ്പിക്കും
ശ്രീരാഗമോതും മുരളിയായി
വിരലൊന്നു തൊട്ടെന്നാലെന്നില്‍
വിതുമ്പുന്ന വിറയാര്‍ന്ന നിസ്വനം വീണയായി.

മൂകമാം വേദന തിങ്ങി ത്തുളുമ്പിയോ-
രേകാന്ത രാവിന്റെ കൈത്തിരി നാളമായി
മാദക സ്വപ്നത്തിലെങ്ങും വിതറുന്ന
സ്നേഹാര്‍ദ്രമാം പ്രഭാപൂരമായീ.

അരികില്‍ നീ സാന്ത്വനം പകരുന്ന നേരത്തു
അലകടല്‍ പോലെന്നിലലയുന്നു മോഹങ്ങള്‍.
പുഴപോലെ ശാന്തമായൊഴുകുന്നാ ലാവണ്യ
നിര്‍വൃതിക്കുള്ളിലേ അറിയാത്ത നവ്യാ-
നുഭൂതികള്‍ തേടി നാം അലയുന്നു,
പിന്നൊരു വര്‍ണാഭ നിറയുന്ന സന്ധ്യതന്‍
വാനിലെ സ്വര്‍ണ മയൂഖമായ്‌ തീരുന്നു.

ചക്രവാളത്തിനുമപ്പുറത്തേക്കൊരു,
വിദ്യുല്‍ ലതികയായ്‌ പാറുന്നു പിന്നെ നാം
വിണ്ണിന്റെ അഴകാര്‍ന്ന ഹര്‍ഷാനുഭൂതിയില്‍
എല്ലാം നുണഞ്ഞു കൊണ്ടര്‍ധസുഷുപ്തുയില്‍
അമരുന്നു ഞാന്‍ നിന്നിലലിയുന്നു.
പിന്നെ നാം അറിയാതെ ഒന്നായി മറയുന്നു
നിന്നാത്മ ചൈതന്യമെന്നില്‍ സ്പുരിക്കുന്ന
ദിവ്യാനു രാഗ നിലാവൊളിയായ്‌..
ജീവന്റെ ജീവനിലെന്നും വിടരുന്ന
പ്രേമ സങ്കല്‍പത്തിന്റെ പൊന്‍ കിനാവായ്‌.

Saturday, January 12, 2008

രാത്രി ജപം...

രാത്രിയുടെ നിശബ്ദ മൂകത..
വേദനാ നിര്‍ഭരമായ ശ്മശാന മൂകത....
രാത്രിയിലേ പ്രാര്‍ഥനാ ജപം...
എന്റെ ആത്മാവ്‌ എന്തിനു ഇങ്ങനെ വേപഥു പൂണ്ടിരിക്കുന്നു?

എന്റെ രക്ത പ്രവാഹത്തിന്റെ നേരിയമുരള്‍ച്ച
എനിക്കു കേള്‍ക്കാമല്ലൊ..
.എന്റെ ഹൃദയ സ്പന്ദനങ്ങളും...
ശാന്തമായ ഒരു കൊടും കാറ്റു
എന്റെ തലയോട്ടിയുടെ
ഉള്ളില്‍ കൂടികടന്നു പോകുന്നതു ഞാന്‍ ശ്രദ്ധിക്കുകയാണു.

നിദ്രാവിഹീനത!
ഉറക്കമില്ലാതെ, ഒരു പക്ഷേസ്വപ്നങ്ങള്‍ കണ്ടെങ്കിലായി.
ആത്മീയതയെ വെട്ടി മുറിച്ചുകൊണ്ടു ഒരു ആത്മഗതമായി
തീരുവാന്‍...എന്റെ ഹാം ലെറ്റ്‌ രാജകുമാരന്‍..ഞാന്‍!


‍എന്റെ വിഷാദം രാത്രിയില്‍ വീഞ്ഞിനുള്ളില്‍ ലയിപ്പിച്ചു കളയാന്‍..
കനത്ത സ്പടികാഭമായ ഈ കൂരിരുട്ടില്‍...
ഞാന്‍ ആലോചിക്കുകയാണു...
എപ്പോഴാണു ഇനിയും നേരം പുലരുക?
എവിടെയോ ഒരു കതകു അടയുന്ന ശബ്ദം...
തെരുവില്‍ ഏതോ കാലൊച്ച കേള്‍ക്കുന്നു...
നാഴികമണിയില്‍ മൂന്നു അടിച്ചല്ലൊ!

അതു അവള്‍ ആയിരിക്കാം...

(രൂബെന്‍ ഡാരിയോ: ലാറ്റിന്‍ അമേരിക്കന്‍ കവി. "NOCTURNA" എന്ന കവിതയൊടു കടപ്പാട്‌.)

Thursday, January 10, 2008

നീതി...

താമരത്താരിളം മേനിയില്‍ അന്നു നീ
വാസന്ത കുങ്കുമം ചാര്‍ത്തി നിന്നു.
തോരാതെ പെയ്യുന്നൊരായിരം നീര്‍ക്കണം
വാര്‍മുത്തണിഞ്ഞു നിന്‍ മേനിയാകെ.
കാര്‍കൂന്തല്‍ തുമ്പില്‍ നിന്നിറ്റിറ്റു വീണൊരു
പൂമണിതുള്ളികള്‍ അന്നെന്റെ മേലാകെ
പൂശും പുളകത്തിന്‍ ദിവ്യാനുഭൂതികള്‍
‍അറിയാതെ ഇന്നെനിക്കന്യമായി.
സ്മരണ തന്‍ ചെപ്പില്‍ നിന്നൂര്‍ന്നിടും
മധുരമാം സങ്കല്‍പസ്വപ്നം വിടര്‍ത്തും നിന്‍
‍ലാവണ്യസൗ ന്ദര്യപ്പൂമകരന്ദമെന്നാ-
ത്മാവിലെന്നും ഞാന്‍ കാത്തു വച്ചു.
നിന്‍സ്നേഹമുന്തിരിച്ചാറു നിറച്ചൊരാ
മാദക നിര്‍വൃതി തുള്ളിത്തുളുമ്പുന്നൊര-
നുരാഗ ചഷകമെനിക്കു നല്‍കൂ.
അറിയുന്നു ഞാനിന്നാ, സ്നേഹത്തിന്നലയാഴി
നിറയും നിന്നാത്മാവിന്‍ രോദനങ്ങള്‍.
പൊയ്പ്പോയ കാലത്തിന്‍ തപ്ത സ്മരണകള്‍
‍പേരറിയാത്തൊരു ദാഹമായ്‌, മോഹമായ്‌
ഇന്നുമെന്നുള്ളില്‍ നിറഞ്ഞുനില്‍പ്പൂ.
നാമിരുവര്‍ക്കുംനടുക്കൊരുമാരക
ജാതിവ്യവസ്ഥയുണ്ടായിരുന്നു.
സ്നേഹത്തിന്നാത്മാവില്‍ കാരിരുമ്പാണികള്‍
‍ആഞ്ഞടിച്ചേല്‍പ്പിക്കും പ്രാകൃതമാമൊരു
നീതിക്കു മുന്നില്‍ നാം ഹോമിച്ചു ജീവിതം....
ശോകാന്തമായൊരാ പുണ്യ ബന്ധം....

എന്നില്‍ നീ എന്നും വിടര്‍ത്തിയ മോഹങ്ങളെ-
ന്നും നീ എന്നില്‍ ചുരത്തിയ സ്നേഹത്തിന്‍
‍മാസ്മരമാകുമാ പീയൂഷധാരയില്‍
മാരക കങ്കാളപ്പേവിഷം ചേര്‍ക്കുന്ന
പാതകം ചെയ്തൊരാ സ്നേഹശൂന്യര്‍..
ഇന്നുമെന്‍ ജീവനനാഥമാക്കുന്നൊരാ
കാരാളമായൊരാ നീതി ശാസ്ത്രം.

Sunday, January 06, 2008

മണിമുത്തു....

എന്നുമെന്നാത്മാവിലെങ്ങും നിറയുന്ന
സുന്ദര വാസന്ത സ്വപ്നമരീചികേ,
നിന്നോമല്‍ നാദ മുരളിയില്‍ തങ്ങുന്നു
നിത്യവിസ്മയമാകുമെന്നോമല്‍ ഹര്‍ഷങ്ങള്‍!

വാസന്തപൗര്‍ണമിച്ചന്ദ്രനെപ്പോലെയെന്‍
മുന്നിലായ്‌ നില്‍ക്കുന്നു നിന്‍ പ്രഭാസഞ്ചയം.
പൊന്‍ കതിരാര്‍ന്ന നിന്‍ തൂമണിപ്പുഞ്ചിരി
വര്‍ണ്ണചിറകൊളി നിത്യം പകരുന്നു.
എന്നന്തരാത്മാവില്‍ ചാര്‍ത്തും നിറമാല തന്‍
‍സുന്ദരവര്‍ണ്ണ പ്രസൂനമായി തീര്‍ന്നു നീ.
നിന്‍ മൃദുഹാസത്തിന്‍ നിര്‍വൃതി പൂക്കുന്ന
ലാവണ്യധാര ചൊരിയുന്നു നിത്യവും.
എന്‍ശ്വാസ നിശ്വാസങ്ങളില്‍ ഞാന്‍ തേടും
നവ്യസുഗന്ധാനുഭൂതിയായ്‌ നില്‍പൂ നീ.

എന്നന്തര്‍ദാഹമായ്‌,വിങ്ങലായ്‌,ഹര്‍ഷമായ്‌,
കവിതയായ്‌,സ്വപ്നമായ്‌,മധുമാരിയായ്‌,
പ്രാണനില്‍ പകരുന്ന ജീവാത്മ സുധയായി,
സുരഭിയാം സുഗന്ധമായൊരവ്യക്ത മോഹമായ്‌,
മറക്കുവാന്‍ വൈകുന്നൊരു നല്ല ഓര്‍മ്മയായ്‌,
മായാതെ നിറയുന്ന കുളിരിന്റെ തഴുകലായ്‌,
മധുമാസരാവിന്റെ പൊന്‍ തിങ്കളായി നീ,
ജന്മ ജന്മാന്തര വേളകളില്‍ കൂടി,
ഞാനന്നു നേടിയ പുണ്യ സുകൃതമായ്‌,
ചിതറിപ്പോം മോഹത്തിരകള്‍ തന്നുള്ളില്‍ നി-
ന്നെവിടെയോ തേടിപ്പിടിച്ചൊരു ചിപ്പി തന്‍
‍ഹൃദയത്തിനുള്ളിലൊളിപ്പിച്ചു വച്ചൊരു
അഴകാര്‍ന്ന നിറമുള്ള മണിമുത്തായിന്നു നീ
മല്‍ പ്രാണബിന്ദുവിലെന്നും സ്നേഹാമൃത-
വര്‍ഷം പകരു നീയെന്‍ ഹൃദയേശ്വരി!

Tuesday, January 01, 2008

ബോധധാരകള്‍....

സ്നേഹത്തിന്റെ സാന്ദ്രമായ ശാന്തത നിറഞ്ഞ ഒരു മുഖം!
അതില്‍ ഇടവിട്ടുകൊണ്ടു മാത്രമാണു നീ ചുംബനങ്ങള്‍ അര്‍പ്പിക്കുന്നതെങ്കില്‍ അവള്‍ നിന്നോടു പിണങ്ങില്ലേ?

മത്സ്യങ്ങള്‍ക്കു, പുഴയിലോ, അതൊ അവര്‍ക്കു ഇഷ്ടപ്പെട്ട ജലാശയത്തിലോ ഭക്ഷണം അധികം ലഭിക്കുന്നതു?

കാറ്റിന്റെ ശീല്‍ക്കാരം,ആക്രമണ സ്വഭാവമുള്ളതായി മാറിയാല്‍ വനങ്ങള്‍ എന്താണു ചെയ്യുക?

കരിമുകില്‍മാലകള്‍ കരിനാക്കു നീട്ടി, പൗര്‍ണമി ചന്ദ്രനെ അധിക്ഷേപിക്കുമ്പൊള്‍, അതെന്താണു ചെയ്യുക?

നറു മുല്ലപ്പൂക്കളാല്‍ അലംകൃതയായി, വിവാഹ മണ്ഡപത്തിലേക്കു ആനയിക്കപ്പെടുന്ന സ്വന്ത മകളെ, എന്നെന്നേക്കുമായി നഷ്ടപ്പെടുകയാണെന്നു, ഓര്‍മ്മിച്ച്‌, മാതാവ്‌ വ്യാകുലപ്പെടുകയില്ലെ?

വിടപിരിഞ്ഞകലുന്ന, കാമുകിയെക്കുറിച്ചുള്ള ആത്മനൊമ്പരങ്ങള്‍ പോലെ, എഴുതി പൂര്‍ണ്ണമായ ഒരു കവിതയെ ഓര്‍മ്മിച്ചു, കവിയുടെ കണ്ണില്‍ നീര്‍തുള്ളികള്‍ നിറയാറില്ലേ?

ചക്രവാളത്തിന്റെ അനന്തതയിലേക്കു മറഞ്ഞു പോകുന്ന സൂര്യനെ ഓര്‍ത്തു സന്ധ്യാ മേഘങ്ങള്‍ വിലപിക്കാറില്ലേ?

തീരത്തണഞ്ഞു തിരികെ പോകുന്ന തിരകളെ ഓര്‍മിച്ചു വിഷാദം പൂണ്ടിരിക്കുന്ന മണല്‍തട്ടുകളുടെ ഉള്ളില്‍, ആലിംഗനത്തില്‍ നിന്നും വിമോചിതരാകുന്ന ആത്മാക്കളുടെ മൗന നൊമ്പരത്തിന്റെ നെടുവീര്‍പ്പുകള്‍, അലിഞ്ഞിരിക്കുന്നില്ലേ?

Friday, December 21, 2007

ഗളിവെര്‍സ്....

യോനാഥാന്‍ സ്വിഫ്റ്റിന്റെ "ഗളിവേര്‍സ്‌ ട്രാവല്‍സ്‌" ഓര്‍മ്മയില്ലേ?

നാമെല്ലാവരും ഒരു ജീവിത കാലം മുഴുവന്‍ "ഗളിവേഴ്സ്‌' ആയിട്ടാണു ജീവിയ്ക്കുന്നതു! ജീവിതത്തിന്റെ നിമ്നോന്നതകളില്‍ നാം എല്ലാവരും " ലില്ലിപ്പുട്ടുകാരുടെ" തടവറയില്‍...നിലം പറ്റി കുഞ്ഞു കുഞ്ഞു ചരടുകളാല്‍ ബന്ധിതരായി ജീവിയ്കുന്നു. ആ കുഞ്ഞു ചരടുകള്‍ എന്തെല്ലാമാണു? ഭയാശങ്കകള്‍, ഉല്‍കണ്ഠ,നൈരാശ്യം,ഭീതി, കുറ്റബോധം, വിഷാദാത്മകത, അഹംഭാവം, മാനസികമായും, ആത്മീകമായും ഉള്ള അസ്വസ്ഥതകള്‍,ക്രമരാഹിത്യം അങ്ങനെ പലതും....

ജീവിതത്തിന്റെ വികാര വിക്ഷോഭങ്ങളെ നേരിടാനുള്ള ധൈര്യം ഇല്ലാതെ, അതില്‍ നിന്നും മുക്തി നേടാന്‍ അവസരം പാര്‍ത്തു കൊണ്ടു, അന്വെഷിച്ചു കൊണ്ടു, ശ്രമിച്ചിട്ടും നടക്കാതെ, അവസാനം നിസാരമായ കൊച്ചു കൊച്ചു കടുംകെട്ടുകളിലും, കുരുക്കുകളിലും, സങ്കീര്‍ണതകളിലും അകപ്പെട്ടു പോകുന്നു. അതു ഒരു സ്വഭാവമായിത്തീരുന്നു. "കോമ്പ്ലെക്സ്‌"!

അങ്ങനെ ഉള്ള ഒരാള്‍ പ്രഞ്ജാശൂന്യനായ, ശക്തി നഷ്ടപ്പെട്ട 'ഗളിവര്‍" ആയിത്തീരുന്നു. അയാള്‍ സ്വന്തം ബിസിനസ്സിലോ. ആഫീസിലോ, ജോലിയിലോ, ഒരു പ്രതിഭാശാലി അയിരിക്കാം. ഒരു നല്ല പിതാവോ, മാതാവോ, ആകാം. നല്ല വാഗ്ദാനങ്ങള്‍ ഉള്ള ഒരു വിദ്യാര്‍ത്ഥിയോ, ആകര്‍ഷകത്വം തുളുമ്പുന്ന ഒരു യുവാവോ ആകാം. എന്നാല്‍ അയാളുടെ കയ്യും, കാലും സ്വയം കഴിവില്ലായ്മയെ പഴിക്കുന്ന, കുഞ്ഞു ചരടുകളാല്‍ ബന്ധിതമായിരിക്കുന്നു. അനിശ്ചിതാവസ്ഥയില്‍ കാലം കഴിക്കുന്നു. അറിവു കൂടുതലായി നേടി എടുക്കാനോ, ജോലിയില്‍ മുന്നേറാനോ, സാമൂഹ്യ ബന്ധങ്ങള്‍ വിപുലമാക്കാനൊ, സ്വന്തം വ്യക്തിത്ത്വത്തെ വളര്‍ത്താനോ ഒക്കെ ശ്രമിക്കുന്നുണ്ടാവാം. പക്ഷെ അതെല്ലാം അപൂര്‍ണമായി അവശേഷിക്കുന്നു. തന്റെ വ്യക്തിത്ത്വം മുഴുവനായി അസ്ഥിരമായ ഒരു അടിസ്ഥാനത്തില്‍ പണിതുയര്‍ത്തിരിക്കുകയാനെന്ന ബോധം! അതു ദ്രവീകരിച്ചു തുടങ്ങിയിരിക്കുന്നു എന്നുള്ള ഒരു സ്ഥിതി വിശേഷമായ അറിവു, താന്‍ ആയി തീരേണ്ടിയിരുന്ന ഉല്‍ക്കര്‍ഷേച്ഛയുടെ ഉള്ളില്‍ കൂടി അവന്റെ വ്യക്തിത്വത്തിന്റെ വേരറക്കുന്നു.

ഒരു പക്ഷിയുടെ കാലില്‍ കെട്ടി വയ്ക്കുന്ന ഒരു ഈയക്കട്ടി പോലെ, അവന്റെ ആത്മാവിനേ താഴേക്കു വലിക്കുന്നു. ഉയരത്തിലെക്കു പറന്നുയരാന്‍ അനുവദിക്കാതെ.......